Saturday, December 20, 2014

കോണാൻ ദി ബാർബേറിയൻ

(എഴുത്തിന്റെ വഴികളില്‍ ഒരു പരീക്ഷണവുമായാണ് ഈ കഥ ഇവിടെ അവതരിപ്പിക്കുന്നത്‌. രണ്ടു പേര്‍ ചേർന്ന്  കഥ എഴുതുന്ന രീതി പണ്ടുമുതല്ക്കേ നിലവിലുണ്ട്. എന്തായാലും ഇവിടെ അതൊരു പുതുമ ആയിരിക്കുംഎന്ന് തോന്നുന്നു . ഞാനും എന്റെ സുഹൃത്ത്  സുരേഷ് വീട്ടിക്കഴിയും  ചേർന്ന് ഞങ്ങളുടെ ആദ്യ കൃതി ഇവിടെ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കട്ടെ. . സുരേഷ് എഴുത്തിന്റെ വഴികളിൽ അദ്ദേഹത്തിന്റേതായ കയ്യൊപ്പ് അടയാളപ്പെടുത്തിയ വ്യക്തിയാണ്. ഞങ്ങൾ ആദ്യം ഈ കഥ റിലീസ് ചെയ്തത് ഫേസ് ബുക്കിൽ ആയിരുന്നു. )


കോണാൻ ദി ബാർബേറിയൻ
-------------------


വലിയ മനയ്ക്കലെ തിരുമേനി ബഹുകേമൻ തന്നെ. പഴയ മദിരാശി സർവ്വകലാശാലയിലെ ഗണിതശാത്ര ബിരുദം ചുരുട്ടിക്കൂട്ടി മച്ചിൽ ഭഗവതിയ്ക്ക് ഉടവാളായി സമ്മാനിച്ചു ഇല്ലം വക ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങളും ശാന്തിയും കഴിച്ച് കാലം കഴിച്ചുകൂട്ടുകയാണ്‌ അദ്ദേഹം, അസാമാന്യ ജ്ഞാനി. കല, സാഹിത്യം, ഗണിതം, ശാസ്ത്രം, എന്നുവേണ്ട, സർവ്വമേഖലയിലും അതിനിപുണൻ. അതിലുപരി ഒരു സിനിമ ഭ്രാന്തൻ.  മലയായിലെല്ലാം ഒരു കറക്കം കറങ്ങി ബിരുദം, ജോലി, ഇത്യാദി വിഷയങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തി തിരിച്ചുവന്നു ഇല്ലം, ക്ഷേത്രം, ഭക്ഷണം, വെടിവട്ടം ഇത്യാദിയിൽ വിശ്വാസം കല്പ്പിച്ചു സുഖിമാനായി കഴിയുകയാണ് അദ്ദേഹം.  ചിട്ടപ്രകാരം അഫനു വേളി നിഷിദ്ധമാകയാൽ ബാന്ധവം വേണ്ട എന്ന് ഏട്ടൻ തിരുമേനി അഭിപ്രായപ്പെട്ടുവെങ്കിലും മലയായിൽ പോയി പരിഷ്കാരം സ്വീകരിച്ചു വന്നതിനാൽ പുതിയനിയമം അടിസ്ഥാനമാക്കി ബാന്ധവിച്ചു, പക്ഷേ പഴയനിയമം കൈവിട്ടതുമില്ല. ആയതിനാൽ അതനുസരിച്ച്  സംബന്ധം നല്ലോണം ഉണ്ടായിതാനും. ബഹുകേമൻ, വിഷയതല്പരൻ.

പുലര്ച്ചെ മൂന്നര നാഴിക വെളുപ്പിനെ എഴുന്നേറ്റു കുളി, തേവാരം ഇവയെല്ലാം കഴിഞ്ഞു ക്ഷേത്രത്തിലെ പൂജയോടെ ആണ്  തിരുമേനിയുടെ ഒരു ദിനം ആരംഭിക്കുന്നത്. ഒറ്റത്തോർത്തും അതിനകത്തുനിന്നും പുറത്തേക്കേന്തിവലിഞ്ഞു നോക്കിനില്ക്കുന്ന ഒരു കോണകവാലും. അതാണ്‌ തിരുമേനിയുടെ സ്ഥിരവേഷം, മുഖമുദ്ര. സ്വാതന്ത്ര്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്നതിനാൽ തോർത്ത്‌ , കൗപീനം, പൂണൂൽ എന്നീ തൃദോഷങ്ങൾ ഒഴികെ മറ്റു ആടയാഭരണങ്ങൾ എല്ലാം തന്നെ തിരുമേനി ഉപേക്ഷിച്ചു. മനുസ്മൃതി പണ്ടേ വെറുപ്പായിരുന്നതിനാൽ " ന: സ്ത്രീ സ്വാതന്ത്ര്യമർഹതി "  എന്ന ആപ്തവാക്യം ഹോമകുണ്ഡത്തിലർപ്പിച്ച്  സ്ത്രീകളും തന്നെപ്പോലെ സ്വന്ത്രരാകണം എന്നദ്ദേഹം ആത്മാർഥമായി ആഗ്രഹിച്ചിരുന്നു, ഉത്ഘോഷിച്ചിരുന്നു. അമ്പലത്തിൽ സ്ഥിരം തൊഴാൻ വരുന്ന ലലനാമണികളെ ഇക്കാര്യത്തിൽ അദ്ദേഹം അത്യധികം പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് ഒരു പ്രഭാഷണ പരമ്പര തന്നെ അദ്ദേഹം വിഭാവന ചെയ്തിട്ടുണ്ടായിരുന്നു.
ഒരു ദിവസം രാവിലെ എതൃത്തപൂജ കഴിഞ്ഞു നട തുറന്നപ്പോഴാണ്  സ്ഥിരാംഗവും സ്വാതന്ത്ര്യ മോഹിയുമായ വാരിയത്തെ ശാന്ത, നീർമിഴികൾ കൂമ്പി അഞ്ജലി കൂപ്പി തൊഴുതു നില്ക്കുന്നത്  തിരുമേനി കണ്ടത്. സ്വതവേ ശാന്തശീലനല്ലാത്തതിനാൽ തിരുമേനിയുടെ ശബ്ദം ഉച്ചയ്ക്ക് മാത്രമല്ല, കാലത്തും വൈകീട്ടും ഇടനേരങ്ങളിലും ഉച്ചത്തിൽ തന്നെ ആയിരുന്നു.
" ഹൈ... എന്താ ശാന്തേ നാലഞ്ച് ദിവസമായി തൊഴാൻ കാണാറില്ലല്ലോ ?"
തൊട്ടടുത്ത്‌ കതിനാവെടി പൊട്ടിയപോലെ ശാന്ത ആദ്യമൊന്നു ഞെട്ടിയെങ്കിലും, കാള കുത്താൻ വന്നാലും നാണംകുണുങ്ങി നഖചിത്രം വരച്ചു നില്ക്കുന്ന പ്രായം കഴിഞ്ഞുവെങ്കിലും, ചോദ്യം കേട്ട്  എന്തോ, ശാന്ത താൻ അറിയാതെതന്നെ വ്രീളാവിവശയായിപ്പോയി. പ്രസാദത്തിനായി നീട്ടിയ കൈകൾകൊണ്ട്  മുഖം മറച്ചു തിരിഞ്ഞുനിന്നു.
അതിനിടയിൽ ഒന്ന് ഗാഡമായി ചിന്തിച്ചു തിരുമേനി അടുത്ത വെടി പൊട്ടിച്ചു.
" അ..അ.... ആ.....മനസ്സിലായി...മനസ്സിലായി... ഒന്നും പറയേണ്ട..വേണ്ടാ...പറയേണ്ടാ..."
ഇത് പറയുന്നതിനിടയിൽ ഗണിതശാസ്ത്ര ബിരുദധാരി ഗണിച്ചു തുടങ്ങിയിരുന്നു.

“ആവറേജ് സ്കോറിൽ നിന്ന് രണ്ടു റണ്‍ കുറഞ്ഞു ഇരുപത്താറിൽ ഔട്ട്‌  ആയി അല്ലെ”

ഇതുകേൾക്കാൻ വാരസ്യാര് നിന്നില്ല. അതിനുമുന്നേ ആദി താളത്തിൽ ആ ജഘനഭാരം ഗമപ ഗമപ അടിച്ചു കൊണ്ട് പ്രദക്ഷിണ വഴിയിലേക്കിറങ്ങിയിരുന്നു . തന്റെ രഹസ്യ ഗണിതം തിരുമേനി പരസ്യമാക്കിയതിൽ കുണ്ഢിതപ്പെട്ട പോലെ .

ചുറ്റുപാടും ഉള്ളവരുടെ നാളും പക്കോം തിഥിയും മാത്രമല്ല, ജാതകവും മൂലം, പൂരാടം എന്നുവേണ്ടാ ഉത്രാടം വരെ തിരുമേനിക്ക് ഹൃദിസ്ഥമാണ്.
ജ്ഞാനിയാണദ്ദേഹം !!! തൃകാലജ്ഞാനി !! ഇതാണ് അഫൻ തിരുമേനി.

ഇങ്ങനെ പൂജയും തിടപ്പള്ളിയിലെ നിവേദ്യവും ഭഗവതി സേവയും പൊതുജന ഗണിതസേവയും സഹായഹസ്തങ്ങളുമായി തന്റെ മൾട്ടി ടാസ്കിംഗ് പെർഫോമൻസ്  തിരുമേനി തുടര്‍ന്നുകൊണ്ടേ ഇരുന്നു. ടൌണ്‍ ടു ടൌണ്‍ ബസ്സുപോലെ തിടപ്പള്ളിക്കും ശ്രീകോവിലിനും ഇടയ്ക്കുള്ള ഓട്ടവും, നടപ്പും, നില്പ്പും, എഴുന്നെൽക്കലും, ഇരിയ്ക്കലും മൂലം അയഞ്ഞുപോകുന്ന കൗപീനം പിന്നിൽ നിന്നും വലിച്ചു ടൈറ്റാക്കലും അതിനോടൊപ്പം തന്നെ അതിവിദഗ്ധമായി നടത്തുന്ന ആസനം മാന്തലും, പൂണൂൽ ഉപയോഗിച്ച്  നടത്തുന്ന പുറം ചൊറിയലും എല്ലാം തന്നെ ഈ ബഹുമേഖലാ  കർത്തവ്യങ്ങളുടെ ഭാഗം തന്നെയായിരുന്നു. എണ്ണയും വിയർപ്പും ദിനംതോറും ആവശ്യാനുസരണം ഒരു പ്രത്യേക അനുപാതത്തിൽ കൂടിച്ചേർന്ന് ആ ഒറ്റത്തോർത്തിൽ വിലയം പ്രാപിച്ചു അതിന്റെ പൂർവ്വഘടനയിൽ നിന്നും വ്യതിയാനം സംഭവിച്ച് അല്പം കാഠിന്യമേറിയ തന്തുരചനയായി,  സ്റ്റിഫ് വിത്തൌട്ട്  ഷൈൻ  ആയി തോർത്ത്‌ ഇടയ്ക്കിടയ്ക്ക് സ്വയം ചുരുണ്ടുകയറാൻ തുടങ്ങും. ആ സമയത്ത് തിരുമേനിയുടെ പുച്ച്ചാഗ്രം പുറത്തുവരികയും ശ്രീകോവിലിനകത്തെയ്ക്ക് തിരിഞ്ഞു നടക്കുന്ന തിരുമേനിയിൽ നിന്നും ഭഗവതിയിലെയ്ക്കുള്ള ദൂരവ്യത്യാസത്തിൽ, ഒരു ത്രീ ഡൈമെൻഷൻ ദർശനകോണിൽ, ഭഗവതിയുടെ കയ്യിലെ പള്ളിവാൾ കണക്കെ സാക്ഷാൽ കൌപീന ദർശന സൗഭാഗ്യം ഭക്തർക്ക്‌ സാധ്യമാവുകയും ചെയ്യും .

ഉഷപൂജയ്ക്ക് നട അടയ്ക്കുന്നതിന് മുൻപേ ഇല്ലത്തുനിന്നും ആത്തേമ്മാര് ഉണ്ണിയേയും കൊണ്ട് തൊഴാൻ വരും. തൊഴുതുമടങ്ങുമ്പോൾ ഉണ്ണിയെ അമ്പലത്തിൽ ബാക്കി വച്ചിട്ടാണ് മടക്കം. ആ സമയം അടിച്ചു തളിക്കാരി ജാനു ഉണ്ണിയുടെ മേൽനോട്ടം വഹിക്കും. തിരുമേനി പൂജ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ അമ്പലമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുന്ന മൂന്നു വയസ്സുള്ള മകനെയും കൊണ്ടുപോകും. ഇതാണ് പതിവ് . ജാനുവിനും മൂന്നു വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട് . തിരുമേനിയെ മുറിച്ച മുറിയാണ് ഇല്ലത്തെ ഉണ്ണി. ജാനുവിന്റെ ചെക്കനാകട്ടേ ഉണ്ണിയുടെ അതേ ഛായയും.

ഇങ്ങനെയെല്ലാം കാലക്ഷേപം നടത്തുന്നതിന്ടയിൽ ഒരു ദിവസം ക്ഷേത്രത്തിനടുത്തുള്ള വീട്ടിൽ, ബോംബെയിൽ നിന്നും പറിച്ചുനടപ്പെട്ട പുതിയ താമസക്കാരായ അച്ഛനും മകളും ക്ഷേത്രത്തിൽ തൊഴാൻ വന്നു.  അന്നാണ് അങ്ങവിടെ ക്യൂബൻ ഭരണാധികാരി ഫിഡൽ കാസ്ട്രോയ്ക്കെതിരെ അമേരിക്ക അനാവശ്യം പറഞ്ഞതും ഇങ്ങിവിടെ  ക്ഷേത്രത്തിൽ മറ്റു രണ്ടു സംഭവങ്ങൾ അരങ്ങേറിയതും.

ശ്രീകോവിലിനകത്തെയ്ക്ക്  തിരുമേനി കയറിപ്പോകുന്ന വിശ്വവിഖ്യാതമായ പുച്ഛാഗ്ര യാത്രക്കിടയിൽ പിൻവശത്ത് ആ പള്ളിവാൽ കണ്ട  പരിഷ്കാരി പെണ്‍കുട്ടി ഒന്ന് അന്തിച്ചുനിന്നു. ശേഷം കുന്തിച്ചിരിന്നു ഒന്ന് കൂടി നോക്കി , ശേഷം ചിന്തിച്ചുനിന്നു. തന്റെ ബോംബെ ജീവിതത്തിലെ ശാർദ്ദൂലവിക്രീടതത്തിലൊന്നുംതന്നെ കാണാത്ത ഈ ഫാഷൻ തരംഗം കണ്ട് ആ കുട്ടി വീണ്ടും ചിന്തിച്ചു. അതല്പ്പം ഉറക്കെ ആയി.
" അച്ഛാ.. വാട്ടീസ്  ദാറ്റ്  , ഹാസ്‌ ഹി ഗോട്ട് എ ടെയിൽ ഓർ വാട്ട് ?"
പെട്ടെന്നുള്ള അമ്പരിപ്പിക്കുന്ന ആ ചോദ്യത്തിൽ ആദ്യമൊന്നു പതറിപ്പോയ അച്ഛൻ, തിരുമേനിക്ക് മനസ്സിലാകാതിരിക്കാൻ ആംഗലേയത്തിൽ തന്നെ മറുമൊഴി ചൊല്ലി.
" നോ മോളൂ, ദാറ്റ്സ് നോട്ട് എ ടെയിൽ. ഇറ്റ്‌ ഈസ്‌ കാൾഡ്  കോണാൻ" കുറച്ചൊന്നു സ്റ്റൈലീകരിച്ചു  അച്ഛൻ ആശ്വാസത്തോടെ പറഞ്ഞു നിർത്തി.
ആശ്വാസം തീരും മുൻപേ അർനോൾദ്‌ ഷ്വാസ്നെഗറുടെ കടുത്ത ഫാനായ മകൾ ആവേശം മൂത്ത്  ഒറ്റശ്വാസത്തിൽ ചോദിച്ചു

" കോനാൻ ദി ബാർബേറിയൻ ? "

ഇതെല്ലാം അകത്തിരുന്നു കേട്ട് സംപ്രീതനായ രസികൻ തിരുമേനി വഹ ഒരു അശരീരി ശ്രീകോവിലിൽ നിന്നും ഉടൻ മുഴങ്ങി
" യെസ് മൈ ഗേൾ , നോം തന്നെ കോണാൻ ദി ബാർബേറിയൻ. നിന്റെ അർനോൾഡിനേക്കാൾ മുന്തിയ പരമേശ്വരൻ"

പ്രചണ്ഡങ്ങള്‍ തകർക്കും ആ ഉഗ്ര അശരീരി കേട്ട് ഉൾപ്പുളകം കൊണ്ടുനില്ക്കുന്ന പതിനാലുകാരി മകളെയും വലിച്ച് തിരുമേനിയെക്കുറിച്ച് നല്ലപോലെ അറിയാവുന്ന സാദാ പരമേശ്വരനായ ആ അച്ഛൻ ഏന്തി വലിഞ്ഞു പുറത്തേക്കു നടന്നു.

ആ സമയത്താണ് സ്ഥലം ശീലാവതിയും ഹേമന്തനീലനിശീഥിനിയുമായ മന്ദാകിനിയുടെ ക്ഷേത്രദർശനം നടന്നത്. യാതൊരു അല്ലലുമില്ലാതെ നിർബാധം ആദിമ കുടിൽ വ്യവസായം നടത്തിവന്നിരുന്ന മന്ദാകിനിയുടെ വിശിഷ്ട സേവനങ്ങൾക്ക് മന്ദിപ്പുണ്ടാക്കുന്ന രീതിയിൽ ആയിരുന്നു ടൌണിൽ നിന്നും പുറന്തള്ളപ്പെട്ടു പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടി വന്ന തുലോം ചെറുപ്പക്കാരിയായിരുന്ന ഒരു സീമന്തിനിയുടെ കടന്നുകയറ്റം. തന്റെ കച്ചവട മാന്ദ്യം തീർത്ത്, അവതാരോദ്ദേശം കുറ്റമറ്റ രീതിയിൽ നിവൃത്തിച്ചുകൊണ്ടുപോകാനുള്ള ഒരു നിവേദനവുമായിട്ടായിരിരുന്നു മന്ദാകിനിയുടെ ഈ ക്ഷേത്ര ദർശനം. നിവേദനങ്ങൾക്ക് ബലം കൂട്ടുന്നതിനായി ഒരടുക്കു വഴിപാടു രശീതികളും ആ മന്ദഗമന കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. രശീതികളെല്ലാം തിരുസന്നിധിയിൽ വച്ച് കണ്ണടച്ച് കൈകൂപ്പി മനമുരുകി മന്ദാകിനിയമ്മ പ്രാർഥിക്കുമ്പോഴാണ് വീണ്ടുമൊരു ഇടിമുഴക്കം പോലെ തിരുമേനിയുടെ ചോദ്യശരം വന്നത്. പെട്ടെന്ന് കണ്ണുതുറന്നു നോക്കുമ്പോൾ അതാ കയ്യിൽ രശീതികളും പിടിച്ചു തിരുമേനി ഗര്ജ്ജിക്കുന്നു.
" ഹേയ്....എന്താ വെടി ഇവടെ?  വെടിയെല്ലാം പൊറത്ത്‌..ഇവടെ അല്ലാ."

തന്റെ കുലത്തൊഴിലിനെ ചോദ്യം ചെയ്തും മാന്യതയ്ക്ക് ഭംഗം വരുത്തിയും തിരുമേനി എയ്ത കൂരമ്പുകൾ തറച്ച് മന്ദാകിനി ഒന്ന് നടുങ്ങി. ശേഷം ഒന്നു തളർന്നു. എങ്കിലും സമചിത്തത വീണ്ടെടുത്ത അവർ പക്ഷേ പുലിയെപ്പോലെ തിരിച്ചു ചീറി.
" ഫാ...$%^@*()%&....അനാവശ്യം പറയുന്നോ *%^&#$% തിരുമേനി...മര്യാദക്കു തൊഴാൻ വന്ന എന്നെക്കുറിച്ച് വേണ്ടാതീനം പറഞ്ഞുപരത്താ %$*&%^*&%&*& മോനെ..".  ശേഷം തിരിഞ്ഞു ഭഗവതിയോട്  "അമ്മേ മഹാ മായേ, സ്വയം കാത്തോളണേ..  നിനക്ക് നീ തന്നെ  തുണ"
അപ്രതീക്ഷിതമായ ഈ പ്രത്യാക്രമണം കണ്ട് തിരുമേനി തരിച്ചു ഞെട്ടിത്തെറിച്ച്  നിൽക്കുമ്പോൾ ഉപമ, ഉൽപ്രേക്ഷ തുടങ്ങിയ അലങ്കാരങ്ങളെല്ലാം ചേർത്ത് തിരുമേനിയെക്കുറിച്ച്  ഒരു ഖണ്ഡകാവ്യം തന്നെ രചിക്കുകയും തിരുസന്നിധിയിൽ വച്ചുതന്നെ ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു നിമിഷകവിയായ മായാമോഹിനി  മന്ദാകിനിയമ്മ. അതു മുഴുവൻ കേൾക്കാൻ ത്രാണിയില്ലാതെ ഒരു പ്രാണി കണക്കെ തിടപ്പള്ളിയിലേയ്ക്ക് തിരുമേനി മന്ദിച്ചു നടക്കേ ഇവരുടെ രണ്ടുപേരുടെയും അഭ്യുദയകാംക്ഷിയായ ഉത്സവകമ്മറ്റി പ്രസിഡന്റ്‌ കേശവൻ നായർ മന്ദാകിനിയോട്  ചോദിക്കുന്നുണ്ടായിരുന്നു

"നിന്നോടാരാ ഈ വെടി വഴിപാടിന്റെ രശീതി ഇവിടെ കൊണ്ടുവന്ന് കൊടുക്കാൻ പറഞ്ഞേ? അതു പുറത്തു വെടിക്കാരൻ ഗോപിയുടെ കയ്യിലല്ലേ കൊടുക്കണ്ടേ .. ഇവിടെ പുഷ്പാഞ്ജലി രശീതിയല്ലേ കൊടുക്കാ.. " എന്നെല്ലാം. താഴെ ഇറങ്ങി വെട്ടിയ ഈ കനത്ത ഇടിയിൽ വിരണ്ടുപോയ തിരുമേനി ഉണ്ണിയേയും എടുത്തു ഇല്ലത്തേക്ക് പോകാൻ തീരുമാനിച്ചു നോക്കുമ്പോൾ അതാ ഉണ്ണിയും ജാനുസന്തതിയും ഒരുമിച്ചിരുന്നു കളിയ്ക്കുന്നു.  ആകെ ഉലഞ്ഞുപോയിരുന്ന  തിരുമേനി ദേഷ്യം മുഴുവൻ ആവാഹിച്ചു ജാനുവിനു നേരെ അലറി
" എടീ അസത്തേ.. ഇതിലേതാ ഉണ്ണി..ഏതാ കൊശവൻ..??? "

കുന്തസ്യ


ഉണ്ടിരിക്കുന്ന സായിപ്പിനൊരു വിളി തോന്നി.. ന്നാല്‍ ഇത്തവണ കൈക്കാരന്‍ തന്നെ പൊയ്ക്കോട്ടെ എന്ന്. മസ്കറ്റില്‍ കോണ്‍ഫറൻസ് . 
സായിപ്പിന് ഇവിടുത്തെ പുതിയ രസികത്തി ശീലക്കേടു വിട്ടുപിരിഞ്ഞു രണ്ടു നാള്‍ നില്ക്കാന്‍ മടി. അതേസമയം കുറെ നാളായി ഈയുള്ളവന്‍ ഒരു മൂട്ടജന്മം എടുത്തു ആ ചെവിയില്‍ അസ്കിതപെടുത്താൻ തുടങ്ങിയിട്ട്. കൈവന്ന അവസരം സായിപ്പു കൈവിട്ടില്ല. അസാരം അവസരം ഉപയോഗിച്ചു ചെവിയില്‍ നിന്നും നേരെ മൂട്ടയെ എടുത്തു മേശപ്പുറത്തു ഇരുത്തി ഉവാച: മറ്റന്നാള്‍ നീ ഗോ മസ്കറ്റ്. അവിടെ എനിക്കു പകരം നീ നീണാള്‍ വാഴും. വാറോല കയ്യില്‍ അടിച്ചേൽപ്പിച്ചു കനിമൊഴിഞ്ഞു. 
“മിണ്ടാതെ ഉരിയാടാതെ കോണ്‍ഫറൻസ് കൂടി, കേട്ടത് പാതി കേൾക്കാത്ത പാതി ആയി വിജയശ്രീലാളിതനായി തിരിച്ചു വരിക. പൊന്നാപുരം കോട്ടയെ പറ്റി ഓർമ്മിക്കുകയെ അരുത്. മനമോഹന രാഗത്തില്‍ മനസ്സില്‍ ഒരു കീച്ചു കീച്ചിക്കോ. പിന്നെ ഒന്നും പറയാന്‍ തോന്നില്ല. കോണ്‍ഫറൻസിൽ മൌനം വിദ്വാനു ഭൂഷണം. ലോകത്ത് എല്ലാ കോണ്‍ഫറൻസിനും ഒരൊറ്റ മതമേയുള്ളൂ. മൃഷ്ടാന്നം ഭുജിക്കുക, എല്ലാം കേട്ട് ആരും കാണാതെ ഉറങ്ങുക, നീ മിടുക്കനാണ്. എല്ലാം നേരെയാകും.” 
അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി പടിയിറങ്ങി, വീടുകയറി ഉള്ളില്‍ തിളയ്ക്കുന്ന സന്തോഷ വെള്ളം നേരെ എടുത്തു ഭാര്യയുടെ മുഖത്തെക്കൊഴിച്ചു. കാല്‍ കപ്പ് അവജ്ഞയും അര കപ്പ് ഉപദേശവും അരയ്ക്കാല്‍ കപ്പ് സന്തോഷവും ബാക്കി പേടിയും ചേർത്തരച്ചു അവളത് ഇങ്ങോട്ട് തിരിച്ചു വിളമ്പി. മൃഷ്ടാന്നഭോജനം കഴിഞ്ഞ് ഏമ്പക്കം വിട്ട് രണ്ടുപേരും ഉപചാരം ചൊല്ലി പിരിഞ്ഞു ഞെരിഞ്ഞു കിടക്കുന്നതിനിടയില്‍ അവള്‍ പരാതിപ്പെട്ടി തുറന്ന് ശ്രുതി പിടിച്ചു തുടങ്ങി. കൂടുതല്‍ രാഗവിസ്താരം നടത്തുന്നതിനു മുൻപ് അതെല്ലാം അവസാനിപ്പിക്കണം എന്ന് അതികഠിനമായി ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്തു ചെയ്യാം..അവള്‍ നമ്മെ കടത്തി വെട്ടിക്കഴിഞ്ഞു. കുടുംബസമേതം ഒരു സിംഗപൂര്‍ ട്രിപ്പ്‌ വരമായി വാങ്ങിയ ശേഷമേ അവള്‍ മധ്യമാവതി പാടി നിര്ത്തിയുള്ളൂ. 
അങ്ങനെ കൂടുതല്‍ സംഭവബഹുലമായ ഒരു ദിനം കൂടി എന്റെ പ്രായത്തിനു നേരെ വിരല്‍ ചൂണ്ടി കടന്നു പോവുകയും മസ്കറ്റ് യാത്രാദിനം ഒരു നവോഢയെപ്പോലെ നാണംകുണുങ്ങി കടന്നുവരികയും ചെയ്തു. യാത്രാരംഭത്തിനു മുന്നോടിയായുള്ള പരിഭ്രമം, മറവി, സർവ്വനാമം ചേര്ത്തു പരസ്പരം അർച്ചന, നാമജപം, പ്രാക്ക്, തിരിച്ചുള്ള ആശീർവ്വാദം, ചില പ്രത്യേക സാധനങ്ങളുടെയും ആടയാഭരണങ്ങളുടെയും വായുവിലൂടെയുള്ള സഞ്ചാരം തുടങ്ങി എല്ലാവിധ കലാപരിപാടികളും അരങ്ങേറുകയും ശേഷം സമ്മാനദാന നിർവ്വഹണം നടക്കുകയുമുണ്ടായി. തദവസരത്തില്‍ എന്റെ ചില പ്രത്യേക പെർഫൊമൻസുകളെ കുറിച്ച് ജഡ്ജെസ് ആയ മക്കള്‍ നല്ല ചില പരാമർശങ്ങൾ നടത്തി എന്നത് ഭര്ത്താവ് എന്ന നിലയില്‍ എനിക്കു ഉൾപുളകം ഉണ്ടാക്കി എന്നത് ഈ അവസരത്തില്‍ എടുത്തുപറയേണ്ടതാണ് 
അങ്ങനെ ആചാരങ്ങളും ഉപചാരങ്ങളും കഴിഞ്ഞ് പുറപ്പെടാന്‍ തയ്യാറായി സൈഡില്‍ മാറ്റി വച്ചിരുന്ന നാണംകുണുങ്ങിയെയും എടുത്തു സ്റ്റാന്ഡിലേയ്ക്ക് വച്ചു പിടിക്കുന്നതിനായി ഇറങ്ങുന്നതിനിടയില്‍ ഭാര്യ ഓടി വന്നു വാറോല മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു ചോദ്യം ചോദിച്ചു 
“ ഈ മുദ്രമോതിരം കാണിക്കാതെ അങ്ങോട്ട്‌ കേറ്റുമോ മനുഷ്യാ?” 
ഓ.. ശരി തന്നെ... മസ്കറ്റ് വരെ പോയി ഇമ്ബ്ല്യാണ്ട ശ്രീമാനായി തിരിച്ചു വരേണ്ടി വന്നേനെ ഇപ്പൊ. അതും വാങ്ങി കക്ഷത്ത്‌ വച്ച് ഇറങ്ങി നടന്നു. 
“എല്ലാം എടുത്തില്ലേ?” 
വീണ്ടും പിൻവിളി ചൊല്ലി പതിവു തെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു ഇത്തവണയും ശ്രീമതി. തിരിഞ്ഞുനിന്ന് പതിവു നോട്ടത്തില്‍ നിന്നും ഒരു അണുവിട പോലും വ്യതിചലിക്കാതിരിക്കാന്‍ ഞാനും ശ്രദ്ധിച്ചു. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. അതുവരെ കവിത ചൊല്ലിയിരുന്ന കടക്കണ്ണുകള്‍ അവിടുന്നങ്ങോട്ട് ഭരണിപ്പാട്ടും പാടി കൊടുങ്ങല്ലൂരമ്മയെ നിന്നു സ്തുതിച്ചു. സംപ്രീതയായ അമ്മ സഹികെട്ട് പോകാന്‍ അനുമതി നല്കിുയതോടെ അവിടെ നിന്നും പതിയെ യാത്ര പുറപ്പെട്ടു. 
രാവണന്റെ പുഷ്പകന്‍ രാംജിറാവ് വാങ്ങി ഇടക്കാലത്ത് ബജറ്റ് എയർലൈൻ ആക്കി മാറ്റിയത് വലിയ ഉപകാരം ആയിട്ടുണ്ടായിരുന്നു. നമ്മള്‍ ലേശം വൈകിയാലും അവര്‍ ലവലേശം സമയത്ത് പോകില്ല എന്നൊരു സമാധാനമുണ്ട്. വൈകിയ നേരവും എടുത്തു കയ്യില്‍ വച്ചു നേരെ ഓടി എയർപോർട്ട്‌ ചെക്ക്‌ ഇന്‍ കൌണ്ടറിലെ ചീംബ്രന്‍ കണ്ണുള്ള മംഗോളിയന്‍ സുന്ദരിക്കു നേരെ ഞാന്‍ ജാതകവും പ്രശസ്തിപത്രവും നീട്ടി. കണ്ണുകളെക്കാള്‍ ചെറിയ വായ തുറന്ന് നല്ല പാലക്കാടന്‍ മട്ട അരിപ്പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് അവര്‍ എന്തോ മൊഴിഞ്ഞു. തല ചെറുതായതുകൊണ്ടോ ചോറ് തിന്നു തീർന്നതിനാലാണോ എന്നറിയില്ല ഒരേ സമയം ഏതെങ്കിലും ഒരു അവയവം മാത്രമേ തുറക്കാന്‍ അവർക്ക് സാധിച്ചിരുന്നുള്ളൂ.. വായ തുറന്നപ്പോള്‍ കണ്ണുകള്‍ അടയുകയും കണ്ണുകള്‍ തുറന്നപ്പോള്‍ വായ അടയുകയും ചെയ്യുന്ന വദനക്രിയ ഏതോ ശ്രീയില്‍ നിന്നും അവര്‍ സ്വായത്തമാക്കിയിരുന്നു എന്നുവേണം കരുതാന്‍. 
“ഹലോ സാര്‍... ആര്‍ യു ഗോയിങ്ങ് വിത്ത്‌ ഫാമിലി?” പാസ്പോർട്ട്‌ നോക്കിക്കൊണ്ട്‌ ആ വര മൊഴിഞ്ഞു.. 
“ന്തൂട്ട്??” തീരെ പ്രതീക്ഷിക്കാത്ത ഒരു ചോദ്യത്തിന്റെ അന്ധാളിപ്പില്‍ ബഹിർഗ്ഗമിച്ച , മലയാളത്തിലും ആംഗലേയത്തിലും ഒരേ അർത്ഥമുള്ള, ആ തൃശ്ശിവപേരൂര്‍ പദം മംഗോളിയയ്ക്ക് ക്ഷ പിടിച്ചു.
“ അല്ലാ... കുടുംബത്തെയും കെട്ടിയെടുത്തോണ്ടാണോ പോണേ.. വെറുതെ എന്തിനാ ഒരു യാത്ര നശിപ്പിക്കുന്നത്? നിർബന്ധാച്ചാൽ ഒരു കമ്പളം വാങ്ങിയാല്‍ പോരേ എന്ന്?” അവള്‍ അംഗലേയത്തില്‍ തന്നെ വിശദീകരിച്ചു. 
“സംശയമെന്ത് ഹരിണാക്ഷീ... അരികില്‍ വരിക മാലിനി പാടി നെന്നെ കൂടെ കൂട്ടാനും ഞാന്‍ തയ്യാര്‍..”
“എങ്കില്‍ പിന്നെ ലവന്‍ ആര്? കുശന്‍ ഇല്ല്യേ?” പാസ്പോർട്ട്‌ എന്റെ മുഖത്തേയ്ക്കു തിരിച്ചുപിടിച്ചുകൊണ്ട് അവള്‍ ശരം തൊടുത്തു.
അവിടെ, സീമന്തപുത്രന്‍ ആ പാസ്പോർട്ടിൽ ഇരുന്ന് എന്നെ നോക്കി കുന്ദഹസിക്കുന്നു. 
“ഈശ്വരാ....” അറിയാതെ വിളിച്ചുപോയി ഞാന്‍.
കഴിഞ്ഞ ജന്മത്തിലെ ശത്രുവാണ് ഈ ജന്മം സന്തതിയായി പിറക്കുക എന്ന ഉപനിഷത്ത് പ്രസ്താവ്യം എത്ര സത്യം... 
ഇവനെങ്ങനെ ഇവിടെ എന്റെ പാസ്പോർട്ടിൽ? മോർഫിംഗ് ?, വെട്ടി ഒട്ടിക്കല്‍?, അസൂയ.. പാര??? പലവിധ ചിന്തകള്‍ അതിവേഗം റണ്‍വേയിൽ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു. ഒന്നും മനസ്സില്ലായില്ല.. ശൂന്യം...ദില്ലി പിൻകോഡ് പോലെ ശൂന്യം ...ഛെ-ശൂന്യ്-ശൂന്യ്-ശൂന്യ്-ശൂന്യ്-ഏക്‌ ഹൈ.. (കഷ്ടം...എല്ലാ പൂജ്യവും ഒരുപോലെ തന്നെ. ഒന്നും മനസ്സിലാവുന്നില്ല.) 
“സ്വാമിന്‍”.. എന്നെ സമാധിയില്‍ നിന്നുമുണർത്തിക്കൊണ്ട് ആ മംഗളഗാത്രി മൊഴിഞ്ഞു. “ഈ നില്പു നിന്നാല്‍ ഓപ്പ അത്താഴമുണ്ണില്ല. പോയി വേഗം സ്വന്തം ജാതകം എടുത്തോണ്ടു വാടോ പഹയാ.. ഇല്ലെങ്കില്‍ ട്രാൻസ്പോർട്ട് ബസ്‌ സ്റ്റാന്റ് വിട്ടു പോകും.. പറഞ്ഞേക്കാം..”. 
കൊടുങ്ങല്ലൂരമ്മയെ മനസ്സില്‍ ധ്യാനിച്ച്‌ വീണ്ടും സ്തുതിഗീതങ്ങള്‍ പാടി തിരിഞ്ഞോടി.. കിതച്ചു പട്ടിയായി വീടിലെത്തി മകനുനേരെ കുരച്ചു ചാടി...ഞാന്‍ അൽസേഷൻ ആയപ്പോള്‍ അവന്‍ ജർമ്മൻ ഷെപ്പേഡായി തിരിച്ചു ചാടി. തുടർന്ന് അവിടെ അരങ്ങേറിയ വാക്പയറ്റ്, പൂഴികടകന്‍ തുടങ്ങിയ ആയോധന കലാപ്രകടങ്ങള്‍ക്ക് വിഘ്നം വരുത്തിക്കൊണ്ട് അടുത്ത മുറിയില്‍ നിന്നും ഭാര്യയുടെ മില്യണ്‍ ഡോളര്‍ വിളി ഉയർന്നു ..”ദേ മനുഷ്യാ..” ആ വിളിയില്‍ എല്ലാം തീർന്നു .. പിന്‍ ഡ്രോപ്പ് സൈലൻസ് . സൈലന്റ് ആയില്ലെങ്കില്‍ പെണ്ണ് നമ്മളെയെടുത്തു നിലത്തെറിയും. 
സ്വർണ്ണക്കോടാലിയുമായി വനദേവത പ്രത്യക്ഷപ്പെട്ട പോലെ കയ്യില്‍ മറ്റൊരു പാസ്പോർട്ടും പിടിച്ച് അവള്‍ വന്നു.. നിന്നു...തുടങ്ങി...
” സ്വന്തം പാസ്പോർട്ടിനു പകരം അവന്റെ പാസ്പോർട്ടും കൊണ്ടാണോ മനുഷ്യാ നിങ്ങള്‍ പോയത്? നേരത്തെ ബുദ്ധിയെ ഇല്ലാതിരുന്നുള്ളൂ.. ഇപ്പൊ ബോധവും പോയോ?”
നഷ്ടപ്പെട്ട കോണ്‍ഫറൻസും നഷ്ടപ്പെടുമോ എന്നു നിശ്ചയമില്ലാത്ത ജോലിയേയും കുറിച്ചാലോചിച്ച് ഭാവി കുന്തസ്യ ആയി ബ്ലിങ്കസ്യാന്നും പറഞ്ഞു നില്ക്കു്മ്പോള്‍ ഓർത്തു ...രാവിലത്തെ കലാപ്രകടനങ്ങൾക്കിടയിൽ ശേഖരത്തില്‍ നിന്നും ഊരിയെടുത്ത്‌ ഉറയിലിട്ട ആ വാള്‍ പുത്രന്റെതായിരുന്നു എന്ന്.

Saturday, August 30, 2014

മറ്റമ്മക്കഥകള്‍-- അസാരം ചിന്നന്‍സ്

മറ്റമ്മ എന്‍റെ മുത്തശ്ശിയാണ്‌. പാവം.. സെഞ്ച്വറി അടിക്കാന്‍ 3-4 വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കേ പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പു സ്വര്‍ഗസ്ഥയായി. സ്നേഹനിധിയും ദാനശീലയും നല്ല കാര്യപ്രാപ്തിയും ഉണ്ടായിരുന്ന അവര്‍ മരിക്കുന്നതിന്റെ  തലേ ആഴ്ച്ചവരെ രാവിലെ ആറുമണിക്ക് എഴുന്നേറ്റ് പച്ചവെള്ളത്തില്‍ കുളിച്ച് പത്തുപതിനാറു കോല്‍ താഴ്ചയുള്ള കിണറ്റില്‍‌ നിന്നും രണ്ടു പാട്ട വെള്ളവും കോരി പത്തുകട തുളസിയും നനച്ച് ഒരു മാലയും കെട്ടിയിട്ടേ വല്ലതും കഴിക്കൂ. ഇന്നത്തെ ചില പരിഷ്കാരികള്‍ അല്‍ഷിമേഴ്സ് / അമ്നെഷിയ എന്നൊക്കെ സ്റ്റൈലില്‍ പറയുന്ന ചിന്നന്‍ ഒഴികെ ങേ..ഹേ.. വേറൊരു അസുഖവും ദൈവം സഹായിച്ച് പുള്ളിക്കാരിക്കുണ്ടായിരുന്നില്ല. എന്നാല്‍ ചിന്നന്‍ കുറച്ചു കാര്യമായി തന്നെ തന്‍റെ പണികള്‍ മുത്തശ്ശിയുടെ മേല്‍ നടത്തിപ്പോരുകയും ചെയ്തിരുന്നു. വെറുതെ റോട്ടീക്കൂടെ നടക്കുമ്പോള്‍ സൈക്കിള്‍ വന്നിടിക്കണ പോലെ അത് മൂപ്പത്യാരേം വച്ചുകെട്ടി ഇടക്കിടയ്ക്ക് എന്നെ വന്നിടിച്ചിട്ടു പോവാറുണ്ട്. അതിന്‍റെ പരിണിത ഫലംസ്- തിരുശേഷിപ്പുകള്‍ ഇപ്പോഴും എന്‍റെ പക്കലുണ്ട്.
പഠിപ്പെല്ലാം കഴിഞ്ഞ് ജോലിയും കൂലിയുമില്ലാതെ തെണ്ടീസ് അടിച്ചു ഞാന്‍ ആര്‍ത്തുല്ലസിച്ച് നടക്കുന്ന കാലത്ത് ഒരു ദിവസം സന്ധ്യക്ക്‌ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഇരുകാലുകളും മടക്കി നാല്‍ക്കാലി പോലെ സോഫയില്‍ മടങ്ങി ഒടിഞ്ഞ് ദൂരദര്‍ശനിലെ വാര്‍ത്തകള്‍ വരുന്നതും കാത്തു കുത്തിയിരിക്കുമ്പോഴാണ് തുളസിത്തറയില്‍ തിരി വയ്ക്കാനായി മറ്റമ്മയുടെ വരവ്. ഹാളിൽ നിന്നും പുറത്തേയ്ക്കുള്ള പ്രധാനവാതിലിനരികേ ചുമരും  കുത്തിച്ചാരി നില്‍ക്കണ പഴയ കെല്‍ട്രോണ്‍ ടിവിയില്‍ ന്യൂസ്‌ റീഡര്‍‍‍ പെണ്‍കുട്ടി വന്നു നമസ്കാരം പറഞ്ഞു. അപ്പൊ ദേ പിന്നില്‍ നിന്നും ഒരു പുച്ഛസ്വരത്തില്‍  മറ്റമ്മ തിരിച്ചും പറയുന്നു
“ ഓ..നമസ്കാരം..”   മറ്റമ്മയുടെ ആ നമസ്കാരത്തില്‍ ചിന്നന്‍റെ ഒരു സാന്നിദ്ധ്യം അനുഭവപ്പെടാതിരുന്ന ഞാന്‍ തിരിഞ്ഞിരുന്നു വീണ്ടും ന്യൂസ്‌ കാണാന്‍ തുടങ്ങി. അപ്പോള്‍ വീണ്ടും ടിവിയിലെയ്ക്കു നോക്കിക്കൊണ്ട്‌ മറ്റമ്മ ..
“അതേയ്.. ഈ വാതിലിന്‍റെ നടുവിലന്നെ ഇങ്ങനെ നിന്നു വര്‍ത്തമാനം പറഞ്ഞാലെങ്ങന്യാ? എനിക്കൊന്നങ്ങട് പോണം.” എന്തെങ്കിലും ഉണ്ടെങ്കില്‍ അങ്ങട് മാറി നിന്ന് പറയാ. തൃസന്ധ്യ സമയത്ത് ഉമ്മറപ്പടിയില്‍ നിന്ന് ചെലക്ക്യാണ്ടങ്ങട് മാറാ”
“അത് ടിവിയില്‍ ന്യൂസ്‌ വായിക്കണതാ.. ഇവിടെ ആരുമില്ലാ.. മറ്റമ്മ അങ്ങട് പൊക്കോളൂ” ചിന്നന്‍ വര്‍ക്ക്‌ഔട്ട്‌ ആവുന്നത് മണത്തു ഞാന്‍ ചാടിക്കേറി ഇടപെട്ടു.
അനവസരത്തില്‍ ഉണ്ടായ എന്‍റെ ആ ഇടപെടല്‍ കുറച്ചു സങ്കീര്‍ണ്ണമായിപ്പോയി.
“അ..ആ... ഇവ്ടെ ആരൂല്ല്യാ ന്ന്ച്ചട്ടന്ന്യാ നീയ്യിവളെ ഇവ്ടെ വിളിച്ചു വരുത്യെ ല്ലെ? ന്ന്‍ട്ട് ന്നെ കണ്ടപ്പോ ഒരൂട്ടം ഉരുണ്ടുകളി.. ഞാനിവ്ടെ ഉള്ളടത്തോളം കാലം ഇത്വ്ടെ നടക്കില്ല്യാ..
 കടന്നു പോ ഇവ്ട്ന്നു...” ന്യൂസ്‌ റീഡര്‍ക്കു നേരെ ചാടിക്കൊണ്ട്‌ മറ്റമ്മ അലറി.
ലാസ്റ്റ് ഡയലോഗ് മാത്രം കേട്ടുകൊണ്ട് അങ്ങോട്ട്‌ കടന്നുവന്ന, സ്വതവേ എന്‍റെ നിഷ്കളങ്കതയില്‍ സംശയാലുവായ അമ്മയെ ഇത് എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് ഒരു നിമിഷം ആലോചിച്ചു കൊണ്ട് കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ ടിവി ഓഫാക്കി ഞാന്‍ തയ്യാറായി നിന്നു.
അമ്മയെ കണ്ടതും മറ്റമ്മ ഒന്നുകൂടി ഫോമിലായി.
“അതേയ്.. വത്സലേ.. ഇവന്‍ ദേ ഒരു പെങ്കുട്ട്യേം കൊണ്ട് ഇങ്ങട് കേറി വന്നെക്ക്ണൂ. കണ്ണ്വോര്ത്തപ്പന്‍ ഉള്ളതോണ്ട് തക്കസമയത്ത് ഞാന്‍ കണ്ടു. എന്നെ കണ്ടതും അവളോടിപ്പോയ്.”

പിന്നീട് അവിടെ നടന്ന പൂഴികടകനിടയിലും മറ്റമ്മയെക്കൊണ്ട് ചിന്നന്‍ ഡയലോഗ്സ് പ്രാക്ടീസ് ചെയ്യിക്കുന്നത് എനിക്കു കേള്‍ക്കാമായിരുന്നു. 

Saturday, December 7, 2013

ആട്ടപ്രകാരം


അപ്രകാരം മഹാമുനിയുടെ ആജ്ഞപോലെ രാജകുമാരന്‍ വടക്ക് പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. അവിടെ യമുനാ നദിക്കരയില്‍ സുന്ദരിയായ ഒരു യുവതി ഒറ്റയ്ക്ക് വിഷണ്ണയായി ഇരിയ്ക്കുന്നത് അദ്ദേഹം കണ്ടു. അതു എന്താണെന്നറിയാന്‍ അദ്ദേഹം അവിടേയ്ക്ക് ചെന്നു

ഹേ!! സൗന്ദര്യധാമമേ,

കടലിന്‍റെ അഗാധതയില്‍ തിളങ്ങുന്ന രണ്ടു മുത്തുകള്‍ പോലെ ഭവതിയുടെ ഈ നയനങ്ങള്‍

ഉദയരവി കിരണങ്ങളേറ്റു തുടുത്തപോല്‍ ഭവതിയുടെയീ കവിളിണകള്‍

ഒരു താമരനൂലിനു പോലും കടന്നുപോകാന്‍ ഇടം തരാതെ ഇടഞ്ഞു നില്‍ക്കുന്ന കൊങ്കത്തടങ്ങള്‍

ഇന്ദുമൌലി കയ്യിലേന്തുന്ന തുടി പോലെ നിന്റെയീ ജഘനങ്ങള്‍

നിന്‍ ദേഹകാന്തിയില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവണ്ണമുള്ള ഈ ജരികയാല്‍ മറയ്ക്കപ്പെട്ട ചന്ദനമാറിടങ്ങളില്‍ നിന്നാണോ മനം മയക്കുന്ന ഈ ദേഹസൌരഭ്യം

ഈ അധരപുടങ്ങളെ മാത്രം ഞാന്‍ വര്‍ണ്ണിക്കാതെ മാറ്റി നിര്‍ത്തട്ടെ, അവ എനിയ്ക്ക് പാനം ചെയ്യാനുള്ളവയെന്നു തന്നെ ഞാന്‍ ധരിക്കട്ടെ

സന്ധ്യാംബരത്തില്‍ ചിതറിനില്‍ക്കുന്ന കുങ്കുമജലദം പോലെ നിന്റെയീ അളകങ്ങള്‍. മന്ദമാരുതന്‍ അസൂയ കൊണ്ടോ എന്തോ അവയെ അലോസരപ്പെടുത്തുന്നുണ്ടോ. സാരമില്ല. നിന്‍റെ നയനങ്ങളെ പവിഴങ്ങളെന്നു ധരിച്ച് സാഗരം കൊണ്ടുപോകാതെ അത് മറയ്ക്കും

പാര്‍വതീദേവിയെക്കാള്‍ സൌന്ദര്യമുള്ളവളേ.. നീ ആരാണ്

നിന്‍റെ കുലമേത്

നീ എന്തിനാണ് ഈ ഏകാന്തതയെ തോഴിയാക്കി ഇവിടെ വന്ന് ഇരിയ്ക്കുന്നത്

കഠിനമായ വ്യഥകള്‍ നിമിത്തം നിന്‍റെ മനസ്സ് ആകുലമാണല്ലോ

ആകുലങ്ങളെങ്കിലും നിന്‍റെ മിഴികള്‍ ഇരുട്ടില്‍ വജ്രങ്ങള്‍ എന്നപോല്‍ തിളങ്ങുന്നവ തന്നെ

വാള്‍ തലപ്പില്‍ തട്ടി തെറിയ്ക്കുന്ന സൂര്യ രശ്മികള്‍ പോലെ അവ എന്‍റെ കാഴ്ചയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു.

ഭവതിയ്ക്ക് എന്തോ പറയാനുണ്ട്

ഭവതിയുടെ മുഖം അത് വ്യക്തമാക്കുന്നു.

എന്താണത്

എന്തുതന്നെയായാലും അത് തുറന്നു പറയു

ഞാന്‍ ഭവതിയെ സഹായിക്കാം

ഞാന്‍ ആരെന്ന് ഭവതിയ്ക്കറിയാമോ

ഈ ഭൂമിയിലെ കേമന്മാര്‍ എന്ന് ധരിയ്ക്കുന്ന പലരും എന്‍റെ സഹായം ലഭ്യമാക്കിയിട്ടുള്ളവരാണ്

എന്‍റെ കുതിരകളുടെ കുളമ്പടി ശബ്ദം കേട്ടാല്‍ പോലും അങ്ങകലെ ഘോരവനത്തിലെ ദുഷ്ടമൃഗങ്ങള്‍ തങ്ങളുടെ ഗുഹ തേടി ഒളിയ്ക്കും

എന്‍റെ വാളിന്റെ സീല്‍ക്കാരം കേട്ടാല്‍ രാക്ഷസന്മാര്‍ വരെ ഒരു നിമിഷം ശ്വാസമെടുക്കാന്‍ പോലും മറന്ന് നിന്നുപോകും

എന്‍റെ സാന്നിദ്ധ്യത്താല്‍ പ്രജകള്‍ ഭയമില്ലാത്തവരായി മാറുന്നു

എന്‍റെ സ്വരവാണിയില്‍ സ്ത്രീരത്നങ്ങള്‍ സ്നേഹലോലുപതയാല്‍ പുളകിതരാകുന്നു.

ഗോപികമാര്‍ ശ്രീകൃഷ്ണനെയെന്നപോലെ തരുണികള്‍ എന്നെ കാണുന്നു

സൂര്യഭാഗവാന്‍ രണ്ട് അക്ഷയപാത്രങ്ങള്‍ സൃഷ്ടിച്ചു. അതിലൊന്ന് അദ്ദേഹം ദ്രൗപദിയ്ക്കു കൊടുത്തു. ദ്രൗപദി അത് എല്ലാവര്‍ക്കും നിറയെ വിഭവസമൃദ്ധമായി ഊട്ടുന്നതിനു ഉപയോഗിച്ചു. മറ്റൊന്ന് ഭഗവാന്‍ എനിയ്ക്കു നല്‍കി. ഞാനത് എന്‍റെ ഹൃദയകമലത്തില്‍ ഉറവവറ്റാത്ത സ്നേഹം വിളമ്പുന്നതിനായി സൂക്ഷിച്ചു.

അത് ആവോളം പാനം ചെയ്യുന്നതിനായി കുലസ്ത്രീകള്‍ വ്രതങ്ങള്‍ വരെ നോല്‍ക്കുന്നു.

ഇനി പറയൂ, ഞാന്‍ എങ്ങനെയാണ് ഭവതിയെ സഹായിക്കേണ്ടത്

ഭവതിയുടെ മുഖാരവിന്ദങ്ങളില്‍, ഇന്ദുവിനു മേല്‍ കല എന്ന പോലെ തോന്നിപ്പിയ്ക്കുന്ന ഈ വ്യഥ എന്നെ ആലോചിച്ചുള്ളതാണോ. ഉഷയ്ക്ക് അനിരുദ്ധനോടെന്ന പോല്‍, ദമയന്തിയ്ക്കു നളനോടെന്ന പോല്‍ സുഭദ്രയ്ക്ക് അര്‍ജുനനോടെന്ന പോല്‍......

നാം തമ്മില്‍ കണ്ടുമുട്ടിയിട്ട് അര നാഴിക നേരം പോലും ആയില്ലെങ്കില്‍ പോലും മഹര്‍ഷി വര്യന്‍ പറഞ്ഞ ലക്ഷണങ്ങള്‍ വച്ച് മനസിലാക്കുന്നു ഞാന്‍ തേടി വന്നത് ഭവതിയെ തന്നെയാണ് എന്ന്

എന്ത്? കഴിഞ്ഞ ജന്മത്തില്‍ നാം ഒരുമിച്ചു ജീവിച്ചവര്‍ തന്നെയോ

അതെ. അത് ഭഗവാന്‍ കാണിച്ചു തന്നത് തന്നെ

ഈ ജന്മത്തിലും ഭവതിയ്ക്കു നായകന്‍ ഈ ഞാന്‍ തന്നെ. നിശ്ചയം.

വ്യഥകള്‍ മാറ്റിവയ്ക്ക. പുറപ്പെടാന്‍ തയ്യാറായിക്കൊള്‍ക

ഞാന്‍ എന്‍റെ രഥം തയ്യാര്‍ ചെയ്യട്ടെ.

ഇപ്രകാരം പറഞ്ഞുകൊണ്ട് രാജകുമാരന്‍ തന്‍റെ രഥത്തിനടുത്തേയ്ക്ക് നീങ്ങി.

 

സമര്‍പ്പണം: മാന്‍പേടയുടെ മുഖമുള്ള മൃഗശീര്‍ഷം നക്ഷത്രക്കാരിയ്ക്ക്

Saturday, May 4, 2013

സാവകാശം നഷ്ടപ്പെട്ടവര്‍


കടല്‍ക്കരയില്‍ മുഖം ചെരിച്ചിരുന്നുകൊണ്ട് അറ്റമില്ലാ കടലിനേയും ആകാശത്തേയും നോക്കിയിരിക്കാന്‍ എന്തു രസം. ചിന്തകളുടെ വേലിയേറ്റത്തിനൊടുവില്‍ പലതും കടലമ്മ തന്നെ തിരികെ കൊണ്ടുപോയി. ഇവിടെ ഇങ്ങനെ ഇരുന്നുനോക്കുമ്പോള്‍ കടലിനും ആകാശത്തിനും ഒരേനിറം. കടലിന്‍റെ നീലമഷിക്കൂട്ട് ആകാശത്തിലേയ്ക്ക് പടര്‍ന്നുകയറിയപോലെ. രണ്ടു വൈരുദ്ധ്യങ്ങളായി മുന്നോട്ടു പോയ്പ്പോയ്‌ അകലങ്ങളില്‍ കണ്‍വെട്ടത്തിനിപ്പുറത്തെങ്ങോ ലയിച്ചുചേരുന്ന കടലും ആകാശവും. സമഗമങ്ങള്‍ക്കിടയില്‍ മറുകര തേടിപ്പോകുന്ന യാനങ്ങള്‍.

കടല്‍ക്കരയില്‍ ആളുകളുടെ തിരക്കേറി വന്നുതുടങ്ങി. കോര്‍ണിഷിലെ ഭംഗിയേറിയ പുല്‍ത്തകിടികള്‍ക്കിടയിലെ ഒഴിഞ്ഞ മൂലയിലുള്ള മരബെഞ്ചിലേയ്ക്ക് താമസം മാറുന്നതിനിടയില്‍ ആലോചിച്ചു. ഇവര്‍ക്കൊക്കെ വീട്ടിലെന്തെല്ലാം പണികളുള്ളതാ..എല്ലാം ഇട്ടെറിഞ്ഞ് സ്വന്തം സുഖംമാത്രം തേടി എന്തിനിങ്ങോട്ടു തന്നെ വന്നു.

എന്‍റെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റത്തിനെതിരെ ഉയര്‍ന്നു വന്ന രോഷം എത്ര ശ്രമിച്ചിട്ടും അടക്കി വയ്ക്കാന്‍ സാധിച്ചില്ല. എനിയ്ക്കെന്തിനാണ് അവരോടു ദേഷ്യം തോന്നുന്നത്? മനസ്സ് അതിന്‍റെ കരിങ്കാലിപ്പണി ഇടയ്ക്കെങ്ങോ പുറത്തെടുത്തു..

തിരക്കും വര്‍ത്തമാനങ്ങളും കോലാഹലങ്ങളും കൂടിക്കൂടി വരുന്നു. വീട്ടിലിത്ര നേരവും ഈ ബഹളങ്ങള്‍ തന്നെയായിരുന്നില്ലേ ..ഇവിടെ വന്നാലെങ്കിലും സമാധാനമായിരുന്നുകൂടെ....ശാന്തത എന്നൊരു വികാരം ഇവര്‍ക്കറിയില്ല എന്നു തോന്നുന്നു. കടലിന്‍റെ സൗന്ദര്യം ഇവര്‍ അറിയുന്നേയില്ല. സൗന്ദര്യം നുകരാനറിയാതെ കടല്‍ക്കരയില്‍ വന്നിരിയ്ക്കുന്ന വിഡ്ഢികള്‍. ഓരോ അണുവിലുമുള്ള സൗന്ദര്യം പതിയെ പതിയെ ഒപ്പിയെടുത്ത് ലയിച്ചിരിക്കുന്നതിന്‍റെ ലഹരി ഇവര്‍ മറന്നു പോയിരിക്കുന്നു. ഒച്ചയും വേഗതയുമൊക്കെയാണ് അവരെ നയിക്കുന്നത്. തിരമാലകള്‍ക്കുള്ളിലൂടെ പൊങ്ങിയും താണും, ആഴക്കടലിലേയ്ക്കു നീന്തി പവിഴപ്പുറ്റുകള്‍ കണ്ടും തിരികെ വരുന്ന ജലമത്സ്യങ്ങളാകാതെ കൃത്രിമ സൗകര്യങ്ങള്‍ നിറച്ച് ഉപ്പുവെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന നക്ഷത്രക്കപ്പലുകള്‍ പോലെയായിരിക്കുന്നു ഇവരുടെ ആസ്വാദനം.  

ബീച്ചില്‍ ഒരറ്റത്ത് ഒരു കുടുംബം ബാഡ്മിന്റണ്‍ കളി തുടങ്ങിയിരുന്നു. മുന്നിലെ നടപ്പാതയിലൂടെ തിളങ്ങുന്ന പച്ച ബനിയനും കറുത്ത ഷോര്‍ട്ട്സുമിട്ടു ഒരു സായിപ്പ് വേഗത്തില്‍ നടന്നു പോയി. പ്രായമായ ചിലര്‍ പരസ്പരം സുപ്രഭാതം നേര്‍ന്നുകൊണ്ട് കടന്നുപോകുന്നുണ്ടായിരുനു.. അപ്പുറത്ത് ചെറു പച്ചപ്പനകളിലെ അന്തേവാസികളായ കിളികള്‍ ഇതൊന്നും ശ്രദ്ധിക്കാതെ പുല്‍ത്തകിടികള്‍ക്കു മീതെ ഓടിയും പറന്നും തങ്ങളുടേതായ തീറ്റി തേടലും മറ്റു പണികളിലും ഏര്‍പ്പെട്ടു. അവര്‍ക്കും തിരക്കു ബാധിച്ച പോലെ. എന്തിനാണെന്നറിയാതെ അവറ്റകളും വേഗത്തില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്.
കാണെക്കാണെ കടല്‍ക്കാറ്റിനും തിരമാലകള്‍ക്കും വേഗം വര്‍ദ്ധിച്ചു. ഈ മനുഷ്യരെക്കൊണ്ടു തോറ്റു. അവര്‍ എല്ലാത്തിന്‍റെയും വേഗം വര്‍ദ്ധിപ്പിക്കും. അവരോടൊപ്പം മത്സരിക്കാന്‍ പ്രകൃതിയും തുനിഞ്ഞിറങ്ങിയിരിക്കയാണോ? വേഗത പഠിക്കാന്‍ മറന്ന എന്നേയും തട്ടിമാറ്റി ഉച്ചത്തില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് എന്‍റെ തൊപ്പിയും പറിച്ചെടുത്തു കടല്‍ക്കാറ്റ് കരയിലേക്ക് പാഞ്ഞു. . അതിന്‍റെ ഉലച്ചിലില്‍ സന്തുലനം നഷ്ടപ്പെട്ട ഞാനും താഴേയ്ക്കു പോയി. അവിടെ പുല്‍ത്തകിടികള്‍ക്കു മീതെ ചാടിക്കളിയ്ക്കുന്ന ചെറു പ്രാണികളും മണ്ണില്‍ നിരന്നു നീങ്ങുന്ന കുഞ്ഞുറുമ്പുകളും മാത്രം ഇതൊന്നുമറിയാതെ സാവകാശം തങ്ങളുടെ ഒരു ദിനം മുന്നോട്ടു നീക്കുകയായിരുന്നു അപ്പോള്‍.  

Sunday, April 21, 2013

ബാച്ചിലര്‍ പരിണാമ ചക്രം


മഞ്ഞ ചായം പൂശി അവിടവിടെ പൊട്ടിപ്പൊളിഞ്ഞ് നാട്ടിലെ മുനിസിപ്പാലിറ്റി കെട്ടിടം പോലെയുള്ള ആ ബില്‍ഡിംഗ് കണ്ടപ്പോഴേ മനസ്സില്‍ തോന്നി.. .. ദ്ആ ഗള്‍ഫ്‌? ..ന്തൂട്ട് ഗള്‍ഫാ ദ്? സകലമാന ദൈവങ്ങളെയും വിളിച്ചു വേണം ആ കെട്ടിടത്തിനുള്ളിലേയ്ക്കു കയറാന്‍. ഒരുപക്ഷേ ദൈവം റസ്റ്റ്‌ എടുക്കുന്ന സമയമാണെങ്കില്‍ കേറിയവന്‍റെ കാര്യം ചിന്ത്യം. ഗള്‍ഫ്‌ കണ്ടുപിടിച്ച കാലത്തോ മറ്റോ ഇറങ്ങിയ ഒരു ലിഫ്റ്റാണവിടെയുള്ളത്. ഒരു ഇടിമുഴക്കത്തോടെ അതിന്‍റെ വാതിലടഞ്ഞതും അത്ര താല്‍പര്യമൊന്നുമില്ലാത്ത മട്ടില്‍ വലിയ മൂളലോടും കിതപ്പോടും കൂടി അത് ഞങ്ങളെ അഞ്ചാം നിലയിലേയ്ക്ക് വലിച്ചു കയറ്റി. പടിഞ്ഞാറേലെ ഗോപാലേട്ടന്‍റെ ശ്വാസംമുട്ട് എങ്ങനെയുണ്ടാവോ? ഇതിന്‍റെ വലിയുടെ അടുത്തുനില്‍ക്കുന്ന ഒരു വലി കേട്ടിരിക്കുന്നത് പിന്നെ ഗോപാലേട്ടന്‍റെയാണ്.

അവിടെ ചെന്നുകയറിപ്പോള്‍ ദേ കെടക്കണൂ ബാക്കി കൈവശമുണ്ടായിരുന്ന കുറച്ചു സ്വപ്‌നങ്ങള്‍ കൂടി.  “ഠിം”.. കയ്യിലെ മധുചഷകം നിലത്തുവീണുടഞ്ഞ പോലെയായി. ഗ്ലാസ്‌ പിന്നെയും വാങ്ങാം, പക്ഷേ പോയ ബ്രാണ്ടി പോയതുതന്നെയല്ലേ. സ്വപ്നങ്ങള്‍ ഇനിയും വേറെ കാണാം.. പക്ഷേ...തകര്‍ന്ന സ്വപ്നങ്ങള്‍..

മുറിയുടെ വാതില്‍ക്കല്‍ തന്നെ കട്ടളയില്‍ കയ്യും താങ്ങി കക്ഷമെല്ലാം കാണിച്ചുകൊണ്ട് കറുത്തു തടിച്ച ഒരു കുടവയറന്‍ നില്‍പുണ്ടായിരുന്നു. ഷര്‍ട്ടിടാത്ത ആ ദേഹകാന്തി കണ്ടപ്പോള്‍ എന്തോ ഒരുനിമിഷം മാപ്രാണം ഷാപ്പിന്‍റെ അനുഭൂതി മനസ്സില്‍ നിറഞ്ഞു. അയാളുടെ കക്ഷത്തിനടിയിലൂടെ വിയര്‍പ്പുനാറ്റമടിക്കാതെ ഉള്ളിലോട്ട് കയറിപ്പറ്റാന്‍ എന്തു ചെയ്യണമെന്ന് ഒരു നിമിഷം ആലോചിച്ചു നില്‍ക്കുന്നതിനിടയില്‍ യോഗാഭ്യാസത്തിന്‍റെ ആവശ്യകതയെക്കുറിച്ചും അതെന്നെ ചിന്തിപ്പിക്കുകയുണ്ടായി. ഷാജി കൈലാസിനെ മനസ്സില്‍ ധ്യാനിച്ച് മനസ്സില്‍ മന്ത്രം ചൊല്ലി...യോഗീന്ദ്രാണാം ത്വതംഗേഷു.. (യോഗികളായാലും സ്വന്തം കാര്യം നോക്കണം എന്നു വ്യംഗ്യാര്‍ത്ഥം ) ശ്വാസം ഉള്ളിലേയ്ക്കു വലിച്ചുപിടിച്ച് കട്ടിളയ്ക്കും ആ കരിവീട്ടി ദേഹത്തിനും ഇടയിലൂടെ കുനിഞ്ഞ് ഒരൊറ്റ ചാട്ടം. സംഗതി സക്ക്സസ്. എന്താണ് സംഭവിച്ചതെന്ന് അയാള്‍ക്ക്‌ മനസ്സിലാവുന്നതിനു മുന്‍പേ രാജീവന്‍ അയാളോട് സംസാരം തുടങ്ങിക്കഴിഞ്ഞിരുന്നു. “നാട്ടില്‍ നിന്ന് ജോലി കിട്ടി ഇങ്ങോട്ട് വന്നതാ, എന്‍റെ കൂട്ടുകാരനാ.. റൂമിന്‍റെ കാര്യം സുകുവേട്ടനോട് പറഞ്ഞിരുന്നു”.

“ങ്ആ..... സുകു പുറത്തു പോയിരിക്കുകയാ.. വാ... റൂം ഞാന്‍ കാണിച്ചു തരാം” എന്‍റെ നുഴഞ്ഞുകയറ്റത്തിന്‍റെ അമ്പരപ്പ് ഇനിയും വിട്ടു മാറാത്ത ഭാവത്തില്‍ മൊഴിഞ്ഞുകൊണ്ട് അയാള്‍ ഞങ്ങളെ എനിയ്ക്കു പറഞ്ഞു വച്ചിട്ടുള്ള മുറിയിലേയ്ക്ക് ആനയിച്ചു.

ഗള്‍ഫിനെക്കുറിച്ചുള്ള എന്‍റെ ധാരണകളുടെ മേല്‍ ഒരു വെട്ടിനിരത്തല്‍ തന്നെ നടത്തിക്കൊണ്ട് അവിടെ ആ മുറിയില്‍, പല രൂപത്തിലും ഭാവത്തിലും ഒറ്റനോട്ടത്തില്‍ ദൈന്യരും നിരാലംബരുമാണെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ കുറേപ്പേര്‍. ഗള്‍ഫിലെ സര്‍ക്കാരാശുപത്രിയിലേയ്ക്കാണോ രാജീവന്‍ എന്നെ കൊണ്ടുവന്നിരിയ്ക്കുന്നത്?...നിരയൊപ്പിച്ചിട്ടിരിക്കുന്ന കട്ടിലുകളില്‍ കട്ടിക്കമ്പിളിയ്ക്കുള്ളിലേയ്ക്ക് പാതി ദേഹം തിരുകിക്കയറ്റി വച്ച് പുസ്തകവായനയിലും ഫോണ്‍ വിളിയിലും, ഏതോ ലോകത്തെന്നപോലെ അകലങ്ങളില്‍ ദൃഷ്ടി പതിപ്പിച്ച് ആലോചനയിലും മുഴുകിയിരിക്കുന്ന വിവിധ രൂപങ്ങള്‍. ഏതോ നിബന്ധനയ്ക്കു വിധേയമാംവണ്ണം ഓരോ കട്ടിലിനു കീഴിലും സ്ഥാപിതമായ പെട്ടികളും വശങ്ങളില്‍ ചെറിയ തുണിയലമാരകളും. ഈശ്വരാ... ഇതാണോ ഞാന്‍ ധരിച്ചു വശായ ആ സുന്ദരസുരഭില മനോജ്ഞ ഗള്‍ഫ്‌? ...ഇതിനി ശരിക്കും ഗള്‍ഫ്‌ തന്നെയല്ലേ? ഗഫൂര്‍ക്കാ ദോസ്ത്? കാലിഫോര്‍ണിയക്കു പോയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ എന്നെ മദിരാശിയിലാണോ ഇറക്കി വിട്ടത്? ഏയ്‌.. ആവാന്‍ തരമില്ല. എന്‍റെ ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട്, അതിലൊരു കട്ടിലും അലമാരയും ചൂണ്ടി കാരണവര്‍ മൊഴിഞ്ഞു. “ഇതാണ് നിങ്ങളുടെ സ്ഥലം. നേരത്തേ ഇവിടെയുണ്ടായിരുന്ന ആളുടെ കട്ടിലാണ്. വേണമെങ്കില്‍ അതുപയോഗിക്കാം. അല്ലെങ്കില്‍ വേറെ വാങ്ങിക്കോ.” ഈ അഭയാര്‍ഥികേന്ദ്രത്തില്‍ കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ വിഡ്ഢിത്തമാണെന്ന തിരിച്ചറിവില്‍ ഞാന്‍ അതുതന്നെ സ്വീകരിക്കാന്‍ തയ്യാറായി.

ഒരുമാതിരിപ്പെട്ട എല്ലാ ബാച്ചിലര്‍ താമസസ്ഥലങ്ങളിലേയും പോലെതന്നെ ഇവിടെയും പഴയ പ്രൊഫഷണല്‍ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സ്ഥിതിവിശേഷമാണ് നിലനിന്നുപോന്നിരുന്നത്. ആ വീട്ടിലെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന ഏകാധിപതിയെപ്പോലൊരു കാരണവര്‍, അയാളുടെ കയ്യാളായി എല്ലാം ചെയ്തുകൊടുക്കുകയും എന്നാല്‍ മറ്റുള്ളവരെ അത്യാവശ്യം ഭരിക്കാനും പാരപണിയാനും നടക്കുന്ന കാര്യസ്ഥന്‍, കാരണവരുടെ ചെയ്തികളെ ചോദ്യം ചെയ്യുന്ന ധിക്കാരിയും തന്‍റേടിയും കുടുംബത്തിനു ദുഷ്പേരുണ്ടാക്കാന്‍ വേണ്ടിമാത്രം ജനിച്ചു എന്നാരോപിക്കപ്പെടുന്ന ചെറുപ്പക്കാരന്‍, കാരണവരുടെ ചെയ്തികളില്‍ എതിര്‍പ്പുണ്ടെങ്കിലും ഒന്നും തുറന്നുപറയാന്‍ ധൈര്യമില്ലാതെ എല്ലാം കണ്ടും കേട്ടും സഹിച്ചും കഴിയുന്ന ചെറിയച്ഛന്‍, മുതിര്‍ന്നവരുടെ കണ്‍വെട്ടത്തു നിന്നുമാറി സകല കുരുത്തക്കേടുകളും കാട്ടിക്കൂട്ടുന്ന ചെറുബാല്യക്കാര്‍. ഈ നാടക കഥാപാത്രങ്ങളെയെല്ലാം കൂടി ഒരു ഗ്ലോറിഫൈഡ് രൂപത്തിലേയ്ക്കാക്കി പ്രതിഷ്ഠിച്ചാല്‍ ഇതൊക്കെതന്നെയാണ് ഒരുമാതിരിപ്പെട്ട ബാച്ചിലര്‍ താമസസ്ഥലങ്ങളുടെയെല്ലാം സ്റ്റാന്‍ഡേര്‍ഡ് പ്രൊഫൈല്‍. എന്നേയും ആ നാടക സമിതിയിലേയ്ക്ക് തള്ളിവിട്ട് എന്‍റെ താല്‍ക്കാലിക ഉടമസ്ഥന്‍ പിന്നെ കാണാമെന്നും പറഞ്ഞ് തിരിച്ചുപോയി. പിന്നെ എന്നതിന് ഗള്‍ഫില്‍ വ്യാപകമായ അര്‍ത്ഥങ്ങളുണ്ട് എന്നത് ശിഷ്ടജീവിതം എനിയ്ക്കു മനസ്സിലാക്കിത്തരികയുണ്ടായി.

ആദ്യദിനം സ്വാഗതപ്രസംഗം, നന്ദിപ്രകടനം, ആശംസാപ്രസംഗങ്ങള്‍, എല്ലാമായി കടന്നുപോയി. രണ്ടാംദിവസം വൈകുന്നേരമായപ്പോള്‍ കാരണവരുടെ മൌനാനുവാദത്തോടെ കുരുത്തംകെട്ട പിള്ളേരിലൊരുവന്‍ എന്നോട് ബാത്ത്റൂം കഴുകുവാന്‍ ഉത്തരവിട്ടു. പെട്ടെന്നുള്ള ഒരു അന്ധാളിപ്പില്‍ നിന്നും മുക്തനായ എനിയ്ക്ക് വീട്ടിലെ രാജാവ്‌ ഗള്‍ഫിലെ തോട്ടിയായ പോലെ ഒരു ഫീലിംഗ്. റൊട്ടേഷന്‍ സ്കീം എന്നൊരു സ്കീം ഉണ്ടെന്നും അനുസരിച്ച് എനിയ്ക്കന്ന് ക്ലീനിംഗ് എന്ന പണിയുമാണത്രേ. പിന്നെ കുക്കിംഗ്, പര്‍ച്ചേസിങ്ങ് തുടങ്ങി പലതും പിന്നാലെ വരുന്നുണ്ട് എന്നും അറിയിപ്പുണ്ടായി. – “അപ്പോള്‍... ഇതിനൊന്നും ഇവിടെ ആള്‍ക്കാരെ വച്ചുകൂടെ?” എന്‍റെ സംശയം സംശയമായിതന്നെ ബാക്കിനിര്‍ത്തിക്കൊണ്ട് അയാള്‍ കിരീടവും ചെങ്കോലും കൈമാറുന്ന ഗൌരവത്തോടെ ബക്കറ്റും ബ്രഷും എന്‍റെ കൈകളിലേയ്ക്ക് വച്ചുതന്നു. ജീവിതത്തിലാദ്യമായി ചെയ്യുന്ന ആ പ്രവൃത്തിക്കിടയില്‍ എന്തുകൊണ്ടോ പണിക്കാരി സരോജിനി എന്‍റെ ഓര്‍മ്മകളിലേയ്ക്കു കടന്നുവന്നു. ആരും സരോജിനിയായി ജനിക്കുന്നില്ല, സാഹചര്യമാണ് ഓരോരുത്തരെയും സരോജിനിയാക്കുന്നത് മോനേ.... എന്ന ആപ്തവാക്യം മനസ്സില്‍ മുഴങ്ങുന്നതിനനുസരിച്ച് ഞാന്‍ അവിടെമെല്ലാം ഉരച്ചുകഴുകിക്കൊണ്ടേയിരുന്നു. വീട്ടുജോലിക്കാരുടെ നേരെയുള്ള മനുഷ്യത്വരഹിത പ്രവര്‍ത്തങ്ങള്‍ക്കെതിരെ പ്രതികരിയ്ക്കുന്നതിനായി എന്‍റെ ശമ്പളത്തില്‍ നിന്നും ഒരു നിശ്ചിതതുക മാസാമാസം അവരുടെ സംഘടനയിലേയ്ക്ക് അയയ്ക്കുന്നതിനുള്ള ഒരു തീരുമാനവും തദവസരത്തില്‍ എടുത്തുചാടി ഞാന്‍ എടുക്കുകയുണ്ടായി.  പണിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച ഞാന്‍ കുളിയും കൂടി കഴിഞ്ഞതോടെ തളര്‍ന്നവശനായി പോയി. ഗള്‍ഫിലെ സമൃദ്ധഭക്ഷണം സ്വപ്നംകണ്ടുകൊണ്ട് എന്തെങ്കിലും കുറച്ച് വേഗം അകത്താക്കാന്‍ ആര്‍ത്തിയോടെ അടുക്കളയില്‍ ഓടിച്ചെന്നു നോക്കിയപ്പോള്‍ ആജന്മശത്രുവായ മിസ്‌.കഞ്ഞി അതാ കലത്തിലിരുന്നു എന്നെനോക്കി ചിരിക്കുന്നു. ഈശ്വരാ... ഇതെന്താ പരീക്ഷണങ്ങളുടെ അണക്കെട്ട് തുറന്നുവിട്ടിരിക്കുകയാണോ?... ഒന്നിനു പിറകെ ഒന്നൊന്നായി...

“ഇന്നെന്താ കഞ്ഞിയാണോ? വേറെ ഒന്നുമില്ലേ?” അന്നത്തെ കുക്കര്‍ മിസ്റ്റര്‍ നളനോട് ഞാന്‍ ആരാഞ്ഞു.

“ഇന്ന് ബുധനാഴ്ച്ചയല്ലേ.. എല്ലാ ബുധനാഴ്ചയും രാത്രി കഞ്ഞിയാണ്.” നളന്‍ ഉവാച:

“അതെന്താ അങ്ങനെ? എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍ വല്ലതും?” എന്‍റെ ആകാംക്ഷ ഞാന്‍ മറച്ചുവച്ചില്ല.

“അതറിയില്ല.. ഞാന്‍ വന്നത് മുതല്‍ ഇങ്ങനെയാണ് കാണുന്നത്. ബുധനാഴ്ച രാത്രി കഞ്ഞി മസ്റ്റ്.. പക്ഷേ ആരും കഴിക്കാറില്ലെന്നു മാത്രം. എല്ലാവരും അന്നുരാത്രി പുറത്തുനിന്നു കഴിച്ചു വരും. ആര്‍ക്കും ഈ കഞ്ഞി അത്ര താല്പര്യമില്ല.” നളന്‍ ഇളിച്ചുകൊണ്ടു മൊഴിഞ്ഞു.

“എന്നാല്‍ പിന്നെയെന്തിനാ ഇത് വയ്ക്കുന്നത്?” എന്‍റെ ആ സംശയവും സംശയമായിത്തന്നെ നിലനിര്‍ത്തിക്കൊണ്ട് ഒന്നുമുരിയാടാതെ ഇതെന്തുചോദ്യം എന്നത്ഭുതപ്പെട്ട് നളന്‍ സ്ഥലം വിട്ടു.

ഗള്‍ഫിലെ ബാച്ചിലര്‍ താമസങ്ങളില്‍ ഇങ്ങനെ ചില തിരുത്താനാവാത്ത അലിഖിതനിയമങ്ങളുണ്ട് എന്നതും ശിഷ്ടകാലം എനിക്കു മനസ്സിലാക്കി തന്നിരുന്നു.

ദുര്‍ഘടങ്ങളുടെ കണ്ടെയ്നര്‍ ലോറി മറിഞ്ഞപോലെയായിരുന്നു പിന്നീടങ്ങോട്ടുള്ള ദിനങ്ങള്‍. പ്രഭാതകൃത്യങ്ങള്‍ക്ക് കൃത്യമായി നിശ്ചയിച്ച സമയക്രമങ്ങള്‍. അഞ്ചുമിനിട്ട് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ വാതില്‍ക്കല്‍ ഇടിയോടിടിയും തെറിവിളിയും. കുളിക്കുമ്പോള്‍ വെള്ളം തെറിച്ച് കഴുകാനിട്ടിരിക്കുന്ന തുണിയില്‍ വീണു എന്നുപറഞ്ഞ് ചീത്തവിളി. ഞാന്‍ ചായയുണ്ടാക്കിയത് അശോകന്‍ കാശുകൊടുത്തുവാങ്ങി സ്വകാര്യാവശ്യത്തിനു വച്ചിരുന്ന പാലാണെന്നു പറഞ്ഞ് അശോകനുണ്ടാക്കിയ പുകിലൊന്നു വേറെ. വൈകീട്ട് ആറുമണിയ്ക്ക് സജിയേട്ടന്‍ ഉറങ്ങിക്കിടക്കുന്നതിനു സമീപത്തിരുന്നു ഞാന്‍ വര്‍ത്തമാനം പറഞ്ഞതിനാല്‍ അങ്ങേരുടെ ഉറക്കം നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് അയാളുണ്ടാക്കിയ ബഹളത്തില്‍ നഷ്ടപ്പെട്ടത് എന്‍റെ മാനം. ഇതെന്താ ഗള്‍ഫോ അതോ നാട്ടിലെ ചന്തയോ? എന്‍റെ സംശയങ്ങള്‍ അപ്പോഴും ബാക്കിതന്നെ...ഇങ്ങനെ അല്പരസം, അസഹിഷ്ണുത, സ്വാര്‍ത്ഥത എന്നിവയെല്ലാം സ്വന്തം ഉപയോഗത്തില്‍ കവിഞ്ഞ് പുറത്തേയ്ക്കു വില്‍ക്കാന്‍ പാകത്തില്‍ ഉല്പാദനം നടത്തിയിരുന്ന അവിടെ എവിടെയൊക്കെയോ കുറച്ചു നന്മകളും നിലനിന്നിരുന്നുവെങ്കിലും എന്തുകൊണ്ടോ അവിടെനിന്നും മാറാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

അങ്ങനെയുള്ള അന്വേഷണത്തിനൊടുവിലാണ് എന്‍റെ നാട്ടുകാരന്‍ തന്നെയായ ബ്രോക്കര്‍ മൊയ്തുവിനെ ഞാന്‍ കണ്ടുമുട്ടുന്നത്. മൊയ്തുവാണ് എനിക്ക് എക്സിക്യൂട്ടീവ് ബാച്ചിലര്‍ അക്കമഡേഷന്‍ എന്ന കുറേക്കൂടി ഉയര്‍ന്ന ഗ്രേഡ് താമസത്തിനെക്കുറിച്ച് പറഞ്ഞു തന്നത്. കേള്‍ക്കുമ്പോള്‍ വലിയ സംഭവമാണെന്നെല്ലാം തോന്നുമെങ്കിലും സര്‍ക്കാരാശുപത്രിയില്‍ നിന്നും പ്രൈവറ്റ് ആശുപത്രിയിലേയ്ക്ക് മാറുന്ന വ്യത്യാസം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. സുഖസൌകര്യങ്ങള്‍ കൂടുകയും ചില ആനുകൂല്യങ്ങള്‍ നഷ്ടമാവുകയുമാണ് ചുരുക്കത്തില്‍ സംഭവിച്ചത്. എക്സിക്യൂട്ടീവ് ബാച്ചിലര്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ലത്രേ. ഹോട്ടലിലേ കഴിക്കൂ. ബാത്ത്റൂം കഴുകാന്‍ സരോജിനിമാര്‍ വേറെ വരും. പണം പോയാലും പത്രാസുള്ള താമസം. അങ്ങനെ ഈ പത്രാസും താങ്ങിയുള്ള ജീവിതം കുറച്ചു കാലം കൊണ്ടുനടന്നപ്പോള്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച് ശാരീരിക അളവുകളില്‍ ചില വ്യതിയാനങ്ങള്‍ സംഭവിക്കുകയും ശരീരം ചില ഭാഗങ്ങളില്‍ നിക്ഷേപസമാഹരണം നടത്തുകയുമുണ്ടായി. തുല്യ ദുഖിതരും സമാന ചിന്താഗതിക്കാരുമായ മറ്റു ചിലരെക്കൂടി കണ്ടുമുട്ടിയപ്പോള്‍, ശാരീരികവും സാമ്പത്തികവുമായ ആരോഗ്യസംരക്ഷത്തിന്‍റെ ഭാഗമായി, എല്ലാവര്‍ക്കും കൂടി ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു താമസം തുടങ്ങിക്കൂടെ എന്നൊരു ചിന്ത. വീണ്ടും മൊയ്‌തുവിന്‍റെ  അന്വേഷണം നീണ്ടു. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഞങ്ങളെല്ലാവരും കൂടി പുതിയൊരു ഫ്ലാറ്റിലേയ്ക്ക് താമസം മാറി. മുന്‍പുണ്ടായിരുന്ന താമസസ്ഥലങ്ങളിലേയ്ക്ക് ഓടിക്കേറി താമസിക്കുന്ന സുഖമൊന്നും ഇതിനുണ്ടായിരുന്നില്ല. ലീസിംഗ് കമ്പനി മുതല്‍ ഇലക്ട്രിസിറ്റി, ഗ്യാസ്, ഇന്റര്‍നെറ്റ്‌, ഫോണ്‍, ടിവി,  തുടങ്ങി വെള്ളം സപ്ലൈക്കാരനു വരെ ഡിപോസിറ്റ്. ആ വകയില്‍ തുക എണ്ണായിരം. പിന്നെ ഫ്ലാറ്റിലേയ്ക്കുള്ള അത്യാവശ്യം ഫര്‍ണീച്ചര്‍, അടുക്കള ഉപകരണങ്ങള്‍, മറ്റു പലവഹ- തുക പതിനായിരം. ക്ലീനിംഗ്, പെയിന്റിംഗ് തുടങ്ങി തുക ആയിരത്തി അഞ്ഞൂറ്. ഇതെല്ലാം കൊടുത്തു തിരിഞ്ഞു നോക്കുമ്പോള്‍ മൊയ്തു തല ചൊറിഞ്ഞു നില്‍ക്കുന്നു. അവന്‍റെ കമ്മീഷന്‍ മൂവായിരത്തി അഞ്ഞൂറ്... ഈ സംരഭത്തിനു മുന്‍കൈ എടുത്തത്‌ ഞാനായതുകൊണ്ടും, കോണ്‍ട്രാക്റ്റ് എന്‍റെ പേരില്‍ എഴുതിയതിനാലും, മറ്റുള്ളവര്‍ക്ക് അല്ലറ ചില അസൌകര്യങ്ങള്‍ ഉള്ളതിനാലും ഇതെല്ലാം എന്‍റെ തലയില്‍ തന്നേ പെട്ടു. ഈശ്വരാ...... ഈ പൈസയെല്ലാം ഞാന്‍ എവിടെ നിന്നുണ്ടാക്കും എന്നാലോചിച്ചു നില്‍ക്കുമ്പോഴേക്കും എവിടെ നിന്നെന്നറിയില്ല ഒരു സഹായഹസ്തം എന്‍റെ നേരെ നീണ്ടു. നിറയെ രോമങ്ങള്‍ നിറഞ്ഞ തടിച്ചുരുണ്ട് കണ്ടുപരിചയമുള്ള  ഒരു കൈത്തണ്ട... പലിശക്കാരന്‍ വാറുണ്ണി??... അല്ല.. വാറുണ്ണിയുടേയും ഗ്ലോറിഫൈഡ് രൂപം...ക്രെഡിറ്റ്‌ കാര്‍ഡ്. ആപത്തില്‍ സഹായിക്കാന്‍ അല്ലെങ്കിലും ഇത്തരക്കാര്‍ മാത്രമേ ഉണ്ടാകാറുള്ളൂ. രണ്ടും കല്‍പ്പിച്ചു, കുളിച്ചു ശുദ്ധമായി ഈറനുടുത്തു വന്നു കഴുത്തു ബലിക്കല്ലില്‍ വച്ചു. തുടര്‍ന്നങ്ങോട്ട് സംഭവരഹിതങ്ങളായ ആദ്യ ചില മാസങ്ങള്‍ കഴിഞ്ഞതോടെ അവിടവിടെയായി അല്ലറ ചില്ലറ തീപ്പൊരികള്‍ കണ്ടു തുടങ്ങി. ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും സാമ്പിള്‍ വെടിക്കെട്ട്‌ ഒറിജിനല്‍ വെടിക്കെട്ടായി മാറുകയും ഫിനിഷിംഗ് പോയന്റിലെ കൂട്ടപ്പോരിച്ചിലുകള്‍ക്കിടയില്‍ കാര്യങ്ങള്‍ക്ക് ഏതാണ്ടൊരു തീരുമാനമുണ്ടാവുകയുമുണ്ടായി.
ഇപ്പോള്‍ ഞാന്‍ സ്വന്തമായൊരു നാടക കമ്പനി നടത്തുകയാണ്. കാരണവര്‍ ഞാന്‍ തന്നെ. അന്ന് കൂടെ വന്നവരില്‍ ഒരാള്‍ ഇപ്പോള്‍ എന്‍റെ കാര്യസ്ഥനാണ്. മറ്റു കഥാപാത്രങ്ങളെ ഞാന്‍ പല സമയങ്ങളിലായി കൂടെ കൂട്ടി. ഓഫീസ് ജോലി വേഗം തീര്‍ത്ത് ഇന്നു നേരത്തെ വീട്ടിലെത്തണം. നാട്ടില്‍ നിന്നും പുതിയതായി വന്ന പയ്യനെയും കൂട്ടി രാജീവന്‍ വരാമെന്നു പറഞ്ഞിട്ടുണ്ട്
 

Monday, November 12, 2012

മണ്ഡലവും ഗള്‍ഫും പിന്നെ അയ്യപ്പനും

ഗള്‍ഫ്‌ മലയാളിയുടെ ജീവിതം കൃത്യമായ ആഘോഷഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഏപ്രില്‍ മുതല്‍, സ്കൂള്‍ അടയ്ക്കുന്ന ജൂണ്‍-ജൂലൈ മാസം വരെ നീളുന്ന വിഷു ആഘോഷങ്ങള്‍. സ്കൂള്‍ അടച്ചാലുടന്‍ കുടുംബത്തെ നാട്ടിലേക്കയച്ച് അടുത്ത ഒരുമാസക്കാലം പുരുഷന്മാര്‍ ബാച്ചിലര്‍ ജീവിതമാഘോഷിക്കുന്ന ‘മധു’മാസം. അതുകഴിഞ്ഞാല്‍ പിന്നെ അടുത്ത മൂന്നുമാസക്കാലം അവര്‍ ഓണാഘോഷത്തിന്‍റെ തിരക്കിലായിരിക്കും. ഗള്‍ഫ്‌ മലയാളിക്ക് എന്തും ഏതും ആഘോഷമാണ്. ആഘോഷങ്ങളില്ലാത്ത ഒരു അവസ്ഥയെപ്പറ്റി ആലോചിക്കാനേ അവര്‍ക്ക് കഴിയില്ല. എല്ലാ ആഘോഷങ്ങളുടെയും ആഴങ്ങളിലേയ്ക്കിറങ്ങി ചെന്നാല്‍ അവിടെ ധാരാളം ലഹരി തളംകെട്ടിക്കിടക്കുന്നതു കാണാം, അതിനുമപ്പുറത്ത് കുറച്ചു കെട്ടുകാഴ്ചകളും.

മാസങ്ങള്‍ നീളുന്ന ഓണാഘോഷങ്ങള്‍ അവസാനിക്കുന്നതോടെ ഇക്കണ്ട ആഘോഷങ്ങളെല്ലാം “ആഘോഷിച്ച്” ഇനി വയ്യേ എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് സാക്ഷാല്‍ സ്വാമി അയ്യപ്പന്‍ മണ്ഡലവ്രതം എന്ന പാപമോചന ഓഫറുമായി ഗള്‍ഫ്‌ പര്യടനത്തിനെത്തുന്നത്. ഇത്രയും കാലം ദിവസേന നടത്തിക്കൊണ്ടുപോന്നിരുന്ന ലഹരിസാധക പ്രവര്‍ത്തനങ്ങളും, സ്മാര്‍ത്തവിചാരങ്ങളുടെ കണക്കും, കൂടാതെ തീര്‍ന്നുപോയ ദിവസങ്ങളുടെ ഉറപ്പുമാത്രം കൈമുതലായുള്ള ജോലിയുമായി, നാളെയെക്കുറിച്ച് യാതൊരു ഉറപ്പുമില്ലാതെ ജീവിക്കുന്ന ഒരുവിഭാഗം ഗള്‍ഫ്‌ മലയാളികള്‍ക്ക് ഇതുവരെ ചെയ്ത അപരാധങ്ങള്‍ക്കെല്ലാമായുള്ള പ്രായശ്ചിത്തവും, സുന്ദരസുരഭില ഭാവിജീവിതത്തിനു വേണ്ടിയുള്ള ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുമുള്ള അവസരവുമാണ് ഈ മണ്ഡലക്കാലം 41 ദിവസം വ്രതം നോല്ക്കുക എന്നത്. ലോകത്ത് ഏറ്റവുമധികം ഗൃഹാതുരത്വം പേറി നടക്കുന്ന ജീവിയായി യുനെസ്കോ അംഗീകരിച്ച ഗള്‍ഫ്‌ മലയാളികള്‍ക്കിടയില്‍ അയ്യപ്പന്‍റെ ഈ മണ്ഡല ഓഫര്‍ ചൂട് അരവണ പോലെ എപ്പോള്‍ വിറ്റുപോയി എന്ന് ചോദിച്ചാല്‍ മതി. ഇതോടുകൂടി അവരുടെ ആഘോഷങ്ങള്‍ക്ക് ഒരു ഭക്തിപരിവേഷം കൈവരുകയും ദിവസേന രണ്ടുനേരം (മാത്രം) അവര്‍ ഭക്തിപരവശതയില്‍ ആറാടിതുടങ്ങുകയും ചെയ്യും. പിന്നത്തെ രണ്ടുമാസക്കാലം കിട്ടിയ ഗ്യാപ്പിലെല്ലാം അയ്യപ്പപൂജ, വിളക്ക്, ഭജന, ഇങ്ങനെ മാറി മാറി ആഘോഷങ്ങളുമായി അവര്‍ മുന്നേറുന്നു.

തുലാം പതിനഞ്ചോടു കൂടി തന്നെ പലരും ഡീസന്‍സി അനൌണ്സ്മെന്‍റ് നടത്തി കഴിഞ്ഞിരിക്കും. വൃശ്ചികം ഒന്നുമുതല്‍ അവന്‍റെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസങ്ങളാണ് കണ്ടുതുടങ്ങുന്നത്. രാവിലെ നേരത്തേ എണീക്കുന്നു, കുളിക്കുന്നു, അയ്യപ്പഭക്തിഗാനങ്ങള്‍ വീടിനുള്ളില്‍ മുഴങ്ങികേള്‍ക്കുന്നു, ഓരോരോ കാര്യസാദ്ധ്യങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം നിരത്തിവച്ചിരിയ്ക്കുന്ന നിരവധി ഈശ്വരന്‍മാരുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ വന്ന് ഒരു രാഷ്ട്രീയ ലൈനില്‍ പുകഴ്ത്തലും നിവേദനവും ഒന്നിച്ചു നടത്തി തിരിച്ചു പോരുന്നു. അടങ്ങിയൊതുങ്ങി, ദുശ്ശീലങ്ങളില്ലാതെയുള്ള ജീവിതം ശീലമില്ലാത്ത ഇവര്‍ക്ക് “പച്ചയായ” മണ്ഡലജീവിതം ഇങ്ങനെ അധികം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാറില്ല എന്നതാണ് വാസ്തവം. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. അയ്യപ്പന്‍റെ മണ്ഡലക്കാലം പൊളിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ പോലെയാണ് ക്രിസ്തുമസിന്‍റെ വരവ്. എല്ലാത്തവണയും മണ്ഡലക്കാലം അവസാനമാകുമ്പോഴേയ്ക്കും സാന്താക്ലോസ് ക്രിസ്തുമസ്സുമായി കടന്നുവരും. അതിന്‍റെ ആഘോഷങ്ങള്‍ ഒരാഴ്ച മുന്‍പേ തുടങ്ങും. ആഘോഷങ്ങള്‍, പ്രത്യേകിച്ച് സ്വല്പം വീര്യമുള്ളത്, എന്നുമൊരു വീക്ക്നെസ്സ് ആയ ഗള്‍ഫ്‌ മലയാളിക്ക് പിന്നെ പിടിച്ചുനില്‍ക്കാനാവില്ല. മണ്ഡലം 30-ന് തന്നെ എല്ലാം അവസാനിപ്പിച്ച്, ഒരുമാസക്കാലത്തോളം താന്‍ പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചുനിന്നു എന്ന അഭിമാനത്തോടെ അവന്‍ ഞെളിഞ്ഞുനില്ക്കും. 75%-ല്‍ കൂടുതല്‍ ഹാജരുള്ളതിനാല്‍ പാപഭാരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിനായി അയ്യപ്പന് ഒരു സ്പെഷ്യല്‍ അപ്പീലും കൂട്ടത്തില്‍ നല്ലൊരു തുക വഴിപാട് എന്ന പേരില്‍ കൈക്കൂലിയും ഓഫര്‍ ചെയ്ത് അവന്‍ നേരെ സന്താക്ലോസിനെയും പുതുവത്സരത്തേയും വരവേല്‍ക്കാന്‍ പോകും.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അയ്യപ്പന്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഗള്‍ഫ്‌ മലയാളിയെക്കൊണ്ട് മണ്ഡലവ്രതം 30-35 ദിവസത്തില്‍ കൂടുതല്‍ എടുപ്പിയ്ക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വന്ന അപ്പീലുകളിലൊന്നും തന്നെ അയ്യപ്പന്‍ തീരുമാനവുമെടുത്തിട്ടില്ല. വ്രതം നോല്‍ക്കാന്‍ പ്രയാസതകളനുഭവിക്കുന്ന പ്രവാസിമലയാളികളോടുള്ള അയ്യപ്പന്‍റെ അവഗണനയിലും നിഷേധാത്മക നയത്തിലും പ്രതിഷേധിച്ച് ഒരു നിവേദനം അയ്യപ്പന്‍റെ ആത്മസുഹൃത്ത് വാവര്‍ കൈവശം കൊടുത്തയക്കാന്‍ അവര്‍ തയ്യാറാക്കിക്കഴിഞ്ഞു. അതിന്‍റെ പകര്‍പ്പ് താഴെ കൊടുക്കുന്നു.

-ശ്രീ-
അവശതയനുഭവിച്ചുകൊണ്ടിരിക്കുന്ന ഗള്‍ഫ്‌ മലയാളികള്‍ സ്വാമി അയ്യപ്പന്‍ അവര്‍കള്‍ മുന്‍പാകെ സമര്‍പ്പിക്കുന്ന അപേക്ഷ എന്തെന്നാല്‍-
അങ്ങ് കല്പ്പിച്ചരുളിചെയ്തു നിശ്ചയിച്ച മണ്ഡലവ്രത നോലമ്പിന്‍റെ പേരില്‍ വര്‍ഷങ്ങളായി ഞങ്ങള്‍ ഗള്‍ഫ്‌ മലയാളികള്‍ വളരെയധികം കഷ്ടതകള്‍ അനുഭവിക്കുകയും വീട്ടുകാരുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തുവരികയാണ്. അടിയങ്ങളുടെ സുഖലോലുപതയില്‍ ആണിക്കല്ലടിക്കുന്ന ഈ സംവിധാനത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തുകയും അടിയങ്ങളുടെ സാങ്കേതിക-മാനസിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് സമക്ഷം കനിവുണ്ടായി ഇനി പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ ഒരു തീരുമാനം കല്പ്പിക്കുകയും വേണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

1.       ഗള്‍ഫുകാരുടെ ഇളംശരീരപ്രകൃതി കണക്കിലെടുത്ത്കഠിനമായ മണ്ഡലവ്രത നിയമങ്ങളില്‍ ഇളവുവരുത്തുക

2.       മണ്ഡലവ്രതം 41 ദിവസത്തില്‍ നിന്നും 30 ദിവസമായി വെട്ടിക്കുറയ്ക്കുക.

3.       പതിനാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ രഹസ്യമായി മത്സ്യമാംസവിഭവങ്ങള്‍ കൊടുക്കാനുള്ള അനുമതി നല്‍കുക

4.       മണ്ഡലവ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് അടുത്ത മകരവിളക്ക്‌ കഴിയുന്നതുവരെ ജോലി ഭദ്രത ഉറപ്പുനല്‍കുക

5.       ഗള്‍ഫ്‌ മേഘലയിലെ വാവര്‍ സാന്നിദ്ധ്യ സ്ഥലങ്ങളില്‍ ദര്‍ശനം നടത്തുന്നവര്‍ക്ക് അയ്യപ്പദര്‍ശനഫലം തന്നെ നല്‍കി അരുളുക.  

6.       പ്രവാസി-അയ്യപ്പ ദര്‍ശന കാര്‍ഡ്‌ അനുവദിക്കുക.

7.       ഗള്‍ഫുകാരുടെ കാല്‍പാദങ്ങളുടെ പ്രത്യേക രൂപഘടന കണക്കിലെടുത്ത് കല്ലും മുള്ളും നിറഞ്ഞ വഴികള്‍ ഒഴിവാക്കി സന്നിധാനത്തിലേക്ക് വാഹനപാത സജ്ജമാക്കുക.

8.       വിജയകരമായി 30 ദിവസം മണ്ഡലവ്രതം അനുഷ്ഠിച്ചവര്‍ക്ക് അയ്യപ്പന്‍റെ ഒപ്പോടുകൂടിയ മണ്ഡലവ്രതം സര്‍ട്ടിഫിക്കറ്റ്, പ്രശസ്തിപത്രം എന്നിവ നല്‍കുക

9.       ഗൃഹനാഥനും രണ്ടു കുട്ടികള്‍ക്കും ശബരിമലയില്‍ പോലീസ്‌ അകമ്പടിയോടുകൂടി സ്പെഷ്യല്‍ ദര്‍ശനം, 5-സ്റ്റാര്‍ താമസം-ഭക്ഷണം, തന്ത്രിയില്‍നിന്നും നേരില്‍ അനുഗ്രഹം-പ്രസാദം ലഭിക്കല്‍, എന്നീ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുക

10.    ശബരിമല ദര്‍ശനത്തിന് നേരില്‍ വരാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി അവിടുന്ന് ഒരു വെര്‍ച്വല്‍ സൈറ്റ് തുടങ്ങുകയും അതില്‍ പ്രതീകാത്മക കാണിക്കയിടല്‍, നെയ്യഭിഷേകം, അര്‍ച്ചന എന്നിവ നടത്തി സയൂജ്യമടയാന്‍ പ്രത്യേകം സൗകര്യം നല്‍കുകയും ചെയ്യുക.

11.    “ദീപാരാധന, പടിപൂജ & മാളികപ്പുറത്ത് നാളികേരമുരുട്ടല്‍” എന്നിവയുടെ ഫ്രീ ആപ്പ്സ്‌ ഡൌണ്‍ലോഡ് അനുവദിക്കുകവഴി ജോലിസമയത്ത്‌ ഇത്യാദി വിദ്യകള്‍ നടത്തി അടിയങ്ങളുടെ ഭക്തിതോത് വര്‍ദ്ധിപ്പിക്കാനുള്ള അവസരം നല്‍കുക
മേല്‍പ്പറഞ്ഞ നിവേദനങ്ങളില്‍ ഉടനടി തീര്‍പ്പുകല്പ്പിച്ച് ഉത്തരവാക്കാന്‍ താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് പ്രവാസി പ്രയാസ ഭക്തസംഘം
ഒപ്പ്.

എഫ് ഐ ആർ -ൽ രേഖപ്പെടുത്താത്തത്

  ആത്മഹത്യ ചെയ്തയാളുടെ സംസ്കാരത്തിന് ജനം ഒഴുകിയെത്തി എന്തിനിയാൾ ഇതുചെയ്തെന്ന് മൂക്കിനു വിരൽവച്ച് ജനം ചോദിച്ചു   വിരൽപകുത്ത നെടുവീർ...