ആത്മഹത്യ ചെയ്തയാളുടെ സംസ്കാരത്തിന്
ജനം ഒഴുകിയെത്തി
എന്തിനിയാൾ ഇതുചെയ്തെന്ന്
മൂക്കിനു വിരൽവച്ച് ജനം ചോദിച്ചു
വിരൽപകുത്ത നെടുവീർപ്പുകൾ
അന്തരീക്ഷത്തിൽ ഉഷ്ണതരംഗങ്ങളുയർത്തി
“പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മളെല്ലാം ഉണ്ടായിരുന്നല്ലോ,
ഒരുവാക്കുപറഞ്ഞിരുന്നെങ്കിൽ
സമാധാനം ഉണ്ടാക്കിക്കൊടുക്കുമായിരുന്നല്ലോ..”
എന്നും അവർ ആവർത്തിച്ചു പറഞ്ഞു
ഇത്രയേറെ ബന്ധുമിത്രാദികളുണ്ടായിട്ടും,
ഒരാളോടുപോലും മനസ്സുതുറക്കാനായില്ലേയെന്ന്
അവർ അത്ഭുതപ്പെട്ടു
മനസ്സുതുറക്കാനായി ചെന്നുമുട്ടിയപ്പോൾ
വാതിലടച്ചു രഹസ്യമായി അകത്തിരുന്നവരുടെ —
പരസ്യമായ ഈ പരിതാപം കേട്ട്
പരേതാത്മാവിനു ചിരിപൊട്ടി
ചിരിയൊരു മിന്നലായി പിളർന്നു,
മുഴക്കമായി കുതിച്ചു
ഭൂമിയിലെ അടുപ്പക്കാരുടെ ദീർഘദൃഷ്ടിയെ
തകർക്കാൻ ഇടിക്കും മിന്നലിനുമായില്ല
നിലംതൊടുംമുന്നേ ആത്മാവിന്റെ ചിരി
അവർക്കുമുന്നിൽ പിടഞ്ഞുവീണുചത്തു
ജനം ഭാവികാര്യം ചിന്തിച്ചു
ചിന്താശകലങ്ങൾ വാനോളമുയർന്നു.
ശകലങ്ങളിലെ കറുപ്പ്
മേഘങ്ങളിൽ മഷിപടർത്തി
ചത്തുവീണ ചിരികളെനോക്കി
പരേതാത്മാവ് കണ്ണുനീർവാർത്തു
മിഴിനീർതുള്ളികൾ മഷിമേഘങ്ങളെ കെട്ടിപ്പിടിച്ചു
ഭൂമിയിലേയ്ക്കാർത്തുപതിച്ചു
മിഴിനീർമാരി താങ്ങാനാകാതെ
കാടകം പൊട്ടിയൊഴുകി
ദീർഘദൃഷ്ടിക്കാരുടെ ദൃഷ്ടിക്കുമീതെ
മണ്ണും ചളിയും കുത്തിയൊഴുകി
ചത്തചിരികളുടെ അട്ടഹാസം
ആർത്തനാദങ്ങളെ മുക്കിമറച്ചു
പ്രകൃതിയുടെ തുലാസ്സ്,
മാനത്തു ദൃഷ്ടി കൊളുത്തി
നിർത്താതെ ചിരിച്ചു
