Saturday, January 31, 2026

എഫ് ഐ ആർ -ൽ രേഖപ്പെടുത്താത്തത്

 

ആത്മഹത്യ ചെയ്തയാളുടെ സംസ്കാരത്തിന്

ജനം ഒഴുകിയെത്തി

എന്തിനിയാൾ ഇതുചെയ്തെന്ന്

മൂക്കിനു വിരൽവച്ച് ജനം ചോദിച്ചു

 

വിരൽപകുത്ത നെടുവീർപ്പുകൾ

അന്തരീക്ഷത്തിൽ ഉഷ്ണതരംഗങ്ങളുയർത്തി

 

“പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മളെല്ലാം ഉണ്ടായിരുന്നല്ലോ,

ഒരുവാക്കുപറഞ്ഞിരുന്നെങ്കിൽ

സമാധാനം ഉണ്ടാക്കിക്കൊടുക്കുമായിരുന്നല്ലോ..”

എന്നും അവർ ആവർത്തിച്ചു പറഞ്ഞു

 

ഇത്രയേറെ ബന്ധുമിത്രാദികളുണ്ടായിട്ടും,

ഒരാളോടുപോലും മനസ്സുതുറക്കാനായില്ലേയെന്ന്

അവർ അത്ഭുതപ്പെട്ടു

 

മനസ്സുതുറക്കാനായി ചെന്നുമുട്ടിയപ്പോൾ

വാതിലടച്ചു രഹസ്യമായി അകത്തിരുന്നവരുടെ —

പരസ്യമായ ഈ പരിതാപം കേട്ട്

പരേതാത്മാവിനു ചിരിപൊട്ടി

 

ചിരിയൊരു മിന്നലായി പിളർന്നു,

മുഴക്കമായി കുതിച്ചു

ഭൂമിയിലെ അടുപ്പക്കാരുടെ ദീർഘദൃഷ്ടിയെ

തകർക്കാൻ ഇടിക്കും മിന്നലിനുമായില്ല

നിലംതൊടുംമുന്നേ ആത്മാവിന്റെ ചിരി

അവർക്കുമുന്നിൽ പിടഞ്ഞുവീണുചത്തു

 

ജനം ഭാവികാര്യം ചിന്തിച്ചു

ചിന്താശകലങ്ങൾ വാനോളമുയർന്നു.

ശകലങ്ങളിലെ കറുപ്പ്

മേഘങ്ങളിൽ മഷിപടർത്തി

 

ചത്തുവീണ ചിരികളെനോക്കി

പരേതാത്മാവ് കണ്ണുനീർവാർത്തു

മിഴിനീർതുള്ളികൾ മഷിമേഘങ്ങളെ കെട്ടിപ്പിടിച്ചു

ഭൂമിയിലേയ്ക്കാർത്തുപതിച്ചു

 

മിഴിനീർമാരി താങ്ങാനാകാതെ

കാടകം പൊട്ടിയൊഴുകി

ദീർഘദൃഷ്ടിക്കാരുടെ ദൃഷ്ടിക്കുമീതെ

മണ്ണും ചളിയും കുത്തിയൊഴുകി

 

ചത്തചിരികളുടെ അട്ടഹാസം

ആർത്തനാദങ്ങളെ മുക്കിമറച്ചു

പ്രകൃതിയുടെ തുലാസ്സ്‌,

മാനത്തു ദൃഷ്ടി കൊളുത്തി

നിർത്താതെ ചിരിച്ചു

വെറും സാദാപ്പൊണ്ണ്

 


അഞ്ചുമണിയലാറമടിച്ചു 

ഇടതടവില്ലാതെ..

മുഴക്കങ്ങളവളുടെ തലയ്ക്കുള്ളിൽ

പെരുപ്പങ്ങൾ കൊട്ടിനിറച്ചു

 

അരികിൽ, ചീർത്തശവത്തിന്റെ

ചാരായമണമുള്ള കൂർക്കംവലികൾക്ക്

സമയതടസ്സങ്ങളില്ലായിരുന്നു 

അരിപ്പ മീശകൾക്കിടയിലൂടെ

അവ സ്വാതന്ത്ര്യത്തിലേയ്ക്ക്

ഒന്നൊന്നായി പറന്നകന്നുകൊണ്ടിരുന്നു

 

ഉടുതുണി ബന്ധനങ്ങളില്ലാതെ

സർവതന്ത്രസ്വതന്ത്രരായി

ചുരുണ്ടുകൂടി 

ചില്ലക്ഷരങ്ങൾപോലെ രണ്ടു മക്കളും

 

പെരുപ്പങ്ങൾക്കുപിറകേ, ദിനചര്യയെന്നപോൽ

തലയ്ക്കുള്ളിൽ  ചുരുൾനിവർത്തിയ ജോലികളുടെ

അനുക്രമപട്ടിക വായിച്ച മനസ്സ്,

മടുപ്പിനെ മൂടിപ്പുതച്ചലസമായി കിടന്നു 

 

ദുരിതമണിയലാറം വീണ്ടുമടിച്ചു.

അറിയാതെ വീണ ചൂരൽപ്പെടപോലെ-

അലസതകൾ വലിച്ചെറിഞ്ഞ്

ഞെട്ടിയെഴുന്നേറ്റവൾ എങ്ങോ ദൃഷ്ടി തൂക്കി,

അന്നോളം സ്വരുക്കൂട്ടിവച്ച നിർവികാരതയോടെ

 

മോഹങ്ങൾ കീറപ്പായിൽ ചുരുട്ടിയവളെഴുന്നേറ്റു 

മുടിക്കോതിൽ ആഗ്രഹങ്ങൾ കെട്ടിവച്ചു

മുഖം കഴുകി,

മുഷിഞ്ഞ കീറത്തോർത്തിൽ

സ്വപ്നങ്ങൾ തുടച്ചു കുടഞ്ഞു

 

പ്രതീക്ഷകളുടെ വള്ളിപൊട്ടിയ ചെരുപ്പിനുള്ളിൽ

നിലപാടുകൾ പ്രതിഷ്ഠിച്ച്

അവളിറങ്ങിനടന്നു

തന്റെ ജയലറകളിലേയ്ക്കുതുറക്കുന്ന

അവരുടെ സ്വാതന്ത്ര്യത്തിന്റെ വാതിലുകൾ

ലക്ഷ്യമാക്കി.

എഫ് ഐ ആർ -ൽ രേഖപ്പെടുത്താത്തത്

  ആത്മഹത്യ ചെയ്തയാളുടെ സംസ്കാരത്തിന് ജനം ഒഴുകിയെത്തി എന്തിനിയാൾ ഇതുചെയ്തെന്ന് മൂക്കിനു വിരൽവച്ച് ജനം ചോദിച്ചു   വിരൽപകുത്ത നെടുവീർ...