Friday, August 26, 2011

താത്രി മരിക്കുന്നില്ല


ഇത് സ്മാര്‍ത്തവിചാരങ്ങളുടെയും കുറിയേടത്ത് താത്രിമാരുടെയും വാണിജ്യ കാലഘട്ടം.
ശരീരത്തിലെ ഓരോ അണുവിലും കാമം വെറിപൂണ്ട് നില്‍ക്കുന്നവരാല്‍ വ്യഭിചരിക്കപ്പെടുന്ന അഭിനവ താത്രിമാരും, തീര്‍ത്താലും തീരാത്ത വിചാരണകളുമായി സ്മാര്‍ത്തന്മാരും രാജ്യത്താകമാനം വളര്‍ന്നു വരികയും മാധ്യമ ഇട്ടിക്കണ്ടപ്പന്മാര്‍ അതൊരു ആഘോഷമാക്കി ദീര്‍ഘനാള്‍ കൊണ്ടുനടക്കുകയും ചെയ്യുമ്പോള്‍ ആത്യന്തികമായി നമ്മുടെ മനസ്സും സ്വഭാവവും ആ പഴയ ഫ്യൂഡലിസ്റ്റ്‌ ചിന്താഗതിയില്‍ നിന്നും ഒരടി പോലും മുന്നോട്ടു പോയിട്ടില്ലെന്ന നഗ്നസത്യം ഉള്‍ക്കൊള്ളാന്‍ നാം നിര്‍ബന്ധിതരാകുന്നു. ഉപരിപ്ലവ മാറ്റങ്ങള്‍ കൊട്ടിഘോഷിക്കപ്പെടുമ്പോഴും കേരളത്തിന്‍റെ മാടമ്പി മനസ്സ് റാന്തലും തൂക്കി സംബന്ധ വീട്ടിലേക്കുള്ള വഴിയരികില്‍ തന്നെ നില്ക്കുകയാണിപ്പോഴും.
സ്മൃതി നിയമങ്ങളുടെ സൌജന്യത്താല്‍ ദെണ്ണക്കാരന്‍ ജ്യേഷ്ഠന്‍ തിരുമേനിക്കു പകരക്കാരനായി താത്രിയെ വേട്ട് ആദ്യരാത്രി തന്നെ ഏട്ടന് കാഴ്ച വയ്ക്കേണ്ടി വന്ന അന്നത്തെ അനുജന്‍ തിരുമേനി ഇന്ന് കാമുകന്‍റെയും ഭര്‍ത്താവിന്‍റെയും അച്ഛന്‍റെയും സഹോദരന്‍റെയുമെല്ലാം ജന്മമെടുത്ത് ദേശത്തുടനീളം പാവം താത്രിമാരെ പുനജ്ജനിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ചൂടുള്ള കാമവികാരങ്ങളെക്കാള്‍ ആര്‍ദ്രമായ പ്രണയം എന്നും മനസ്സില്‍ സൂക്ഷിച്ചിരുന്ന താത്രി നാലുകെട്ടിനകത്തെ ഇരുണ്ട നിലവറകളെക്കാള്‍ ഇരുട്ടു ബാധിച്ച ഒരു സമൂഹത്തിന്‍റെ സദാചാര പൊയ്മുഖങ്ങള്‍ വലിച്ചുകീറാന്‍ നിയോഗിക്കപ്പെട്ടവളായിരുന്നു. കലയും കാമവും കാമനയും ഇഴുകി ചേര്‍ത്ത് നിയോഗപൂര്‍ത്തിക്കായി സ്വയം ഹോമിക്കേണ്ടി വന്നത് വ്യര്‍ത്ഥമായിരുന്നു എന്ന് കാലങ്ങള്‍ക്കൊപ്പം നടന്നു വന്ന് താത്രി തിരിച്ചറിയുന്നുണ്ടാവാം.
ആണിനെയും പെണ്ണിനെയും വ്യക്തമായ വേര്‍തിരിവോടെ കാണുകയും അരുതുകളുടെ മറക്കുടയ്ക്കു പിന്നില്‍ നിര്‍ത്തി പെണ്ണിനെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഇന്നാട്ടില്‍ പീഡനത്തിനു വളക്കൂറേറെയുണ്ട്. പുരോഗമനത്തിന്‍റെയും സാമൂഹ്യബോധത്തിന്റെയും ശക്തമായ കാറ്റില്‍ തിരിഞ്ഞുപോയ മറക്കുടകള്‍ കുറവു മാത്രം.
സദാചാരത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട കാമതൃഷ്ണയും പാശ്ചാത്യ സംസ്കാരാഭിനിവേശവും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ശീലങ്ങളും അഭിരുചികളും ഒരുവേള പീഡന ശ്രമങ്ങളുടെ പ്രചോദനങ്ങളായിരുന്നിരിക്കാം. കൌമാരസ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങുന്നതിനു മുന്‍പേ തന്‍റെ സ്ത്രീത്വം കാമാന്ധന്മാരായ പുരുഷ പരിഷകള്‍ക്ക് അടിയറവയ്ക്കേണ്ടി വരുന്ന ബാലികമാര്‍. സ്ത്രീകളുടെ നിഗൂഢതകളിലേക്ക് നീണ്ടുപോകുന്ന പുരുഷ ചിന്താഗതിയും വിലക്കപ്പെട്ട കനി തിന്നാനുള്ള അഭിവാന്ജ്ഞയും ഒരു ജനിതക രഹസ്യമായി പുരുഷമനസ്സുകളില്‍ കുടികൊള്ളുമ്പോള്‍ കുറിയേടത്തു താത്രി “ജീവിച്ചിരുന്ന ഒരു ചരിത്ര സത്യം” എന്നതിലുപരി “കാലങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു ചിന്താഗതി” എന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍.

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് രണ്ടു ലക്ഷം രൂപ എന്ന മോഹനമായ സഹായധനം ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞ സര്‍ക്കാരുകള്‍ നിലനില്‍ക്കുന്ന ഈ രാജ്യത്ത്‌ പീഡനത്തിന്റെ ഭാവിയും വളരെ ശോഭനമാവാതെ തരമില്ല.
അതിനുവേണ്ടി ഭാവിയില്‍ പീഡനത്തിന് പ്രോത്സാഹനമായി കൂടുതല്‍ സഹായധനവുമായി മാറിമാറിവരുന്ന സര്‍ക്കാരുകള്‍ മുന്നോട്ടുവരികയും ഉയര്‍ന്നുവരുന്ന ജീവിതചിലവുകള്‍ മറികടക്കാന്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിതരാകാന്‍ തയ്യാറായി സ്വമനസ്സാലെ ഇറങ്ങിപുറപ്പെടുകയും വേണം.
പീഡനങ്ങള്‍ വിചാരണ ചെയ്യുന്ന കോടതികള്‍ക്ക് സ്മാര്‍ത്തന്മാരുടെ പേരു നല്‍കാനും പീഡിതകളെ “സാധനം” എന്ന പേരില്‍ അറിയപ്പെടാനും വേണ്ടി പാരമ്പര്യവാദികളും സമുദായ സംഘടനകളും സമരം ചെയ്യണം
സര്‍ക്കാര്‍ നേതൃത്വത്തില്‍ കുടുംബശ്രീ മാതൃകയില്‍ പഞ്ചായത്തു തോറും പീഡിതശ്രീ യൂണിറ്റുകള്‍ തുടങ്ങണം.
ചാനലുകളില്‍ പീഡന റിയാലിറ്റി ഷോകള്‍ അരങ്ങേറണം.
പീഡന അവാര്‍ഡ്‌ നൈറ്റുകളും “താത്രി പുരസ്കാരവും” പ്രഖ്യാപിക്കണം.
സ്വാശ്രയ പീഡന പരിശീലന കോളേജുകള്‍ നിലവില്‍ വരികയും ഫീസു തര്‍ക്കം കാലാകാലം നിലനില്‍ക്കുകയും വേണം.
റെയില്‍വേയുമായി സഹകരിച്ച് തീവണ്ടി കമ്പാര്‍ട്ട്മെന്റുകളില്‍ പീഡന പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ക്ക് സൌകര്യമൊരുക്കണം.

കാലങ്ങളായി പീഡനകലാകാരന്മാര്‍ പൂജിച്ചു വരുന്ന കാമപരിപൂരണയന്ത്രത്തെ അനുദിനം ഉന്നതിയിലേക്ക് വളര്‍ത്തിക്കൊണ്ടു വരണം എന്ന മന്ത്രോപദേശത്തോടെ താത്രി എന്ന മഹത്തരമായ സങ്കല്‍പ്പത്തെ വരും തലമുറയ്ക്കായി ഇതാ സമര്‍പ്പിക്കുന്നു.

Friday, August 19, 2011

സമരം-ഒരു സത്യാന്വേഷണം


സമരം എന്നു പറഞ്ഞാല്‍ തന്നെ “പ്രതിബന്ധങ്ങളോടുള്ള ഏറ്റുമുട്ടല്‍‌‌ എന്നാണര്‍ത്ഥം. അപ്പോള്‍ അതിനു അനുമതി വേണമെന്ന് ശഠിക്കുന്നതും നിഷേധവും എല്ലാം ഒരു തരം പ്രഹസനമല്ലേ? സമയബന്ധിതമായി ഒരു സമരം നടത്തുക എന്നതും പരിഹാസം ഉളവാക്കുന്നതാണ്. പിന്നീട് വിട്ടുവീഴ്ചക്കു തയ്യാറായി സമര ദിനങ്ങളുടെ എണ്ണം കുറച്ചു നിശ്ചയിക്കപ്പെടുക... ഭരണസഭ തന്നെ ലക്ഷങ്ങള്‍ ചിലവാക്കി മൈതാനം സമരത്തിനുവേണ്ടി സജ്ജമാക്കി കൊടുക്കുക,  ലോകത്തിനു തന്നെ പുതുമയാര്‍ന്ന സമര പുറപ്പാടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്.
ഗാന്ധിയും ഗോഖലെയും ഭഗത്തും സുഭാഷ്‌ ചന്ദ്ര ബോസുമെല്ലാംഇംഗ്ലീഷുകാരുടെ സമയ ബന്ധിത അനുമതി പത്രം വാങ്ങിയിട്ടല്ലല്ലോ അവര്‍ക്കെതിരെ സമരം ചെയ്തതും ഭാരതത്തിനു സ്വാതന്ത്ര്യം വാങ്ങി തന്നതും..
സമര നേതാക്കള്‍ എത്ര തന്നെ ഉന്നതരായിക്കോട്ടെ.. അവരുടെ പില്‍ക്കാല പിന്നാമ്പുറ ചിത്രങ്ങള്‍ എന്ത് തന്നെയുമായിക്കോട്ടെ.. നമുക്കറിയേണ്ടേ എന്തിനാണ് ഈ നാടകങ്ങള്‍ അരങ്ങേറുന്നത് എന്ന്? ആര്‍ക്കു വേണ്ടിയാണ് ഇതെല്ലാം? അതെ... അതാണ്‌ നമുക്കറിയേണ്ടത്.  ഇതെല്ലാം ആര്‍ക്കു വേണ്ടിയാണ്?
കൊട്ടിഘോഷങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ സമരം നടക്കട്ടെ. ഉദ്ദേശിച്ച കാര്യ സാധ്യത്തിനു ഇത്രയും ദിനങ്ങള്‍ മതിയാകുമോ? അതിനുള്ളില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ സമരം പാതി വഴി ഉപേക്ഷിക്കുമോ? വിഢികളാകാന്‍ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്‍റെ ഗ്രഹനിലയനുസരിച്ച് മാറ്റങ്ങള്‍ക്കു സാധ്യതയൊന്നും ഇത്തവണയും കല്‍പ്പിക്കപ്പെടുന്നില്ല.

Friday, August 12, 2011

ജീവിതത്തില്‍ രണ്ടാമനാവേണ്ടുന്നതിന്‍റെ ആവശ്യകത

ഹ്രസ്വമായ ഈ ജീവിതത്തില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ വേണ്ടിയുള്ള മത്സരത്തിന്‍റെ ഒഴുക്കില്‍ പെട്ടിരിക്കുകയാണ് പലരും. തന്‍റേതായ മേഖലകളില്‍ ഒന്നാമതാവുന്നതിന്‍റെ ആനന്ദ ലഹരി, പുതിയ ഒരു വസ്തു മറ്റാര്‍ക്കും ലഭിക്കുന്നതിനു മുന്‍പ്‌ ആദ്യമായി കൈക്കലാക്കുന്നതിന്‍റെ പ്രൌഡി, പുതുമാര്‍ന്ന ഒരു ഉല്പന്നം ആദ്യമായി കമ്പോളത്തില്‍ എത്തിക്കുന്ന നിര്‍മ്മാതാവിന്‍റെ പ്രശസ്തി തുടങ്ങി പഠിക്കുന്ന ക്ലാസ്സില്‍ മക്കളെ ഒന്നാമാതാക്കുക എന്ന ചെറിയ(??) കാര്യത്തില്‍ വരെ എത്തി നില്‍ക്കുന്നു വിസ്തൃതമായ മല്‍സര മേഖലകള്‍.
എന്തിനാണ് നാം ഒന്നാമതാവുന്നത്? അതുകൊണ്ടു ലഭിക്കുന്ന അധിക ഗുണം എന്ത്? ഒന്നാമന്‍ എന്ന പേരാണോ അതോ ലഭിക്കുന്ന പ്രശസ്തിയാണോ അല്ലെങ്കില്‍ അതിന്‍റെ ഗുണമാണോ നമുക്ക് വേണ്ടുന്നത്? ഒരു PSC പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചയാള്‍ക്കും പത്താം റാങ്ക് ലഭിച്ചയാള്‍ക്കും കിട്ടുന്ന ജോലി ഒന്ന് തന്നെയാണ്. പ്രൊഷണല്‍ കോഴ്സിന്‍റെ കാര്യവും അങ്ങനെ തന്നെ. എന്ട്രന്‍സ് എക്സാമിലെ ഒന്നാമനും നൂറാമനും തന്‍റേതായ മേഖല തെരഞ്ഞെടുക്കാനുള്ള അവകാശം ഒരേ പോലെയാണ്. അത് മാത്രമല്ല, റാങ്കിങ്ങില്‍ വളരെ താഴെയുള്ള ഒരാള്‍ മാനേജ്മെന്‍റ് ക്വോട്ടയില്‍ കൂടി അഡ്മിഷന്‍ ലഭിച്ച്‌ ഒന്നാമന്‍റെ കൂടെ ക്ലാസ്സ്‌ റൂം പങ്കിട്ടു എന്നും വരാം. ഒരു മല്‍സര വേദിയില്‍ അവസാന മത്സരാര്‍ത്ഥി ആയി പങ്കെടുക്കുക എന്നതായിരിക്കും എന്നെ സംബന്ധിച്ച് അഭികാമ്യം. ആദ്യമാദ്യം പങ്കെടുത്തു പോയവരുടെ ശക്തി മനസ്സിലാക്കി അതിനെ മറികടക്കാനുള്ള ഒരുക്കത്തിനുള്ള സാവകാശം ലഭിക്കും എന്നത് തന്നെ കാര്യം. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങള്‍ പഠിച്ചു വന്നതില്‍ നിന്നും എങ്ങനെ വ്യത്യാസം വരുത്താന്‍ സാധിക്കും എന്നൊരു മറു ചോദ്യം ഉണ്ടാകാം. ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് നല്ല കഴിവുണ്ടെങ്കില്‍ മാത്രമേ മത്സരിച്ചു ജയിക്കാന്‍ കഴിയൂ. അത്രത്തോളം കഴിവുള്ള ഒരാള്‍ക്ക്‌ സ്വന്തം പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്‍റെ രീതികളില്‍ വ്യത്യാസം വരുത്താന്‍ ചുരുങ്ങിയ സമയം ധാരാളം മതിയാകും. അല്ലാ, അതിനു കഴിയുന്നില്ല എങ്കില്‍ അയാള്‍ മല്‍സരത്തിനേ യോഗ്യനല്ല എന്ന് വേണം പറയാന്‍.
കമ്പോളത്തില്‍ ഇറങ്ങുന്ന ഒരു വസ്തു ആദ്യമായി ലഭ്യമാക്കുന്ന വ്യക്തിക്കും നൂറാമതായി ലഭ്യമാക്കുന്ന വ്യക്തിക്കും ലഭിക്കുന്ന ഉല്പന്നം ഒന്ന് തന്നെയല്ലേ? റിലീസ് ദിവസം സിനിമയുടെ ആദ്യ ഷോ യ്ക്ക് ക്യൂവില്‍ നിന്ന് ഉന്തും തളളും തിക്കും തിരക്കും എല്ലാം അനുഭവിച്ച് ടിക്കറ്റ്‌ എടുത്തു സിനിമ  കാണുന്നവനും രണ്ടുമൂന്നാഴ്ച്ച കഴിഞ്ഞ് യാതൊരു ശാരീകാദ്ധ്വാനവും കൂടാതെ സിനിമ കാണുന്നവനും കാണുന്ന സിനിമ ന്നു തന്നെയല്ലേ? അപ്പോള്‍ എന്താണ് നമ്മെ ഒന്നാമാതാവുന്നതിലേക്ക് നയിക്കുന്നത്? പല കാരണങ്ങളും ഉണ്ടാവാം. അതില്‍ പ്രധാനം ഇംഗ്ലീഷില്‍ PRIDE എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ്.. “അഭിമാനം”... ഒന്നു
കൂടി വിശേഷിപ്പിച്ചാല്‍, പരശുരാമന്‍റെ മഴുവിനോടൊപ്പം വന്ന ദുരഭിമാനം... അത് ഇന്നും മലയാളിയുടെ കൂടെ ഉണ്ട്. നമ്മള്‍ തന്നെയല്ലേ നമ്മുടെ ആവശ്യങ്ങളുടെ നിലവാരം ക്രമപ്പെടുത്തുന്നത്? ഒന്നാമതായാലും നൂറാമതായാലും ലഭിക്കുന്ന പ്രയോജനം ന്നു തന്നെ ആണെങ്കില്‍ അതില്‍ ഒരു മല്‍സരം എന്തിന്? ആവശ്യത്തെക്കാള്‍ അനാവശ്യ കാര്യങ്ങളിലുള്ള
ഈ മല്‍സര ബുദ്ധി മനുഷ്യ സഹജം ആണ് എന്ന് കരുതി അവഗണിക്കാന്‍ സാധിക്കില്ല.

എന്തുകൊണ്ടു നമുക്ക് രണ്ടാമതായിക്കൂടാ എന്ന് വെറുതെയെങ്കിലും ഒന്നു ചിന്തിച്ചു കൂടെ? രണ്ടാമതോ മൂന്നാമതോ ആവുന്നതുകൊണ്ട്‌ ദോഷമുണ്ടോ? ഇല്ല എന്ന് മാത്രമല്ല ഗുണകരവുമാണ് എന്നാണ് എന്‍റെ വിശാസം. കുറച്ചു ഉദാഹരണങ്ങള്‍ നോക്കൂ.
ഒരു കാര്‍ ആദ്യം ഇറങ്ങുന്ന എഡിഷന്‍ വാങ്ങുന്നതിനേക്കാള്‍ നല്ലത് അതിന്‍റെ തെറ്റുകുറ്റങ്ങളൊക്കെ മാറ്റി പിന്നീട് ഇറങ്ങുന്ന റിവൈസ്ഡ് എഡിഷന്‍ വാങ്ങുന്നതായിരിക്കും. ഒരു  ടിവി, ഫ്രിഡ്ജ്‌, മോട്ടോര്‍ സൈക്കിള്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്ന് വേണ്ട, ഏതു ഉല്പന്നം തന്നെ എടുത്തോളൂ, ആദ്യമായി അത് കൈക്കലാക്കിയവരെക്കാള്‍ പിന്നീട് വാങ്ങിയവരായിരിക്കും അതിന്‍റെ ശരിയായ ഉപയോഗങ്ങളും ഗുണങ്ങളും അനുഭവിക്കുന്നത്.
ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ഒന്നാമതായി വന്നിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ വിജയം കൈവരിച്ചിട്ടുള്ളത് രണ്ടാമതായിട്ടോ പിന്നീടോ വന്നിട്ടുള്ളവയാണ്.
ഇന്ന് അന്തര്‍ ദേശീയ വേദികളില്‍ കേരളത്തിന്‍റെ എന്നല്ല,  ഇന്ത്യയുടെ തന്നെ മുഖമുദ്രയായി അവതരിപ്പിക്കുന്ന കഥകളിയുടെ അരങ്ങു പ്രവേശം രണ്ടാമതായിട്ടായിരുന്നു. ഒന്നാമന്‍ രാമനാട്ടമായിരുന്നു. രാമനാട്ടത്തില്‍ നിന്നും കൃഷ്ണനാട്ടത്തില്‍ നിന്നുമുള്ള സത്ത ഉള്‍ക്കൊണ്ടായിരുന്നു കഥകളി രൂപപ്പെടുത്തിയത്. മുന്‍ഗാമിയായ രാമനാട്ടം ഇന്ന് നിലനില്‍ക്കുന്നു പോലുമില്ല. കഥകളിയുടെ ഒരു ചെറു ചിത്രം പോലുമില്ലാതെ കേരളം ഇന്ന് അന്താരാഷ്ട്ര കമ്പോളത്തില്‍ വിറ്റഴിക്കപ്പെടുന്നുമില്ല
അപ്പോള്‍ നമുക്ക് ഒന്നാം സ്ഥാനം വേണോ?
മലയാളത്തിലെ ആദ്യ വര്‍ത്തമാന പത്രം 1847   ജൂണ്‍ മാസത്തില്‍ തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ നിന്നും ആരംഭിച്ച “രാജ്യസമാചാരം“ ആയിരുന്നു. പിന്നീട് അതേ വര്‍ഷം ഒക്ടോബറില്‍ പശ്ചിമോദയവും പിറ്റേ വര്‍ഷം നവംബറില്‍ കോട്ടയത്ത്‌ നിന്ന് ജ്ഞാനനിക്ഷേപവും പുറത്തിറങ്ങി. പക്ഷെ ഇതിനെല്ലാം ശേഷം 1887 ല്‍ ദ്വൈവാരികയായി കോട്ടയത്ത്‌ നിന്നുമിറങ്ങിയ “നസ്രാണി ദീപിക” , 1927 ല്‍ ദിനപത്രമായി മാറുകയും പിന്നീട് 1938 ല്‍ ദീപിക എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തു കൊണ്ടു വന്ന് ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു. നിലവില്‍ ഏറ്റവും പഴക്കമേറിയ പത്രമാണ് ദീപിക. പിന്നീട് വന്ന മലയാള മനോരമയും മാതൃഭൂമിയും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍ ഉള്ള പത്രങ്ങളായി ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിടുന്നു.
ആ കാലഘട്ടവും സാഹചര്യങ്ങളുമാണ് ആദ്യമായി എത്തിയവരെ ഇല്ലാതാക്കിയത് എന്ന് ഒരു വാദമുഖത്തിനായി മാത്രം പറയാം.
ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് സ്ഥാപിച്ചത് 1828 ല്‍ കല്‍ക്കത്തയില്‍ ശ്രീ രാമകിഷന്‍ ദത്ത്‌ എന്നയാളാണ് എന്ന് പറയപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ ആ ബാങ്കിനെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരമൊന്നും ലഭ്യമല്ല. 1836ല്‍ ലണ്ടനില്‍ നിന്നുമുള്ള ഒരു ആംഗ്ലോ ഇന്ത്യന്‍ ബാങ്കാണ് രണ്ടാമതായി ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തിയത്. പക്ഷെ മൂന്നാമതായി   1864 ല്‍ ബോംബെ ആസ്ഥാനമാക്കി തുടങ്ങിയ ബാങ്ക് ഓഫ് ഇന്ത്യ പിടിച്ചു നിന്നു എന്ന് മാത്രമല്ല ഇപ്പോഴും നിലനില്‍ക്കുന്നു.
ഇവിടെയും തുടക്കക്കാര്‍ പുറത്ത് തന്നെ...
മലയാളത്തിലെ ആദ്യ നായിക (വിഗതകുമാരന്‍ സിനിമ) പി.കെ.റോസിയെ ഇന്ന് എത്ര പേര്‍ക്ക് അറിയാം? അവരുടെ ഒരു ഫോട്ടോ പോലും ലഭിക്കാനില്ല. സിനിമയില്‍ അഭിനയിച്ചു എന്നതിന്‍റെ പേരില്‍ സമൂഹം ഭ്രഷ്ട് കല്പിച്ച ആ ദരിദ്ര കുടുംബാംഗം ഏതോ ഒരു ഡ്രൈവറുടെ കൂടെ തമിഴ്നാട്ടിലേക്ക് വണ്ടി കയറി എന്നതൊഴിച്ചാല്‍ പിന്നീടൊന്നും അവരെ കുറിച്ച് അറിവില്ല. പക്ഷെ അതിനു ശേഷം ബാലന്‍ എന്ന സിനിമയിലൂടെ വന്ന എം. കെ. കമലം ആണ് മലയാളത്തിലെ ആദ്യ നായികയായി പലരും കരുതി പോരുന്നത്.
വിധി വൈപരീത്യം തന്നെ അല്ലെ?
1973 ല്‍ ഏകദേശം രണ്ടു കിലോ തൂക്കമുള്ള ആദ്യ ഹാന്‍ഡ്‌ ഹെല്‍ഡ് ഫോണ്‍ അവതരിപ്പിക്കുമ്പോള്‍ മോട്ടറോള കമ്പനി വിചാരിച്ചിരുന്നിരിക്കില്ല തങ്ങള്‍ ഒരു വിപ്ലവത്തിനാണ് മുന്നേറ്റം കുറിക്കുന്നത് എന്ന്. 35 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ അവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഒന്നുമില്ല. അതിനു ശേഷം വന്ന നോകിയയും ആപ്പിളും സാംസങ്ങുമാണ് രംഗം കയ്യടിക്കിയിരിക്കുന്നത്.
ഉദാഹരണങ്ങള്‍ ഇനിയും പലത് ബാക്കി.
അങ്ങനെ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന ഏതു മേഖല എടുത്തു നോക്കിയാലും ഒന്നാമന്മാരുടെ പോരായ്മകള്‍ മനസ്സിലാക്കി തിരിച്ചറിവോടെ പിന്നീട് വന്നവരാണ് വിജയം കൈവരിച്ച് മുന്നേറിയിട്ടുള്ളത് എന്ന് കാണാം.
മറ്റുള്ളവര്‍ക്ക് മുന്‍പേ എല്ലാം ആദ്യമായി കൈക്കലാക്കണം എന്ന് ആഗ്രഹിക്കുന്നവരേ, നിങ്ങള്‍ ചോദിച്ചു വാങ്ങുന്നത് അപൂര്‍ണതയല്ലേ?. പൂര്‍ണതക്കായി ക്ലേശിക്കുന്നവരേ നിങ്ങള്‍ ക്ഷമാശീലരാകൂ.. കാത്തിരിക്കു...സ്ഥാനമല്ല, മറിച്ച് പ്രയോഗവും പ്രയോജനവുമാണ്‌ നമ്മുടെ ആവശ്യകത എന്ന തിരിച്ചറിവ് നിങ്ങളെ മുന്നോട്ടു നയിക്കട്ടെ.
പഴയതില്‍ നിന്നും കാലം ഒന്ന് കൂടി മാറിയിരിക്കുന്നു. വേഗതയേറിയ പ്രയാണത്തില്‍ തെറ്റു തിരുത്തി വീണ്ടും തിരിച്ചു വരാനുള്ള സാവകാശമൊന്നും നമുക്ക് ലഭിക്കില്ല. അതിനിടയില്‍ മറ്റു പലരും നമ്മുടെ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌ രംഗം കയ്യടക്കിയിട്ടുണ്ടാവും. അതിനാല്‍ ഈ യുഗത്തില്‍ ഒന്നാമനാവാന്‍ ശ്രമിക്കുന്നത് ശുദ്ധ ഭോഷ്കല്ലേ? ഒന്നാമന്മാര്‍ പയറ്റട്ടെ. അവരുടെ ചുവടുകള്‍ തെറ്റുന്നതും നോക്കി, ശത്രുവിന്‍റെ പുതിയ അടവ് മുന്നേറ്റങ്ങളും ശ്രദ്ധിച്ച് നമുക്ക് യുദ്ധ തന്ത്രങ്ങള്‍ മെനയാം. പുതിയ പടയൊരുക്കത്തിലൂടെ ലോകം കൈപ്പിടിയിലൊതുക്കാന്‍‍....
രണ്ടാമതായി എത്തുന്നതിലൂടെ കൂടുതല്‍ ഗുണങ്ങളും അനുഭവങ്ങളും കൊയ്തെടുക്കാന്‍.......

Saturday, July 16, 2011

ആമോദമോദം ഈ മധു മാസം


ഇതു ഭര്‍ത്താക്കന്മാരുടെ ആമോദകാലം. ഈ ഒരു മാസം... അതവര്‍ ഒരു തരി പോലും പാഴാക്കാതെ ആഘോഷിക്കുകയാണ്. 

അവസാന പരീക്ഷയും കഴിഞ്ഞ് സ്കൂള്‍ അടച്ചു വീട്ടിലേക്കു വരുന്ന വിദ്യാര്‍ത്ഥിയുടെ നിഷ്കളങ്ക സന്തോഷമാണ് ഭാര്യയേയും കുട്ടികളെയും നാട്ടിലേക്ക് പ്ലെയിന്‍ കയറ്റി വിട്ട് എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചു വരുന്ന ഭര്‍ത്താവിന്. സ്വാതന്ത്ര്യത്തിന്‍റെ തിളക്കം അവന്‍റെ കണ്ണുകളില്‍ നിന്നും ഒളിച്ചു വയ്ക്കാനാവാതെ പുറത്തു ചാടിക്കൊണ്ടേയിരിക്കുന്നു. കരിഞ്ഞുണങ്ങികിടക്കുന്ന അവന്‍റെ ജീവിത മണലാരണ്യത്തില്‍ ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും വസന്തം വിടരും. മനസ്സ് ചിറകടിച്ചു പറക്കുന്നതിനോടൊപ്പം തന്നെ മുപ്പതു ദിന കര്‍മ പരിപാടികള്‍ക്ക് രൂപം കൊടുക്കുകയുമാണവന്‍. ഓഫീസ് ആവശ്യത്തിനോ, നാട്ടില്‍ പണി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന വീടിനോ, കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പ്രൊഫഷണല്‍ കോഴ്സിനു ചേര്‍ക്കേണ്ട മകളുടെ പഠിപ്പിനും തുടര്‍ന്നുള്ള വിവാഹത്തിനും കരുതേണ്ട പണത്തിന്‍റെ കാര്യത്തിലോ പോലും ഇത്രയും അച്ചടക്കമാര്‍ന്ന, പാളിച്ചകളില്ലാത്ത ഒരു പദ്ധതി രൂപികരിക്കാന്‍ സാധിച്ചിട്ടില്ല. വര്‍ഷത്തിലൊരിക്കല്‍ ഭാഗ്യവന്മാര്‍ക്ക് മാത്രം ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരം പരിപൂര്‍ണ്ണമായി വിനിയോഗിക്കുകയാണവര്‍. 

വഴിയരികിലെ സ്ത്രീകളെ പേടിയില്ലാതെ ശ്രദ്ധിക്കാം, സൂപ്പര്‍മാര്‍ക്കറ്റില്‍ അഭിവാദ്യം ചെയ്തു വരുന്ന സെയില്‍സ്‌ ഗേളിനെ മനസ്സമാധാനത്തോടെ പ്രത്യഭിവാദ്യം ചെയ്യാം, കൂട്ടുകാരുമൊത്തൊരുമിച്ച്, തുടര്‍ച്ചയായ ഫോണ്‍ കോളുകളുടെയോ അന്വേഷണങ്ങളുടെയോ ശല്യമില്ലാതെ എത്ര നേരം വേണമങ്കിലും ചിലവഴിക്കാം. വിളിച്ചെടുത്ത ചിട്ടിക്കു ജാമ്യം നില്‍ക്കാന്‍  ആളില്ലാത്തതിനാല്‍ ചിട്ടി കമ്പനിക്കാര്‍ തന്നെ കൈവശം വച്ചിരിക്കുന്ന പോലെ കാലങ്ങളായി അലമാരയില്‍ അടങ്കല്‍ ഇരുന്നിരുന്ന ഷീവാസ് റീഗലും ജോണി വാക്കറുമെല്ലാം ഇനി സ്വന്തം വീര്യം തെളിയിച്ചു തുടങ്ങാന്‍ പുറത്തിറങ്ങും. 

ഇതു ഭാര്യമാര്‍ അറിഞ്ഞു നല്‍കുന്ന പരോള്‍. 

കൂട്ടുകാരുമൊത്തുള്ള വെള്ളമടി തന്നെയാണ് ഈ കാലയളവിലെ പ്രധാന വിനോദ പരിപാടി. ഗള്‍ഫില്‍ വന്ന സമയത്തെ ബാച്ചിലര്‍ ജീവിതത്തിലെ പാചക കസര്‍ത്തുകള്‍ പൊടി തട്ടിയെടുക്കാനും ഈ അവസരം വിനിയോഗിക്കപ്പെടാറുണ്ട്. പ്രധാനമായും ഭാര്യമാരുടെ കൂരമ്പു കണക്കെയുള്ള പരസ്യമായ നോട്ടങ്ങളില്‍ നിന്നും, അകത്തു വച്ചുള്ള കണ്ണീര്‍ പ്രകടനങ്ങളില്‍ നിന്നും, അതിനേക്കാള്‍ ദുരിതം പിടിച്ച ആവലാതികളില്‍ നിന്നും മോചിതമായിക്കൊണ്ടുള്ള മനസ്സമാധനപൂര്‍ണ്ണമായ ഒരു മധുസേവ. മധുവിന്‍റെ ലഹരിയെക്കാള്‍, ബാച്ചിലര്‍ ലൈഫിലേക്കുള്ള തിരിച്ചു പോക്കിന്‍റെ അതിശക്തമായ ലഹരി. ആരോടും ഒന്നിനോടും ബാദ്ധ്യതയില്ലാതെ താന്തോന്നിയായി നടക്കാനുള്ള അവകാശം. ആ അവകാശത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയാണ് ഗള്‍ഫിലെ ഈ ഭര്‍ത്താക്കന്മാര്‍. സ്കൂള്‍ അവധിക്കാലമായ രണ്ടു മാസം കുട്ടികളേയും ഭാര്യയേയും നാട്ടിലേക്കയച്ചു ആദ്യ ഒരു മാസം ഇവിടെ പരോള്‍ ആഘോഷിക്കുകയും അടുത്ത ഒരു മാസം ലീവില്‍ നാട്ടില്‍ പോയി പകുതി ആനന്ദിക്കുകയും തുടര്‍ന്ന് എല്ലാവരും കൂടെ തിരികെ മടങ്ങി വന്ന് പഴയ ജയില്‍ വാസത്തിലേക്ക് നേരെ വന്നുകയറുകയുമാണ് പൊതുവേ കണ്ടു വരുന്ന രീതി. 

ഭര്‍ത്താക്കന്മാരുടെ നിരുത്തരവാദപരമായ സമീപനങ്ങളെകുറിച്ച് സദാ ആധിയുള്ള ഭാര്യമാര്‍ക്ക് തീരെ മനസ്സമാധാനമില്ലാത്ത ഒരു മാസക്കാലമാണ് ഇത്. പൊട്ടിപ്പോയ പട്ടത്തിന്‍റെ ഇങ്ങേ അറ്റത്തെ ചരട് വിരലില്‍ ചുറ്റി വച്ചിരിക്കുന്ന അവസ്ഥ. നാട്ടിലെ ബന്ധുമിത്രാദികള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്ക്‌ സമാധാനം കണ്ടെത്തേണ്ട ബാദ്ധ്യതയ്ക്കു പുറമേ ഈ അവസ്ഥ തന്‍റെ തലയില്‍ അടിച്ചേല്‍പ്പിച്ച്, ഒരു പെട്ടി പിടിക്കാന്‍ പോലും തനിക്ക് ഉപകാരമില്ലാതെ ഒരു തലച്ചുമട് സാധങ്ങളും രണ്ടു പിള്ളേരെയും തന്‍റെ കൂടെ കയറ്റി വിട്ട് ഭര്‍ത്താവ് അവിടെ ഈ ഒരു മാസക്കാലം മുഴുവന്‍ ആഗസ്റ്റ്‌ 15 ആഘോഷിക്കുകയാണല്ലോ എന്ന ആധിയും പേറി നടക്കുന്ന ഭാര്യമാര്‍ ഒരു മനസ്സമാധാനത്തിനു വേണ്ടിയെങ്കിലും ദിവസേന ഫോണ്‍ വിളിച്ചു ചോദിക്കും.
“ ഇന്നെന്തായിരുന്നു പരിപാടി ?”
ചുറ്റും ആര്‍പ്പുവിളികളും പൊട്ടിച്ചിരികളും കയ്യില്‍ നുരയുന്ന ലഹരിയുമായി ഉല്ലസിക്കുന്ന സുഹൃത്തുക്കളോട് ഉയര്‍ത്തിപ്പിടിച്ച മൊബൈലും ചൂണ്ടിക്കാണിച്ച് ശബ്ദമുണ്ടാക്കാതിരിക്കാന്‍ ആംഗ്യം കാണിച്ചുകൊണ്ട് വിനീത വിധേയന്‍ ഭര്‍ത്താവ് മൊഴിയും.
“ ഓ..... എന്ത് പരിപാടി...ഞാനിവിടെ ടിവിയും കണ്ടു ബോറടിച്ചിരിക്കുകയാണ്. നീയും പിള്ളാരുമില്ലാതെ ഒരു സുഖമില്ല. വീട്ടിലേക്കു കയറാനേ തോന്നുന്നില്ല. നീയില്ലാതെ ആ ബെഡില്‍ എനിക്ക് ഒറ്റയ്ക്ക് കിടന്നുറങ്ങാനേ പറ്റുന്നില്ല. എന്നിട്ട് ഞാനാ ഹാളിലെ സോഫയില്‍ ടിവി കണ്ടു കിടന്നുറങ്ങും. ഐ മിസ്സ്‌ യു ഡാ... നീയില്ലാത്തപ്പോഴാണ് നിന്‍റെ വില ഞാന്‍ ശരിക്കും മനസ്സിലാക്കുന്നത്. മോളൂ... ഐ ലവ് യു സോ മച്ച്..”
ഭര്‍ത്താവില്‍ പരിപൂര്‍ണ്ണ വിശ്വാസമില്ലെങ്കിലും അടിസ്ഥാനപരമായി ആളൊരു പരമ ശുദ്ധനും കൂട്ടുകൂടിയാല്‍ മാത്രമേ പ്രശ്നമുള്ളൂ എന്നുമുള്ള അന്ധവിശ്വാസത്തില്‍ ജീവിക്കുന്ന ഭാര്യ, പതിനൊന്നു മാസത്തെ അവിശ്വാസത്തിന്‍റെ ഫലശ്രുതിയെന്നോണം ഭര്‍ത്താവിന്‍റെ ഈ “നിഷ്കളങ്ക സ്നേഹം” തൊണ്ട തൊടാതെ വിഴുങ്ങാന്‍ നിര്‍ബന്ധിതയാകുന്നു. ആര്‍ദ്രമായ മോളൂ വിളിയിലും മറ്റു മധുവാണിയിലും ഭാര്യ ഫ്ലാറ്റ്‌... ഇത് അവരുടെ തലവിധി.

ഭര്‍ത്താക്കന്മാര്‍ ആഘോഷം തുടരുകതന്നെയാണ്. ജീവിതത്തിലെ ചില തിരിച്ചു വരവുകളുടെ ആഘോഷം.

എഫ് ഐ ആർ -ൽ രേഖപ്പെടുത്താത്തത്

  ആത്മഹത്യ ചെയ്തയാളുടെ സംസ്കാരത്തിന് ജനം ഒഴുകിയെത്തി എന്തിനിയാൾ ഇതുചെയ്തെന്ന് മൂക്കിനു വിരൽവച്ച് ജനം ചോദിച്ചു   വിരൽപകുത്ത നെടുവീർ...