Sunday, March 6, 2011

രാമായണവും വാല്‍മീകി അറിയാതെ പോയ ചില സത്യങ്ങളും.


സാക്ഷാല്‍ വാല്മീകി, രാമായണം രചിച്ചു കഴിഞ്ഞ് കമ്പനും എഴുത്തച്ഛനും അതിനിടയില്‍ വിട്ടു പോയിട്ടുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കും പിന്നാലെ രാമായണത്തില്‍ ഒരു കൈ നോക്കാന്‍ തുനിഞ്ഞിറങ്ങിയ പുരാണങ്ങളുടെ റീമിക്സ് പിതാശ്രീ രാമാനന്ദ് സാഗറിന്‍റെ ടെലിവിഷന്‍ രാമായണം ഖണ്ഡശ്ശ; പ്രക്ഷേപണം നടത്തുന്ന കാലം. ഭാരതത്തിന്‍റെ ഓരോ കോണിലും അതിന്‍റെ തരംഗങ്ങള്‍ അലയടിച്ചിരുന്നു. ഭാരതത്തിനു മൊത്തം സംഭവിച്ച ആ ദൃശ്യസംസ്കാര പരിണാമത്തില്‍ നിന്നും ഞങ്ങളുടെ ഇരിങ്ങാലക്കുടയും വേറിട്ടു നിന്നൊന്നുമില്ല. ഭരത ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വമായ ഭാരതത്തില്‍ ദാശരഥി ഭരതനെ പ്രതിഷ്ഠിച്ച കൂടല്‍മാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട വളരെ ആവേശപൂര്‍വ്വം തന്നെ ഇക്കാര്യത്തില്‍ മുന്നേറി.
ജീവിതത്തിന്‍റെ സമസ്ത മേഖലയിലും രാമായണം സീരിയല്‍ അന്നുകാലത്തുണ്ടാക്കിയ വ്യതിയാനങ്ങള്‍ ചില്ലറയല്ല. ടിവിക്കു മുന്നില്‍ ജനം  ചടഞ്ഞു കുത്തിയിരിക്കാനുള്ള പ്രവണതക്ക് തുടക്കം കുറിക്കുന്നതില്‍ രാമായണം സീരിയലിന്‍റെ സംഭാവന എടുത്തുപറയത്തക്കതാണ്. ആള്‍ക്കാര്‍ യാത്രകള്‍ വേണ്ടെന്നു വച്ചു. ഞായറാഴ്ചകളില്‍ രാവിലെ നടത്തുന്ന കല്യാണങ്ങള്‍ക്കും മറ്റു വിശേഷങ്ങള്‍ക്കും ആളെ കിട്ടാതെയായി. ബസ്സുകളില്‍ പോലും ആ സമയത്ത് ആളുകള്‍ കുറഞ്ഞു. പ്രായമായവര്‍ തങ്ങളുടെ പ്രാര്‍ത്ഥനാ ലിസ്റ്റില്‍ ചില ചില്ലറ മാറ്റങ്ങളൊക്കെ വരുത്തി തുടങ്ങി. എല്ലാ ശനിയാഴ്ചയും ഉച്ച മുതല്‍ ഞായറാഴ്ച വൈകീട്ട് വരെ കാലന് ഇന്ത്യയിലേക്ക് പ്രവേശനാനുമതി നിഷേധിക്കണം എന്ന നിവേദനം പ്രായമായവരില്‍ നിന്നും ഭഗവത്‌ സമക്ഷം എത്തിതുടങ്ങിയതായിരുന്നു അതില്‍ പ്രധാനം. രാമായണം കാണാന്‍ അവര്‍ക്കുള്ള ആര്‍ത്തിയേക്കാള്‍ കൂടുതല്‍ മൃതദേഹം ശ്രദ്ധിക്കാനും ശവസംസ്കാരം നടത്താനുമുള്ള ആള്‍ക്കാരുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കയായിരുന്നു അതിനു പിന്നില്‍.
അക്കാലത്ത് ടെലിവിഷന്‍ കേരളത്തില്‍ ഉണ്ടായിരുന്നു എന്നിരിക്കിലും ഇന്നത്തെ പോലെ എല്ലാ വീടുകളിലും അതൊരു ഒഴിച്ചുകൂടാനാവാത്ത വസ്തുവായിരുന്നില്ല. അതുകൊണ്ടുതന്നെ ഉത്സവപറമ്പില്‍ നാടകം കാണാന്‍ പോകുന്ന പോലെ ചിത്രഗീതത്തിനും രാമായണത്തിനുമെല്ലാം ആള്‍ക്കാര്‍ കൂട്ടം കൂട്ടമായി ടിവി ഉള്ള വീടുകളിലേക്ക് പോകാറുണ്ടായിരുന്നു. ദേവാലയത്തില്‍ വന്നു പ്രാര്‍ഥിക്കാന്‍ ദേവനുമായി ഒരു മുന്‍പരിചയത്തിന്‍റെ ആവശ്യമില്ലാത്ത പോലെ രാമായണ പ്രക്ഷേപണ സമയത്ത് ടിവിയുള്ള, എത്ര പരിചയമില്ലാത്ത വീട്ടില്‍ കേറിയും രാമായണം കാണാനുള്ള അവകാശം രാമായണ പ്രേമികള്‍ ക്രമേണ നേടിയെടുത്തു. ഏതു അപരിചിത സ്ഥലത്തും ബാര്‍ കണ്ടുപിടിക്കാന്‍ ഒരു കുടിയനേയും ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അതുപോലെ, ഉയര്‍ന്നു നില്‍ക്കുന്ന ആന്‍റിനകള്‍ എത്ര അകലേനിന്നു നോക്കി പോലും കണ്ടുപിടിച്ച് ടിവി ഉള്ള വീടുകളില്‍ എത്തിച്ചേരാന്‍ ഇവര്‍ക്കും ഒരു പ്രത്യേക വിരുതുണ്ടായിരുന്നു. ഇതിനായി രാമാനന്ദ് സാഗറിന്‍റെ പ്രത്യേക പരിശീലനം പോലും ഇവര്‍ക്ക് ലഭിച്ചിരുന്നു എന്ന് സംശയിക്കേണ്ടിയിരുന്നു. അതിനാല്‍ തന്നെ കാണികളില്‍ അപരിചിത മുഖങ്ങള്‍ കാണുമ്പോഴും രാമാനന്ദനെ പേടിച്ച് ടിവി ഉടമകള്‍ കണ്ണടച്ചു.
വീട്ടില്‍ ടെലിവിഷന്‍ ഉണ്ട് എന്ന ഒറ്റക്കാരണത്താല്‍ തന്നെ ഞങ്ങള്‍ക്കും ഈ സാമൂഹിക സേവനത്തില്‍ നിര്‍ബന്ധിത പങ്കാളികളാകേണ്ടതായിവന്നു. കൂനിന്മേല്‍ കുരു എന്ന് പറഞ്ഞ പോലെ അച്ഛനും അമ്മയും അദ്ധ്യാപകരും കൂടി ആയപ്പോള്‍ ജനം അത് ഞങ്ങളുടെ ഒരു ചുമതല കൂടി ആക്കി മാറ്റിയെടുത്തു. ആദ്യമാദ്യം നാലും അഞ്ചുമൊക്കെ ആയിരുന്ന കാണികളുടെ എണ്ണം ക്രമേണ ഇരുപത്തഞ്ചും മുപ്പതുമെല്ലാമായി മാറി. ഹാളില്‍ സ്ഥലം തികയാതെ വരാന്തയിലും ജനലിനു മുകളിലുമെല്ലാം കയറി നിന്നാണ് ആബാലവൃദ്ധം ജനങ്ങള്‍ അവിടെ ഈ മഹാസംഭവം കണ്ടുകൊണ്ടിരുന്നത്. ശാന്തരായി ഇരുന്നു രാമായണം കാണുക എന്നത് അവരില്‍ ചിലര്‍ക്കെല്ലാം ബോറ് പരിപാടി ആയി തോന്നിയതിനാലും ചില സാഹസിക പ്രവൃത്തികളും സ്വന്തം അഭിരുചികളും പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി ഈ സ്ഥലവും സന്ദര്‍ഭവും തെരഞ്ഞെടുത്തതിനാലും ഞങ്ങളുടെ വീട്ടില്‍ വൃത്തിയായി വച്ചിരുന്ന സോഫയില്‍ ബ്ലേഡ് മുറിപ്പാടുകളിലൂടെ സ്പോഞ്ച് പുറത്തേക്കു തള്ളി വന്നു തുടങ്ങി. ചുമരുകളില്‍ മൂന്നടി ഉയരത്തില്‍ വരെ കാല്‍പാടുകളും ഉണങ്ങി പിടിച്ച മൂക്കട്ടയും എല്ലാം പതിഞ്ഞു കാലക്രമേണ ഒരു ത്രേതായുഗ ഫീല്‍ വന്നു തുടങ്ങി. സീരിയല്‍ കഴിഞ്ഞു കാണികളൊഴിഞ്ഞ ഹാള്‍, ബാലെ കഴിഞ്ഞ ഉത്സവപറമ്പ് പോലെ കടലാസും കപ്പലണ്ടി തൊലിയും മണ്ണും പൊടിയും എല്ലാം നിറഞ്ഞ് നാശകോശമായി കിടക്കുമായിരുന്നു. അതിനിടയില്‍ സീരിയല്‍ നടക്കുന്ന സമയത്ത് കല്യാണ ക്ഷണങ്ങള്‍, പരദൂഷണം, ബാര്‍ട്ടര്‍ സിസ്റ്റം അടിസ്ഥാനമാക്കി ഉച്ചയൂണിനുള്ള ഭക്ഷണസാധനങ്ങള്‍ കൈമാറല്‍ എന്നു തുടങ്ങി അല്ലറ ചില്ലറ പ്രണയങ്ങള്‍ വരെ നടക്കാറുണ്ടായിരുന്നു. ഇത്രയും സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്ന ആതിഥേയ കുടുംബത്തിലുള്ള എന്നെ പ്രേമിക്കാതെ മറ്റു വല്ലവരെയും പ്രേമിക്കാനായി ഞങ്ങളുടെ സ്ഥലം കണ്ടെത്തിയതില്‍ തീരെ താല്പര്യം തോന്നാഞ്ഞ് അത്തരം പ്രണയങ്ങളെയെല്ലാം ഞാന്‍ കയ്യോടെ പൊളിപ്പിച്ചു കൊടുക്കാറുമുണ്ടായിരുന്നു. എങ്കിലും ഈ വാമാരമണീയശീലന്മാരെകൊണ്ടും മധുനേര്‍വാണികളെകൊണ്ടും ഞങ്ങള്‍ പലപ്പോഴും പൊറുതിമുട്ടി. ഇതെല്ലാം കണ്ടും കേട്ടും സഹികെട്ട എന്‍റെ അമ്മ വാല്‍മീകിയെ പോലും വെറുതെ വിട്ടില്ല. “ ഇയാള്‍ക്ക് ഇതിന്‍റെ വല്ല കാര്യവുമുണ്ടായിരുന്നോ- രാമനാമവും ജപിച്ചു ആ പുറ്റിന്‍റെ ഉള്ളില്‍ തന്നെ ഇരുന്നാല്‍ മതിയായിരുന്നില്ലേ?” എന്ന് അമ്മ ആത്മഗതം നടത്തി. ടിവി വാങ്ങാന്‍ വാശി പിടിച്ച എന്‍റെയും അമ്മയുടെയും നേരെയുള്ള അച്ഛന്‍റെ വക ഇരുത്തിയുള്ള നോട്ടങ്ങളും മൂളലും ഞങ്ങള്‍ മനപൂര്‍വം കണ്ടില്ലെന്നു നടിച്ചു.
അങ്ങനെ രാമായണം സീരിയല്‍ പുരോഗമിക്കുന്തോറും ആള്‍ക്കാരുടെ ഭക്തിയും ക്രമേണ വര്‍ദ്ധിച്ചുതുടങ്ങി. ഭക്തിയേക്കാളധികം ഭക്തി പ്രദര്‍ശിപ്പിക്കുന്നതിലായിരുന്നു അവരുടെ മാത്സര്യം. കൂടല്‍മാണിക്യസ്വാമിയുടെ (ഭരതന്‍) കടുത്ത ഭക്തയായിരുന്ന മീനാക്ഷിയമ്മയായിരുന്നു അവരുടെ നേതാവ്. ഇതിനെ ഒരു സീരിയല്‍ മാത്രമായി ചെറുതാക്കി കാണുന്നതില്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. സാക്ഷാല്‍ ശ്രീരാമനും കൂട്ടരും ഈ ഭക്തര്‍ക്ക്‌ വേണ്ടി ആഴ്ച തോറും അവതാരമെടുക്കുകയാണ് എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. സീരിയല്‍ തുടങ്ങുന്നതിനു അര മണിക്കൂര്‍ മുന്‍പേ മീനാക്ഷിയമ്മയും സംഘവും എത്തും. പിന്നെ ഭജന, അഖണ്ഡനാമജപം തുടങ്ങി അവരുടെ വക കലാപരിപാടിയാണ്. സ്വതവേ ഞങ്ങളുടെ വീട്ടില്‍ സാധാരണയായി പോലും നാമജപമൊന്നും നടത്താത്തതില്‍ ഉള്ളാലെ പ്രതിഷേധമുള്ള മുത്തശ്ശി കൂടി ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കിയതിനാല്‍ അച്ഛന് അതിനെ എതിര്‍ക്കാന്‍ സാധിച്ചില്ല. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ ഈ കലാവാസന മൂത്ത് അവില്‍, മലര്‍, ശര്‍ക്കര, കദളിപ്പഴം എന്നിവയെല്ലാം നിവേദിക്കാനും തുടങ്ങി. സീരിയല്‍ തുടങ്ങുന്നതിനു മുന്നോടിയായുള്ള അവതരണഗാന സമയമാണ് ഇതിനായി അവര്‍ കണ്ടെത്തിയത്. അയല്‍പക്കമായിരുന്നതിനാലും, മുത്തശ്ശിയുമായി പുരാണ-ഭക്തി സംഭവങ്ങള്‍ എക്സ്‌ചേഞ്ച്‌ ചെയ്യാനുള്ള ഒരു കരാര്‍ അവര്‍ ഒപ്പു വച്ചിരുന്നതിനാലും ഇതിനെ എതിര്‍ക്കാന്‍ അച്ഛനും അമ്മയ്ക്കും മടിയായിരുന്നു. പോരാത്തതിന് നാക്കിന് എല്ലില്ലാത്ത മീനാക്ഷിയമ്മ നാട്ടില്‍ അത്യാവശ്യം ബഹുമാനമൊക്കെ ലഭിക്കുന്ന തങ്ങളെ കുറിച്ച് ഈ വൈരാഗ്യത്തിന്‍റെ പേരില്‍ എന്തെങ്കിലും അപവാദങ്ങള്‍ പറഞ്ഞു പരത്തുമോ എന്ന ഭീതി കൂടി അതിനു പിന്നില്‍ ഒളിഞ്ഞു കിടന്നിരുന്നു എന്നതും ഒരു വാസ്തവമായിരുന്നു.
ഇതിനിടയില്‍ മീനക്ഷിയമ്മയും കൂട്ടരും നേരിട്ടിരുന്ന ഏറ്റവും വലിയ പ്രതിസന്ധി ശ്രീരാമന്‍റെയും ടീമിന്‍റെയും ഹിന്ദി സംഭാഷണമായിരുന്നു. വൈകാതെ തന്നെ അതിനും ഒരു പോംവഴി അവര്‍ തന്നെ കണ്ടെത്തി. ഒരു നാഴിക അകലെ മറ്റൊരു വീട്ടില്‍ രാമായണം കാണാന്‍ പോയിരുന്ന പട്ടാളം ഉണ്ണിയെ അവര്‍ ഇങ്ങോട്ട് വലവീശി പിടിച്ചു. (പട്ടാളത്തില്‍ കുശിനിക്കാരനായിരുന്ന ഇയാളെ അവിടെ നിന്ന് പിരിച്ചു വിട്ടതാണ് എന്നുള്ള അപവാദങ്ങള്‍ ഇവിടെ പ്രസക്തമല്ലാത്തതിനാല്‍ മനപൂര്‍വ്വം ഒഴിവാക്കുന്നു) ഓരോ ഡയലോഗും പരിഭാഷപ്പെടുത്തി ഓരോരോ സന്ദര്‍ഭങ്ങളും വിശദീകരിച്ചു കൊടുക്കുക എന്ന സ്തുത്യര്‍ഹസേവനത്തിനു പ്രത്യുപകാരമായി ഞങ്ങളുടെ വീട്ടിലെ പ്ലംബ്ബിങ്ങ്, ഇലട്രിക്കല്‍ പണികള്‍ എല്ലാം ഇതൊന്നും തന്നെ മുഴുവനായി അറിയാത്ത പട്ടാളം ഉണ്ണിക്ക് കൊടുക്കാന്‍ മീനാക്ഷിയമ്മ ഞങ്ങളോട് ഉത്തരവിട്ടു. വാല്‍മീകിയെ അല്ല, മീനാക്ഷിയമ്മയെ കണ്ടു പിടിച്ചവനെയാണ് മണ്‍പുറ്റിനുള്ളില്‍ കയറ്റി ഇരുത്തേണ്ടിയിരുന്നത് എന്ന് അമ്മ ഇതിനു ശേഷം തിരുത്തി പറയുകയുണ്ടായി.
ദ്വിഭാഷി കൂടി വന്നതോടെ വെങ്കിസ്വാമി പറഞ്ഞ പോലെ കാര്യങ്ങളെല്ലാം “എങ്കയോ പോച്ച്”. എല്ലാം ഞങ്ങളുടെ പിടിയില്‍ നിന്നും വിട്ടു പോകുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനേ അഭിമാനത്തിന് മുന്‍തൂക്കം കൊടുത്തിരുന്ന ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. സീരിയലില്‍ നടക്കുന്ന ഒരു വരി പോലും വിട്ടുപോകാതെ എല്ലാം കാര്യങ്ങളും എല്ലാം സംശയങ്ങളും അപ്പപ്പോള്‍ തന്നെ പട്ടാളത്തിനോട് ചോദിച്ചു മനസ്സിലാക്കാന്‍ മീനാക്ഷിയമ്മ ശ്രദ്ധിച്ചിരുന്നു. ശ്രീരാമന്‍റെ അനുജന്‍ കൂടല്‍മാണിക്യസ്വാമിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന് സ്വയം വിശ്വസിക്കുന്ന മീനാക്ഷിയമ്മക്ക് അവരുടെ കുടുംബകഥയിലെ ഓരോ ചെറിയ കാര്യം പോലും താന്‍ അറിയാതെ പോകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു.
അങ്ങനെയങ്ങനെ സീരിയലും അതിനോടനുബന്ധിച്ച കലാപരിപാടികളും കൊഴുത്തു മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ഞങ്ങളുടെ സോഫയുടെ മജ്ജയും മാംസവും എല്ലാം പുറത്തെടുത്ത് അതില്‍ സ്പ്രിങ്ങും കവറും മാത്രം ബാക്കിയായി. ചുവര്‍ചിത്ര രചനകള്‍ അഞ്ചടിയോളം ഉയരത്തിലെത്തി. ഓരോ ആഴ്ച കഴിയുന്തോറും സീരിയല്‍ എത്രയും പെട്ടെന്ന് തീര്‍ന്നു കിട്ടാനുള്ള വെമ്പല്‍ ഞങ്ങളിലും എത്രയും വലിച്ചു നീട്ടാനുള്ള വ്യഗ്രത രാമാനന്ദ സാഗറിലും കണ്ടു തുടങ്ങി. സംശയങ്ങളും നിവാരണങ്ങളുമായി മീനാക്ഷിയമ്മ -പട്ടാളം കൂട്ടുകെട്ട് കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ട് മുന്നേറി. ഒരുനാള്‍, ശ്രീരാമനെ വനവാസത്തിന് അയച്ചു എന്നറിഞ്ഞു ഭരതനും ശത്രുഘ്നനും രാമേട്ടനെ അന്വേഷിച്ചു കാട്ടിലേക്കു പോകുന്ന സീന്‍.- കുറേ നാളുകളായി രാമനെ ചുറ്റിപറ്റിയുള്ള എപ്പിസോഡുകള്‍ ആയിരുന്നതിനാലും ഭരതനും ശത്രുഘ്നനും കുറച്ചു നാളുകളായി അമ്മാത്ത് ആയിരുന്നതിനാലും മീനാക്ഷിയമ്മക്ക് പെട്ടെന്ന് ആളെ പിടികിട്ടിയില്ല. മീനാക്ഷിയമ്മയുടെ നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലാക്കിയ സംശയനിവാരണന്‍ പട്ടാളം ഉണ്ണി ഉടനെ തന്നെ മറുപടി കൊടുത്തു. കുറച്ചു കാലമായുള്ള അടുത്ത ബന്ധം വച്ച് മീനാക്ഷി-പട്ടാളം കെമിസ്ട്രി പെട്ടെന്ന് വര്‍ക്ക്‌ഔട്ട്‌ ചെയ്യുമായിരുന്നു.
“അത് ഭരതനാണ് മീനാക്ഷ്യമ്മേ.. മറ്റേതു ശത്രുഘ്നനും”
ഇതു പറഞ്ഞതും പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദവും ഒരു ചീറ്റലും കേട്ടു. അതിനു തുടര്‍ച്ചയെന്നോണം പിന്നെ കേട്ടത് മീനാക്ഷിയമ്മയുടെ ഉറക്കെയുള്ള ശബ്ദമാണ്.
“എനിക്കു മനസ്സിലായില്യല്ലോ എന്‍റെ കൂടല്‍മാണിക്യേ...എന്നും ഞാന്‍ അവിടെ വന്ന് കാണണതല്ലേ.. എന്നട്ടും എനിക്ക് ഭഗവാനെ കണ്ടട്ട് മനസ്സിലായില്യല്ലോ....” ഇതു പറഞ്ഞതും അവര്‍ വെട്ടിയിട്ട പോലെ ടിവിയുടെ മുന്നില്‍ സാഷ്ടാംഗം വീണു നമസ്കരിച്ച് എണ്ണിപെറുക്കാന്‍ തുടങ്ങി. നേരത്തേ കേട്ട പടക്കശബ്ദം മീനാക്ഷിയമ്മ സ്വയം മാറത്തടിച്ചതിന്‍റെയായിരുന്നു.
നമസ്കാരത്തിനും ഏത്തമിടലിനും എണ്ണിപെറുക്കലിനും ഇടയില്‍ തന്‍റെ ഭക്തിയുടെ ഡെപ്ത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കികൊടുക്കാന്‍ തക്കവണ്ണംപല ഡയലോഗുകളും അവര്‍ കാച്ചി വിടുന്നുണ്ടായിരുന്നു. തന്‍റെ ഭക്തിയുടെ വിശ്വാസ്യത മറ്റുള്ളവര്‍ ചോദ്യം ചെയ്യുമോ എന്ന ഭയം അവരെ ചൂഴ്ന്നു നിന്നിരുന്നു. കൂടല്‍മാണിക്യസ്വാമിയുടെ കറകളഞ്ഞ ഭക്ത എന്ന് സ്വയം വിശേഷിപ്പിക്കുന്ന തനിക്ക് ഭരതനെ കണ്ടിട്ട് മനസ്സിലായില്ല എന്നതിന്‍റെ കുറച്ചില്‍ അവരുടെ ഉള്ളില്‍ ഒരു അപകര്‍ഷതാബോധമായി കിടന്നു നീറി. ഇതോടു കൂടി തന്‍റെ “ഭക്ത” ഇമേജിനു കോട്ടം തട്ടുമോ എന്നവര്‍ ശങ്കിച്ചു.  ഇത്രയൊക്കെ ആലോചിച്ചതോടെ അവരുടെ എണ്ണിപെറുക്കലിനും നിലവിളിക്കും ആക്കം കൂടി. അവരെ ആശ്വസിപ്പിക്കുന്നതിന്‍റെ ഭാഗമായി അവരുടെ വിശ്വസ്ത ശിഷ്യകള്‍ ഒന്ന് രണ്ടു പേര്‍ കൂടി നിലവിളിയുമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് നീങ്ങി. ബഹളങ്ങളെല്ലാം കേട്ട് ഓടി വരേണ്ട അയല്‍ക്കാര്‍ എല്ലാവരും തന്നെ നേരത്തേ തന്നെ സംഭവസ്ഥലത്ത് സന്നിഹിതരായിരുന്നതുകൊണ്ട് അത്രയും സമയം ലാഭമായി കിട്ടി. സംഭവം കൈവിട്ടു പോകുന്ന കണ്ട് അച്ഛന്‍ ടിവി ഓഫ്‌ ചെയ്ത് കൂട്ടമണി അടിച്ച് രാമായണം സ്കൂള്‍ വിടുവിച്ചു. പട്ടാളവും മറ്റുള്ളവരും കൂടി ഒരുവിധം മീനാക്ഷിയമ്മയെ ഒതുക്കി അവരുടെ വീട്ടില്‍ എത്തിച്ചു. എന്തായാലും ഈ സംഭവവികാസങ്ങള്‍ മൂലവും അച്ഛന്‍റെ ചില കടുത്ത തീരുമാങ്ങളുടെ പിന്‍ബലത്തോടെയും നാട്ടുകാര്‍ തന്നെ ഈ സാമൂഹ്യസേവന രംഗത്തു നിന്നും ഞങ്ങളെ ഒഴിവാക്കി തന്നു. അതോടെ ഞങ്ങളുടെ ഞായറാഴ്ചകള്‍ സാധാരണ മട്ടിലേക്ക് പതിയെ തിരിച്ചെത്തുകയും സീരിയല്‍ കൊട്ടക എന്ന സ്ഥാനം ഉപേക്ഷിച്ചുകൊണ്ട് ഞങ്ങളുടെ വീട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
ഇത്രയും കാലം അടച്ചുവച്ചിരുന്ന ഈ വിഷമ സത്യങ്ങള്‍ ശ്രീ വാല്മീകി അറിയിപ്പാന്‍ നമ്പീശന്‍ എഴുതുന്നത്‌. 
ഒപ്പ്‌

.

Friday, February 18, 2011

സാംസ്കാരിക കേരളം – ഒരു ഉല്‍ക്കണ്ഠ

നാഴികയ്ക്ക് നാല്പതു വട്ടം സാംസ്കാരിക കേരളം, പ്രബുദ്ധ കേരളം എന്ന് പത്ര ദൃശ്യ മാധ്യമങ്ങളും രാഷ്ട്രീയക്കാരും സാംസ്കാരിക പ്രമുഖരും വിളിച്ചോതുന്ന ഈ കേരളത്തിന്‌ എന്താണ് സംഭവിച്ചത്? അഥവാ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? സംസ്കാരം, പൈതൃകം, തനത് എന്നെല്ലാം ഘോരഘോരം ഉത്ഘോഷിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കേരളത്തിന്‌ അങ്ങനെയൊന്ന് അവകാശപ്പെടാനാവുമോ? ചിന്തനീയമാണ് വിഷയം.

ബഹുവിധ ജാതി മതങ്ങള്‍ക്കും ഹീന ചിന്തകള്‍ക്കുമപ്പുറം മനുഷ്യത്വം എന്ന മതം അഭിമതമാകേണ്ട ദൈവത്തിന്‍റെ ഈ സ്വന്തം നാട്ടില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണ്? ഗുരുജനങ്ങളുടെ നേരെ ആക്രമണം,വൃദ്ധജന –സ്ത്രീജന പീഡനം, ബാലഹത്യ, പെണ്‍വാണിഭം, സ്ത്രീ-പുരുഷ വേശ്യാവൃത്തി, ഭയാശങ്ക ഉണര്‍ത്തും വിധം ഉയര്‍ന്ന മദ്യ ഉപഭോഗം, ഗുണ്ടായിസം. ഇതിനിടയില്‍ ഏതു വിധേനേയും പണമുണ്ടാക്കുക എന്ന ജ്വരത്തില്‍ എങ്ങോട്ടെന്നില്ലാതെ പായുന്ന ഒരു ജനതയും. ഇവയെല്ലാം തന്നെ ഒരു സാക്ഷി കണക്കെ കണ്ടു നെടുവീര്‍പ്പിടുന്ന ഒരു പഴയ തലമുറ.

മനുഷ്യത്വം എന്നത് ഒരു മേനിക്കായി പലയിടത്തും ഉപയോഗിക്കാനുള്ള വെറുമൊരു വാക്കായി മാത്രം മാറിയ ഇക്കാലത്ത് അതിനെക്കുറിച്ചൊരു ഉത്ബോധനം നടത്തിയിട്ടെന്ത് വിശേഷം? എല്ലാം തികഞ്ഞൊരു കാലം കണ്ടെത്തുക വിഷമകരമാണെങ്കിലും മനുഷ്യര്‍ക്ക് വേണ്ടി മനുഷ്യരാല്‍ തന്നെ നയിക്കപ്പെടുന്ന ഈ രാജ്യത്ത്‌ മനുഷ്യര്‍ക്കു തന്നെ – ആവാസ വ്യവസ്ഥയിലെ മറ്റു ജീവജാലങ്ങളുടെ കാര്യം തല്‍ക്കാലം ഒഴിവാക്കാം - ജീവിക്കാന്‍ സാധിക്കാതെ വരുന്ന വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നത് എന്നത് ഉല്‍ക്കണ്ഠാ ജനകമാണ്. 

ഇപ്പോഴത്തെ മുതിര്‍ന്ന തലമുറയുടെ ബാല്യകാലത്തോ അതിനു പിന്‍ തലമുറയിലോ, നേരായ ജീവിതം നയിച്ച്‌ പോരുന്ന ഒരു വ്യക്തിക്ക് മറ്റു വൈഷമ്യങ്ങള്‍ ഒന്നും കൂടാതെ തന്‍റെ ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള ഒരു അവസരം ലഭിച്ചിരുന്നു. ഇന്ന് നിങ്ങള്‍ എത്രയൊക്കെ സത്യസന്ധരും നേര്‍ ജീവിതം നയിച്ചു പോരുന്നവരുമാണെങ്കില്‍ കൂടിയും അകാരണമായ എന്തോ ഒന്നിനെ ഭയപ്പെട്ടു കൊണ്ടേ തന്‍റെ ജീവിതം മുന്നോട്ടു നയിക്കുവാന്‍ സാധിക്കൂ എന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.എപ്പോള്‍ മുതലാണ്‌ മലയാളിക്ക് ച്യുതി നേരിട്ടു തുടങ്ങിയത്? എന്ന് മുതല്‍ അറിയാതെ നമുക്കിടയില്‍ ഉപഭോക്തൃസംസ്കാരം വളര്‍ന്നു തുടങ്ങിയപ്പോഴോ? എന്ന് മുതല്‍ നമ്മുടെ രക്തത്തില്‍ ചുവന്ന രക്താണുക്കളോടൊപ്പം വര്‍ഗീയത വളര്‍ന്നു തുടങ്ങിയപ്പോഴോ? എന്ന് മുതല്‍ നമ്മുടെ വിയര്‍പ്പില്‍ ഉപ്പിനോടൊപ്പം സംസ്കാരവും മനുഷ്യത്വവും പുറന്തള്ളി തുടങ്ങിയപ്പോഴോ? അറിയില്ല...
ബഹുമാനിക്കുക, ആദരിക്കുക എന്നതെല്ലാം ഒരു യോഗം വിളിച്ചു കൂട്ടി മാത്രം നടത്തേണ്ട ഒന്നാണെന്ന് ഇന്നത്തെ തലമുറ ധരിച്ചു വശായിരിക്കുന്നു എന്ന് വേണം കരുതാന്‍. മാതാപിതാക്കളേയും ഗുരുജനങ്ങളെയും മുതിര്‍ന്നവരേയും ബഹുമാനിക്കുക എന്നത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്കു നേരേയുള്ള അക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. പിഞ്ചുകുഞ്ഞിനെ പോലും വെറുതെ വിടാത്ത കാപാലികര്‍ അങ്ങോളമിങ്ങോളം വിഹരിക്കുന്നു. ഇന്ന് എത്ര പേരില്‍ അവശേഷിച്ചിരിക്കുന്നു അന്യരെ സഹായിക്കാനുള്ള മനസ്കത?  തന്‍റേതല്ലാത്ത വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള വ്യഗ്രതയാണ് മിക്കവര്‍ക്കും. കണ്ണടച്ച് പാലു കുടിക്കുന്ന പൂച്ചകളായി മാറിയിരിക്കുന്നു ഇന്നത്തെ ജനത. 

ഗുരുജങ്ങളെ ബഹുമാനിച്ചിരുന്നു പണ്ടുള്ളവര്‍. തിരിച്ച് അദ്ധ്യാപകരും, തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരുടേയും കാര്യത്തിലും ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇന്നത്തെ വിദ്യാര്‍ത്ഥി അദ്ധ്യാപകനു നേരെ തറുതല പറയാന്‍ മടിക്കുന്നില്ല -എന്തിന്.. കയ്യോങ്ങാന്‍ വരെ –സ്കൂള്‍ തലത്തില്‍ പോലും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇവ. അദ്ധ്യാപനം ഒരു ജോലി മാത്രമായി കാണാതെ, ഒരു സംസ്കാര രൂപീകരണത്തിന്‍റെ പ്രാരംഭ ദശയിലാണ് തങ്ങള്‍ പങ്കാളികളാവുന്നത് എന്ന ബോധത്തോടെ പ്രവൃത്തിക്കുന്ന അദ്ധ്യാപകരും വിരളം.  മറിച്ച്, വിദ്യാര്‍ത്ഥികളെ ശിക്ഷിക്കരുത് എന്ന സര്‍ക്കാര്‍ നിയമം കൂടി ആവുമ്പോള്‍ എല്ലാം സമാസമം. ആര്‍ക്ക് ആരെ പഴിക്കാനാവും? പണ്ട് വായിച്ചിട്ടുണ്ട് നമുക്കു രണ്ടു വിധത്തിലാണ് സംസാരിക്കാന്‍ സാധിക്കുക എന്ന്. ഒന്ന് നാവിന്‍ തുമ്പില്‍ നിന്നും മറ്റൊന്ന് ഹൃദയത്തില്‍ നിന്നും.  നാവിന്‍ തുമ്പില്‍ നിന്നും സംസാരിക്കുന്നത് വെറും വാക്കുകള്‍ മാത്രമായി തന്നെ വരുമ്പോള്‍ ഹൃദയത്തില്‍ നിന്നും സംസാരിക്കുന്നവ ആത്മാര്‍ഥവും സ്നേഹപൂര്‍വ്വവും ബഹുമാനപൂര്‍വ്വവും ആയി വരികയും ആ പ്രവൃത്തികള്‍ അത്തരത്തിലുള്ളതായി തീരുകയും ചെയ്യുന്നു. അതിനാല്‍ പ്രിയപ്പെട്ട അദ്ധ്യാപകരേ രക്ഷിതാക്കളേ നമുക്ക് നമ്മുടെ വിദ്യാര്‍ത്ഥി മക്കളെ ഹൃദയത്തില്‍ നിന്നും സംസാരിക്കാന്‍ പഠിപ്പിച്ചു തുടങ്ങാം. 

മറ്റൊരു ഭയാനകമായ വസ്തുത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതയാണ്. ഇന്നലെകളില്‍ ഉസ്മാനും ജോര്‍ജ്ജിനും ഗോപാലനും ഒരുമിച്ചു നടക്കാനും പ്രവൃത്തിക്കാനും സങ്കോചപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. ജാതിയും മതവും സാമ്പത്തിക സ്ഥിതിയും രാഷ്ട്രീയ ചായ്‌വും എല്ലാമാണ്‌ സുഹൃദ്‌ബന്ധങ്ങള്‍ക്ക് മാനദണ്ഡം. ഒരു മാരക വിഷം കണക്കെ വര്‍ഗീയത നമ്മുടെ സിരകളില്‍ അലിഞ്ഞു കഴിഞ്ഞു. വോട്ടു ബാങ്കുകള്‍ ലക്ഷ്യമാക്കി ഒരു കാലഘട്ടത്തിലെ ചില സ്ഥാപിത താല്പര്യ രാഷ്ട്രീയക്കാരാണ് ഇവിടെ വര്‍ഗീയത വളം വച്ചു വലുതാക്കിയത് എന്ന് മാത്രമല്ല, ഇപ്പോള്‍ കാര്യങ്ങള്‍ അവിടെ നിന്നും കൈവിട്ടു പോവുകയും തിരിച്ചു പിടിക്കാനാവാത്ത വിധം അകലുകയും ചെയ്തു എന്ന് തന്നെ പറയാം. ഭയപ്പെടേണ്ട അവസ്ഥയാണ് എന്നല്ല അതിനെ കുറിച്ച് പറയേണ്ടത്. ആ അവസ്ഥ ഇന്നലെ ആയിരുന്നു. ഇന്ന് അതിനെ എങ്ങനെ നേരിടാമെന്നും നാളെ എങ്ങനെ അത് മറികടക്കാമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളം വീണ്ടും തിരുവിതാംകൂറും കൊച്ചിയും മലബാറും ആയി മാറിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. പണ്ട് ഭൂമിശാസ്ത്ര അടിസ്ഥാനത്തിലായിരുന്നു വിഭജനം എങ്കില്‍ ഇനി അത് വര്‍ഗീയ അടിസ്ഥാനത്തിലായിരിക്കും ഉണ്ടാവുക. ഇന്ത്യയില്‍ ഭാഷയുടെയും ജാതിയുടേയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഇവിടെ ഇതും സംഭവിച്ചു കൂടായ്കയില്ല. 

സംസ്കാരം എന്ന വിഷയത്തിലേക്ക് തിരിച്ചു വന്നാല്‍ കാണാന്‍ സാധിക്കുന്ന മറ്റൊരു വസ്തുത നമ്മുടെ ആതിഥ്യ മര്യാദയാണ്. ഗുജറാത്ത്‌, തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങി മറ്റു പല സംസ്ഥാനങ്ങളിലും അതിഥികളെ പ്രാദേശികമായ വിധികളോടെ ബഹുമാനിച്ച് സ്വീകരിക്കുന്ന രീതി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴും ഇവിടെ അതിഥി പലപ്പോഴും ഒരു ശല്യമാണ് പലര്‍ക്കും. ടെലിവിഷനില്‍ ഉറപ്പിച്ച ആതിഥേയന്‍റെ കണ്ണുകള്‍ തിരിച്ചെടുക്കേണ്ടി വന്നതിന്‍റെ ഖേദം ഒരു വേളയെങ്കിലും വാക്കിലോ നോക്കിലോ പ്രകടിപ്പിക്കുകയും ഇവര്‍ക്ക് വരാന്‍ കണ്ട സമയം എന്ന് മനസ്സില്‍ ഉറക്കെ പറയുകയും ചെയ്യും. അതിഥി ദേവോ ഭവ: - അതെ, അതിഥി ദേവനായി തന്നെ ഇരിക്കണം. അതാണ്‌ മലയാളി മനസ്സ്‌. ദേവന്മാര്‍ ഇങ്ങോട്ട് വന്ന് ബുദ്ധിമു(ട്ടിക്കേണ്ട)ട്ടേണ്ട, ആവശ്യമെങ്കില്‍ ഞങ്ങള്‍ അങ്ങോട്ട്‌ വന്നു കണ്ടോളാം എന്ന് കാര്യസാദ്ധ്യത്തിനല്ലാതെ മാത്രം ദേവാലയത്തില്‍ പോകാന്‍ മടിക്കുന്ന മലയാളി ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെയധികം ഭാഗ്യം സിദ്ധിച്ച ഒരു പ്രദേശമാണ്. മലയാളിക്ക് ഇന്നുവരെ തീവ്രമായ പട്ടിണിയോ അതിഭീകരമായ പ്രകൃതിക്ഷോഭമോ യുദ്ധമോ ഭീകരാക്രമണമോ നേരിടേണ്ട ഒരു ഗതികേട്‌ ഉണ്ടായിട്ടില്ല. കാലവര്‍ഷ കെടുതി, ഉരുള്‍ പൊട്ടല്‍, വേനല്‍ കെടുതി, എന്നൊക്കെ ഉറക്കെ പറയുമെങ്കിലും ആന്ധ്രയിലെയോ വടക്കന്‍ സംസ്ഥാനങ്ങളിലെയോ പോലെ ഒരു കെടുതി നാം ഇതു വരെ കണ്ടിട്ടില്ല. കൂടി വന്നാല്‍ ഉത്സവത്തിന്‌ പൊട്ടിക്കുന്ന ഡൈനയല്ലാതെ ഒരു സ്ഫോടനം അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒരു തീവ്രവാദി ആക്രമണം നേരിടേണ്ടി വന്നിട്ടില്ല. വടക്കേ ഇന്ത്യയിലെ കീഴാളരുടെ പോലെ കഠിനമായ  ഒരു വിവേചനമോ ചൂഷണമോ കേരളത്തില്‍ ഒരുത്തരും അനുഭവിക്കേണ്ടി വന്നിട്ടില്ല. മറ്റുള്ള സംസ്ഥാനങ്ങളില്‍ വളരെ ചെറിയ ശതമാനം ജനങ്ങള്‍ മാത്രം മികച്ച ജീവിതം നയിക്കുമ്പോള്‍ ഇവിടെ നേരെ മറിച്ചാണ് എന്നൊരു ഭാഗ്യമുണ്ട്. എല്ലാം കൊണ്ടും മികച്ചതാണ്, ആകണം നമ്മുടെ ദേശം. പക്ഷെ കേരളത്തില്‍ അനുദിനം നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ സത്യത്തില്‍ മനസ്സിനെ മഥിക്കുന്നത് ഭയമാണ്. സന്മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച്, പണത്തിനും പദവിക്കും ശക്തിക്കും പ്രാമുഖ്യം നല്‍കികൊണ്ടുള്ള ജീവിതം നയിക്കാനുള്ള വ്യഗ്രത മലയാളിക്കിടയില്‍ വളര്‍ന്നു വലുതായിട്ടുണ്ട്. ഇത് നമ്മെ എവിടേക്കാണ് നയിക്കുന്നത്? മലയാളി സ്വയം വിശകലനത്തിന് മുതിരുന്നില്ലെങ്കില്‍ ഭീകരമായ ഒരു അസമത്വത്തിലേക്കും അരാജകത്വത്തിലേക്കുമായിരിക്കും കേരളം എത്തി നില്‍ക്കുക. കാലഘട്ടത്തിന്‍റെ ശ്രുതി ഭംഗം തന്നെയാവും അത്.

ഇരുട്ടിലാണ്ട് കിടന്ന ഭാരത യുവത്വത്തിനു പുതിയ വെളിച്ചം നല്‍കിയ  സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ.
“ നാം വേണ്ടതിലേറെ കരഞ്ഞു കഴിഞ്ഞു. ഇനി കരച്ചില്‍ പാടില്ല. സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുക, മനുഷ്യരാവുക. മനുഷ്യനെ നിര്‍മിക്കാന്‍ പോന്ന ഒരു മതമാണ്‌ നമുക്കു വേണ്ടത്‌. മനുഷ്യനെ നിര്‍മ്മിക്കുന്ന സിദ്ധാന്തങ്ങള്‍, മനുഷ്യനെ നിര്‍മ്മിക്കുന്ന സമ്പൂര്‍ണ്ണ വിദ്യാഭ്യാസം- അതാണ്‌ വേണ്ടത്‌. സത്യത്തിന്‍റെ പരീക്ഷണം ഇവിടെയാണ്‌- കായികമായോ ബുദ്ധിപരമായോ ആദ്ധ്യാല്‍മികമായോ നമ്മെ ദുര്‍ബലരാക്കുന്ന ഏതൊന്നിനെയും വിഷം പോലെ വര്‍ജ്ജിക്കുക. അതില്‍ ജീവനില്ല. അത് സത്യമാകാന്‍ ന്യായമില്ല. സത്യം ബലപ്രദമാണ്, സത്യം പരിശുദ്ധിയാണ്, സത്യം ഉദ്ദീപകമായിരിക്കണം, ഉത്തേജകമായിരിക്കണം.”
ഇപ്പോഴും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല ഇതിന്.

നല്ലൊരു നാളേയ്ക്കു വേണ്ടി, ഭാവി തലമുറയ്ക്കു വേണ്ടി ഇനിയെങ്കിലും നമുക്ക് സത്യത്തില്‍ നിലകൊളളുന്ന ഇച്ഛാശക്തിയുള്ള മനുഷ്യരാവാം.

Sunday, February 13, 2011

പറമ്പിക്കുളം കാട്ടുപോത്ത്‌


വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ഡിഗ്രി അവസാന വര്‍ഷത്തിന് പഠിക്കുന്ന സമയം. മാര്‍ച്ച്‌/ സെപ്റ്റംബര്‍ പരീക്ഷ പോലെ വര്‍ഷാവര്‍ഷം ഒരു മുടക്കവുമില്ലാതെ നടക്കുന്ന ഊട്ടി/കൊടൈക്കനാല്‍ വിനോദയാത്ര അക്കൊല്ലവും പൂര്‍വാധികം ഭംഗിയോടെ നടത്താന്‍ കോളേജ് കമ്മറ്റി തീരുമാനിച്ചു. കുറേ തവണ കേറി നിരങ്ങിയ പ്രദേശങ്ങളായതിനാലും അദ്ധ്യാപകരോടൊപ്പമുള്ള ഇത്തരം യാത്രകളില്‍ വെടിക്കെട്ടിനു സ്കോപ്പില്ലാത്തതിനാലും തിരുത്തല്‍വാദി രാജേഷ്‌ അവതരിപ്പിച്ച ബദല്‍ പ്രപ്പോസലിന്‍റെ അടിസ്ഥാനത്തില്‍ കോളേജില്‍ നിന്നു ടൂര്‍ പോകുന്ന ദിവസം തന്നെ ഞങ്ങള്‍ പറമ്പിക്കുളത്തേയ്ക്ക് ടൂര്‍ പോവുകയും ഔദ്യോഗിക വിഭാഗം തിരികെ വരുന്ന അതേ ദിവസം തിരികെ വരാനും തീരുമാനിച്ചു. വീട്ടിലും നാട്ടിലും ഈ മാറാട്ട പരിപാടി അറിയാനുള്ള സാദ്ധ്യത വിരളമാണ്‌ എന്നതും തുടര്‍നടപടികള്‍ക്ക് പ്രചോദനമായി.
അങ്ങനെ കോളേജ് ടൂര്‍ പോകുന്ന ദിവസം രാത്രി അതേ സമയത്ത് ഞങ്ങള്‍ 19 പേരും പറമ്പിക്കുളം യാത്രയ്ക്കായി സെവന്‍സീസ് ബാറിനു മുന്നില്‍ ഒത്തുകൂടി. പ്രത്യേകിച്ചു നിയന്ത്രണങ്ങളില്ലാത്തതിനാലും എങ്ങനെ പോകണം എവിടെയെല്ലാം പോകണമെന്ന് ഒരു മുന്‍കൂര്‍ നിശ്ചയമില്ലാത്തതിനാലും ബോധമുണ്ടാകാന്‍ സാദ്ധ്യതയുള്ള ഏക വ്യക്തി ബസിന്‍റെ ഡ്രൈവര്‍ ആയതിനാലും ടൂറിന്‍റെ കംപ്ലീറ്റ് ചുക്കാന്‍ ഡ്രൈവര്‍ ഡേവിസേട്ടനെ ഏല്‍പ്പിക്കാന്‍ ഐകകണ്ഠ്യേന തീരുമാനമായി. ആ നിമിഷം തന്നെ ട്രിപ്പിന്‍റെ അപകട സാദ്ധ്യതയുടെ ആക്കം ഡേവീസേട്ടന്‍ തിരിച്ചറിഞ്ഞു. ഇന്ന് ഉച്ചക്കെങ്കിലും നിങ്ങള്‍ക്ക്‌ ഈ വിവരം എന്നെ അറിയിക്കാമായിരുന്നില്ലെടാ നാറികളേ... എങ്കില്‍ എനിക്ക് ഈ അപകടത്തില്‍ നിന്നും തലയൂരാമായിരുന്നല്ലോ ... തുടങ്ങി ദീര്‍ഘമായ പല ഡയലോഗുകളും അന്നേരം ഡേവീസേട്ടന്‍റെ ദൈന്യതയേറിയ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു.
യാത്ര തുടങ്ങിയതും, വെള്ളിക്കുളങ്ങരയിലെ വീടിനടുത്തുള്ള മലഞ്ചെരുവില്‍ വച്ച് നല്ല പഴങ്ങളെല്ലാം ഇട്ടു വാറ്റിയ സ്പെഷ്യല്‍ വീരഭദ്രന്‍- 6 കുപ്പി, പ്രസാദ്‌ പുറത്തെടുത്തു. രാവിലെ ആയപ്പോഴേക്കും തമിഴ്നാട്ടിലെ പേരറിയാത്ത ഏതോ ഒരു ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. പിന്നീടങ്ങോട്ട് ഡേവീസേട്ടന്‍ കാണിച്ചു തന്ന വെള്ളച്ചാട്ടങ്ങളും വിനോദ പ്രദേശങ്ങളുമെല്ലാം അര്‍ദ്ധബോധാവസ്ഥയില്‍ മറികടന്ന് വൈകുന്നേരമായപ്പോഴേക്കും ഞങ്ങള്‍ പറമ്പിക്കുളം അടുത്തു. സമയാസമയങ്ങളില്‍ കൃത്യമായി ഉള്ളിലേക്ക് അടിച്ചുകേറ്റികൊണ്ടിരുന്ന പ്രസാദിന്‍റെ വീരഭദ്രനും ഉസ്മാന്‍ കൊണ്ടുവന്ന ബോസ്സനും ഉള്ളില്‍ കിടന്ന് സാങ്കേതികപ്രവര്‍ത്തനങ്ങള്‍ മുറയ്ക്ക് നടത്തുന്നതിനാല്‍ പ്രകൃതിയ്ക്കൊക്കെ അന്നുവരെ കാണാത്ത ഒരു ഭംഗി അനുഭവപ്പെട്ടു. കാടിന്‍റെ ഒത്ത നടുവിലുള്ള ആ വഴിയുടെ ഇരുവശങ്ങളിലും മാനുകളെയും കുരങ്ങന്മാരെയും എല്ലാം കണ്ടാസ്വദിച്ച് മുന്നോട്ടു പോകുമ്പോള്‍ പെട്ടെന്നതാ ബസ്സ് സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി. എന്താണെന്നറിയാന്‍ എല്ലാവരും ആകാംക്ഷയോടെ മുന്നിലേക്ക്‌ നോക്കിയപ്പോളതാ ഒരു കൂട്ടം കാട്ടുപോത്തുകള്‍ വളരെ അലസമായി, സ്വന്തം രാജ്യത്തു വണ്ടിയോടിക്കുന്ന അറബിയുടെ അഹങ്കാരത്തോടെ, വഴിയുടെ കുറുകെ കടന്നു പോകുന്നു.
“കാട്ടുപോത്തും ആനയുമൊക്കെ വന്നാല്‍ ഒന്നും മിണ്ടാതെ വണ്ടി നിര്‍ത്തി അവറ്റകള്‍ കടന്നു പോണ വരെ നിക്കേ രക്ഷ്യെള്ളൂ.” ഡേവീസേട്ടന്‍ കിട്ടിയ ചാന്‍സില്‍ തന്‍റെ വിജ്ഞാനം പുറത്തെടുത്തു.
“ അതെങ്ങാനും നമ്മളെ ആക്രമിക്കാന്‍ വന്നാലോ?” ഉള്ളില്‍ ഉരുണ്ടു കൂടിയ ചെറിയ പേടി പുറത്തു കാണിക്കാതെ, വണ്ടിയിലെ നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് രാജേഷ്‌ ചോദിച്ചു.
“കാട്ടുപോത്ത് ആക്രമിച്ചാല്‍ ഓടി വല്യ മരത്തില്‍ കേറണം. അല്ലെങ്കി വല്യ പാറപ്പുറത്ത് കേറിപ്പറ്റണം. അല്ലാണ്ട് വേറെ വഴ്യോന്നൂല്യ.” ഡേവീസേട്ടന്‍റെ മറുപടി.
“ അല്ല ഡേവീസേട്ടാ... അപ്പോ അവടെ പുല്യെങ്ങാനും വന്നാലോ?”  പ്രസാദിന്‍റെ സംശയം.
“ഊം... അത്പ്പോ പുലിക്ക് നിന്നെ വേണോ കാട്ടുപോത്തിനെ വേണോ എന്നതനുസരിച്ചിരിക്കും. അത്രെന്നെ.” ഡേവീസേട്ടന്‍ അവനെയൊന്നു ഇരുത്തി നോക്കികൊണ്ട് പറഞ്ഞു.
ഇത്രയൊക്കെ കേട്ടതും ഒരു നിമിഷാര്‍ദ്ധം കൊണ്ട് വീരഭദ്രനും ബോസ്സനുമെല്ലാം പണി നിര്‍ത്തി. ഇത്രയും അപകടം പിടിച്ച സ്ഥലമാണ് ഇതെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഊട്ടിയില്‍ തന്നെ പോയാല്‍ മതിയായിരുന്നു. ഒരു ഒറ്റയാന്‍ വന്ന്‍ ഒന്നു ഞെക്കിയാല്‍ തീരാവുന്നതേയുള്ളൂ ഈ മിനി ബസ്സ്. പുലി വന്നാലും ഗ്ലാസ്സിനിട്ട്‌ ഒരു തൊഴി തന്നാല്‍ അതും തീര്‍ന്നു. ഒന്നൊന്നര മാസം ഒരു പണിയുമെടുക്കാതെ വെറുതെയിരുന്നു സുഖമായി തിന്നാനുള്ള വക ഈ ഒറ്റ ബസ്സില്‍ നിന്നും പുലിക്കു കിട്ടും. പലതും ഡേവീസേട്ടനോടു ചോദിച്ചു മനസ്സിലാക്കണമെന്നുണ്ട്. പക്ഷേ പേടി മൂലം ശബ്ദം ശരിക്കു വരുന്നില്ല. “ ആനേം പുല്യോക്കെ സ്ഥിരാണ് ഇവടെ. കാട്ടുപോത്താണെങ്കി ആദ്യം കൊമ്പോണ്ട് എടുത്ത് ഒരു ഏറാണ്. പിന്നെ കാലു മടക്കി ഒരു തൊഴി. ഒരു മൂന്ന് മൈല് അകലെ പോയി കെടക്കും നമ്മള്. പിന്നെ കാര്യായിട്ടൊന്നും ചെയ്യാന്ണ്ടാവില്ല്യ.” എന്നൊക്കെ ബാക്ക്ഗ്രൗണ്ടില്‍ ഡേവീസേട്ടന്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇതുകൂടി കേട്ടതോടെ തളര്‍ച്ച പൂര്‍ണ്ണമായി. മനുഷ്യരാണ് ആക്രമിക്കുന്നതെങ്കില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചു നില്‍ക്കാം. ഇതിപ്പോ ഈ മൃഗങ്ങളോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനുള്ള ഒരു ഗ്യാപ്പ്‌ കിട്ടില്ലല്ലോ. ഒരു അഡ്വഞ്ചര്‍ ട്രിപ്പ്‌ ആവാമെന്നു രാജേഷ്‌ പറഞ്ഞപ്പോള്‍ അത് ഇത്രത്തോളം ഡേയ്ഞ്ച്റസ്സ് ട്രിപ്പ്‌ ആവുമെന്നു കരുതിയില്ല. എന്തായാലും ചാടിപുറപ്പെട്ടു. ഇവിടെ വരെയെത്തി. ഇനി വേറെ ഓപ്ഷന്‍ ഒന്നുമില്ല. വരുന്നിടത്തു വച്ചു കാണുക തന്നെ എന്ന് കരുതി ധൈര്യത്തിനു വേണ്ടി മാക്സിമം വീരഭദ്രന്‍ അടിച്ചു കേറ്റി. ബോധം പോയാല്‍ പിന്നെ പുലി പിടിച്ചാലും പോത്ത് തൊഴിച്ചാലും അറിയില്ലല്ലോ. ഒന്നുമറിയാതെ മരിക്കാം. അച്ഛന്‍റെയും അമ്മയുടേയും മുഖം മനസ്സില്‍ തെളിഞ്ഞു. മാപ്പ്.... ചെയ്ത തെറ്റുകള്‍ക്കും നിങ്ങളെ ഇത്രയും കാലം പറ്റിച്ചു നടന്നിരുന്നതിനുമൊക്കെ മാപ്പ്.... ഞാന്‍ ഇങ്ങോട്ടു വരുമ്പോള്‍ അവരെന്നെ ശരിക്കു കണ്ടിരുന്നോ ആവോ. എന്റേതെന്നു പറയാന്‍ ഇനി കുറച്ചു എല്ലുകളല്ലേ ഒരു പക്ഷേ അവര്‍ക്ക് കാണാന്‍ കഴിയൂ....ഈശ്വരാ... അതിനേക്കാളേറെ വിഷമം എന്‍റെ പ്രിയ കാമുകി സൗമ്യയെ ബാബുരാജ്‌ കല്യാണം കഴിക്കുമോ എന്നോര്‍ത്തിട്ടായിരുന്നു. അവനു പണ്ടേ അവളുടെ മേലൊരു കണ്ണുണ്ട്. പെണ്ണല്ലേ വര്‍ഗ്ഗം...ഞാന്‍ മരിച്ചു എന്നു കരുതി അവള്‍ വേറെ കല്യാണമൊന്നും കഴിക്കാതെയിരിക്കില്ലല്ലോ. ഇങ്ങനെയൊക്കെ ഉണ്ടാകും എന്നറിഞ്ഞിരുന്നെങ്കില്‍ വരുന്നതിനു മുന്‍പായി അറ്റ്‌ലീസ്റ്റ് ബാബുരാജിനെയെങ്കിലും കല്യാണം കഴിക്കില്ല എന്ന് അവളെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചു വരാമായിരുന്നു. ചുരുങ്ങിയ പക്ഷം ഒരു പാരയെങ്കിലും പണിയാമായിരുന്നു.
ഇങ്ങനെയെല്ലാം ആലോചിച്ച് തല പുകയുന്നതിനിടയില്‍ ഞങ്ങള്‍ പറമ്പിക്കുളം “സെന്‍ററി”ലെത്തി. അവിടെ തമിഴ്‌നാട്‌ സര്‍ക്കാരിന്‍റെ IB യില്‍ വാച്ച്മാന് കൈമടക്കും വീരഭദ്രനും നല്‍കി ഒരു റൂം തരപ്പെടുത്തി. ഇരുട്ടായാല്‍ അവിടെ വന്യമൃഗങ്ങള്‍ ഈവനിംഗ്‌ വാക്കിന് ഇറങ്ങുമെന്നതിനാല്‍ വേഗം തന്നെ അടുത്തുള്ള ഹോട്ടലില്‍ ചെന്ന് ഭക്ഷണമെല്ലാം കഴിച്ചു തിരിച്ചു വന്നോളാന്‍ വാച്ച്മാന്‍ പറഞ്ഞു.
ഹോട്ടല്‍ എന്നൊക്കെ പറയാമെന്നു മാത്രം. ഒരു ഗ്ലോറിഫൈഡ് ചായക്കട. ആകപ്പാടെ അത് മാത്രമേയുള്ളൂ അവിടെ. അതിനാല്‍ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് എല്ലാവരും വേഗം അങ്ങോട്ടു വച്ചു പിടിച്ചു. അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങി. വേഗം ഹോട്ടലില്‍ കേറി ഭക്ഷണമെല്ലാം കഴിച്ചു പുറത്തിറങ്ങി. ഒരു സിഗരറ്റും വലിച്ച് സാധാരണഗതിയിലുള്ള മൂത്രശങ്ക തീര്‍ക്കാന്‍ വെളിച്ചത്തില്‍ നിന്നു മാറി ഹോട്ടലിന്‍റെ സൈഡിലേക്കു നീങ്ങി ഇരുന്നു. പറമ്പിക്കുളത്തെ കാട്ടുമണ്ണില്‍ ചെറിയൊരു നീര്‍ച്ചോല തീര്‍ത്തുകൊണ്ട് മൂത്രപ്പുഴ ഒഴുകുമ്പോള്‍ പിന്നില്‍ എന്തോ ശക്തിയായി ഉച്ഛ്വസിക്കുന്ന ശബ്ദം. സൈക്കിള്‍ പമ്പില്‍ നിന്നും എയറടിക്കുന്ന പോലെ ഒരു കാറ്റും ചെറിയൊരു നനവും എന്‍റെ കാലിലേക്കടിച്ചു.
ഉള്ളിലൂടെ ഒരു ആന്തല്‍ മുകളിലേക്ക് കയറി. ഒഴിച്ചിരുന്ന മൂത്രം പെട്ടെന്നു നിന്നു. തിരിഞ്ഞു നോക്കാന്‍ ഒരു ഭയം. എങ്കിലും രണ്ടും കല്പിച്ച് പതിയെ ഒളികണ്ണിട്ടു തിരിഞ്ഞുനോക്കി. അകലെയുള്ള ബള്‍ബില്‍ നിന്നും വരുന്ന നേരീയ വെളിച്ചത്തില്‍ ഒരു നിഴല്‍ പോലെ പിന്നില്‍ ആ രൂപം ഞാന്‍ കണ്ടു. അതേ. ഭീമാകാരമായ കറുത്ത രൂപം. വീണ്ടും വ്യക്തമായി കണ്ടു.. വളഞ്ഞു നീണ്ട രണ്ടു കൊമ്പുകള്‍....
ദൈവമേ....... കാട്ടുപോത്ത്‌ !!!!!  അതിന്‍റെ ഉച്ഛ്വാസവായുവാണ് എന്‍റെ കാലിലേക്കടിച്ചത്.  കഴിഞ്ഞു... പേടിച്ചിരുന്ന ആ നിമിഷം വന്നടുത്തു. ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളാണ് കാണുന്നത് എന്നു ഞാന്‍ മനസ്സിലാക്കി. കാഴ്ച മങ്ങുന്ന പോലെ... കയ്യിനും കാലിനുമെല്ലാം ഒരു ഘനം. കാല് ഞാന്‍ വലിക്കുന്നുണ്ട്. പക്ഷേ വരുന്നില്ല. ഒരു മരത്തടി കെട്ടിവച്ച പോലെ. നാവിലും വയറ്റിലുമെല്ലാം ഒരു വൈദ്യുതകമ്പി കേറ്റിയ പോലെ ഒരു ചുട്ടുനീറ്റലും വിറയലും. ഈശ്വരാ... ഈ  19 പേരില്‍ എന്നെ മാത്രം എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത്. ഇത്രയൊക്കെ പാപം ഞാന്‍ ചെയ്തിട്ടുണ്ടോ... ഇതിനേക്കാള്‍ നല്ല മരണം എനിക്കു വിധിച്ചിട്ടില്ലേ? എന്നെ വേണമെങ്കില്‍ ആക്സിഡെന്‍ടില്‍ കൊന്നോളൂ. പക്ഷേ കാട്ടുപോത്ത്‌ തൊഴിച്ച് മരിച്ചു എന്നൊക്കെ പറഞ്ഞാല്‍... കഷ്ടം... ഇത്തരത്തിലുള്ള ആലോചനകളെല്ലാം ഒരു സെക്കന്ടിനുള്ളില്‍ ഉള്ളിലൂടെ കടന്നു പോയി. ഉറക്കെ നിലവിളിക്കണമെന്നുണ്ട്. പക്ഷേ ശബ്ദം വരുന്നില്ല. ആവുന്നത്ര രീതിയിലെല്ലാം ശ്രമിച്ചു. നടക്കുന്നില്ല. ഒടുവില്‍ ദൈവത്തിനു കരുണ തോന്നിയെന്നു കരുതുന്നു. കാട്ടുപോത്ത്‌ തന്‍റെ അടുത്ത ആക്ഷനായ തല കുമ്പിട്ടു കൊമ്പില്‍ എന്നെ കോര്‍ക്കുന്ന പരിപാടിക്കു തൊട്ടു മുന്‍പ്‌ എവിടുന്നൊക്കെയോ ഉരുത്തുകൂടിയ കര്‍ണ്ണകഠോരമായ ഒരു വികൃത ശബ്ദം എന്നില്‍ നിന്നും പുറത്തേക്കു വന്നു. അത് ഒരു ആര്‍ത്തനാദമായി അവിടെ അലയടിച്ചു. അതോടുകൂടി താഴെ ഉറച്ചു പോയ കാലും വലിച്ചെടുക്കാന്‍ സാധിച്ചു. പിന്നെ ഒന്നും നോക്കിയില്ല. ജീവന്‍ രക്ഷിക്കാനുള്ള ഒരു പിടച്ചിലായിരുന്നു. അതിന്‍റെ തുടര്‍ച്ചയെന്നോണം    “അയ്യോ....കാട്ടുപോത്ത്‌.......ഓടിക്കോ....” എന്നു ശക്തമായി വിളിച്ചുകൂവി ഞാന്‍ കൂട്ടുകാരുടെ അടുത്തേക്ക് ഓടി. പക്ഷേ അത് വേറെ എന്തൊക്കെയോ വികൃത ശബ്ദങ്ങളായാണ് പുറത്തേക്കു വന്നത്. ഓടുമ്പോള്‍ കാലുകള്‍ക്ക് നീളം കുറയുന്ന പോലെ... ഭൂമിയിലേക്ക്‌ കാലുകള്‍ താഴ്ന്നു പോകുന്ന പോലെ...ഓട്ടത്തിന് വേഗത കുറയുന്നു. എങ്കിലും സര്‍വ്വ ശക്തിയുമെടുത്ത് വീണ്ടും ഓടി. പക്ഷേ നീങ്ങുന്നില്ല. അതിനിടയില്‍ എന്‍റെ വികൃത ശബ്ദവും അതിനേക്കാള്‍ വൃത്തികെട്ട ഓട്ടവും കോപ്രായങ്ങളും കണ്ട് പോത്ത് വിരണ്ടു. കാട്ടില്‍ അന്നുവരെ കാണാത്ത ഇത്തരം ഒരു ജന്തുവിനെ നേരില്‍ കണ്ട് കാട്ടുപോത്ത്‌ ശരിക്കും ഞെട്ടി. കാട്ടുപോത്തിനും തന്‍റെ ജീവന്‍ തന്നെ വലുത്. സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള അതിന്‍റെ വെപ്രാളത്തില്‍ എന്നേയും കടന്ന്‌ മുന്നോട്ട് പാഞ്ഞുപോയ കാട്ടുപോത്തിന്‍റെ കഴുത്തില്‍ നിന്നും നീണ്ടു കിടന്നിരുന്ന കയറില്‍ കുരുങ്ങി ഞാന്‍ താഴെ വീണു. എന്‍റെ ബോധം പതിയെ മറഞ്ഞു തുടങ്ങി.
“ അയ്യോ... എന്‍റെ എരുമ....ആരെടാ അതിനെ കയറു പൊട്ടിച്ചു വിട്ടത്.?” എന്നുള്ള ചായക്കടക്കാരന്‍റെ ആക്രോശം പതിയെ എന്‍റെ ചെവികളില്‍ പതിച്ചിരുന്നതായി ചെറിയൊരു ഓര്‍മ്മ.
പെട്രോമാക്സും ചൂട്ടും വടിയുമെല്ലാമായി ചായക്കടക്കാരനും എന്‍റെ കൂട്ടുകാരും ആ രാത്രി കയറു പൊട്ടിച്ച് ഓടിയ അയാളുടെ എരുമയെ തേടി നടക്കുമ്പോള്‍ ഞാന്‍ തമിഴ്നാട് IB യിലെ മുറിയില്‍ പനിച്ചു തുള്ളി ബോധമില്ലാതെ കിടക്കുകയായിരുന്നു.

എഫ് ഐ ആർ -ൽ രേഖപ്പെടുത്താത്തത്

  ആത്മഹത്യ ചെയ്തയാളുടെ സംസ്കാരത്തിന് ജനം ഒഴുകിയെത്തി എന്തിനിയാൾ ഇതുചെയ്തെന്ന് മൂക്കിനു വിരൽവച്ച് ജനം ചോദിച്ചു   വിരൽപകുത്ത നെടുവീർ...