എന്റെ അസാരം നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് ബിജു . ഞങ്ങളുടെ ദുബായ് പരിചിത വലയത്തില്‍ ഒരു മാതിരിപ്പെട്ട എല്ലാവര്ക്കും ബിജുവിനെ അറിയാം. നല്ല അസ്സല് ത്രിശൂര്ക്കാരന് മേനവന് . സംഗീതം , ഫോട്ടോഗ്രാഫി , പക്ഷി നിരീക്ഷണം , വാന നിരീക്ഷണം ,തുടങ്ങി വിമാനം പറത്തല്‍ വരെ എത്തി നില്ക്കുന്ന ജീവിതതിന്നുടമ . സംഭാഷണ ചതുരന് . ഈ വിഷയത്തില്‍ ലേശം തല്പര്യകൂടുതല് ഇല്ലേ എന്ന് ദോഷൈ ദൃക്കുകള്‍ ചൂണ്ടിക്കാനിക്കുമെങ്കിലും അദ്ദേഹം അവയെ എല്ലാം തന്റെ വാക്കുകള്‍ കൊണ്ട് തന്നെ നേരിടാറാണ് പതിവ് . അടുക്ക് , ചിട്ട , വൃത്തി , വെടുപ്പ് ഇത്യാദി വിഷയങ്ങളില്‍ കുറച്ചു നിഷ്കര്ഷയൊക്കെ ഉണ്ട് ഇദ്ദേഹത്തിന്. അത് കൊണ്ട് തന്നെ ഇതൊന്നുമില്ലാത്ത ചില പ്രത്യേക വസ്തുക്കളോടും ചില പ്രത്യേക ജീവികളോടും ഇദ്ദേഹത്തിന് ഇഷ്ടക്കുറവുമാണ്. എന്ന് മാത്രമല്ല വെറുപ്പാണ് എന്ന് തന്നെ പറയാം. ആ ഗണത്തില്‍ പെടുന്ന ഒന്നാണ് ഗള്‍ഫിലെ സാധാരണക്കാരുടെ വളര്‍ത്തു മൃഗമായ പാറ്റ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന കൂറ. ഗള്‍ഫില്‍ കരം കെട്ടാതെയും സര്‍ക്കാര്‍ സന്നത് ആവശ്യമില്ലാതെയും യഥേഷ്ടം വളര്‍ത്താവുന്ന രണ്ടു ജീവികളില്‍ ഒന്നാണ് കൂറ . രണ്ടാമത്തേത് ബാച്ചിലേഴ്സിന്റെ പൊന്നോമന മൃഗമായ മൂട്ടയും . ഈ യാന്ത്രിക ജീവിതത്തിന്നിടയില്‍ കുറച്ചു നേരമ്പോക്കിനായി പല കുടുംബങ്ങളും ഇവറ്റകളെ വളര്‍ത്തുന്നുണ്ട് . ചിലര്‍ ഒരു ഉപജീവന മാര്‍ഗം എന്ന നിലയില്‍ വീടുകളില്‍ കൂറ ഫാമും നടത്തി വരുന്നു . പ്രാണ്യാദി വിഭവങ്ങളില്‍ വിശേഷാല്‍ താല്പര്യമുള്ള പീലൂസിനെ ( ഫിലിപ്പൈനികള്‍ എന്ന് മറു ഭാഷ്യം ) മുന്നില്‍ കണ്ടു കൊണ്ടാണ് ഇത്തരം ഫാമുകള്‍ നടത്തി വരുന്നത് എന്ന് ചില തല്പര കക്ഷികളുടെ കുപ്രചരണം നില നില്‍ക്കുന്നുണ്ട് . പക്ഷെ എന്ത് കൊണ്ടോ ബിജുവിന് ഈ മൃഗ സംരക്ഷണത്തില്‍ തീരെ താല്പര്യമില്ലാതെ പോയി .
അങ്ങനെയിരിക്കെ ഒരു നാള് സാധാരണയായി നടത്താറുള്ള സുഹൃത്ത് സന്ദര്‍ശനങ്ങളുടെ ഭാഗമായി ബിജു തന്റെ ബാല്യകാല സുഹൃത്തും കിളിമാസ് കളി മേറ്റുമായ കേശുവിന്റെ വീട്ടില്‍ പോവുകയുണ്ടായി . കാര്യം സുഹൃത്താണെങ്കിലും കേശു , ബിജുവിന്റെ നേര് വിപരീതമാണ് . എല്ലാ അര്‍ത്ഥത്തിലും ഒരു അലസ വിലസന്‍ . അടുക്കും ചിട്ടയുമൊക്കെ കഴിഞ്ഞ സംക്രാന്തിക്ക് അടിച്ചു കൂട്ടി കളഞ്ഞ് , വൃത്തി , വെടുപ്പ് എന്നതൊക്കെ വെറും പൊള്ളയായ വിശ്വാസങ്ങള്‍ എന്ന മട്ടിലാണ് മൂപ്പരുടെ നടപ്പ് .
സന്ദര്‍ശന മദ്ധ്യേ ദ്വിതീയ ഘട്ടം സംഭാഷണം നടക്കുന്നതിനിടയിലാണ് ദുബായ് കരയാകെ പിടിച്ചു കുലുക്കാന്‍ തക്കവണ്ണം പ്രസ്തുത സംഭവം നടന്നത്. ആഭ്യന്തര - അന്തര്‍ദേശീയ ചര്‍ച്ചക്ക് വിഘാതം വരുത്തികൊണ്ട് , മേശപ്പുറത്തു കൂടി സ്ഥലകാല ബോധമില്ലാതെ സാമാന്യ ബുദ്ധി പോലും കാണിക്കാതെ ഒരു മണകുണാഞ്ചന് കൂറ ഓടി വരികയും മേശപ്പുറത്തെ വട്ട പ്ലേറ്റിലെ മിക്സ്ചര്‍ മണിയില്‍ കാല് തട്ടി മലര്‍ന്നു വീഴുകയും ബിജുവിനെ കണ്ടതും ടിയാന് ഞെട്ടി തെറിച്ചു വളഞ്ഞു കുത്തി നിന്ന് ഒരു മന്ദ ബുദ്ധിയെ പോലെ ബിജുവിന്റെ മുഖത്തേക്ക് നോക്കി അന്തം വിട്ടു നിന്നു . അപ്രതീക്ഷിതമായ ഈ മുന്നേറ്റം കണ്ടു വീട്ടുടമസ്ഥന് കൂറയേക്കാള് അന്തം വിട്ടു . ഇയാള്‍ കൂറ അല്ലാതിതിനാലും കൂറയേക്കാള് കൂടുതല്‍ സാമാന്യ ബുദ്ധി ഇയാള്ക്കുള്ളതിനാലും ഇദ്ദേഹം പെട്ടെന്നു തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തു . ബിജുവിന്റെ വക ആക്ഷേപ ശരങ്ങളും അതേ തുടര്ന്നുന്ടാകാവുന്ന ഉപദേശ പ്രവാഹങ്ങളും ഒരു നിമിഷം ഇദ്ദേഹത്തിന്റെ മനസ്സിലൂടെ ഓടി പോയി. 2009 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പോലും തകര്‍ന്നു താഴെ വീഴാതെ സൂക്ഷിച്ച തന്റെ ഇമേജ് കേവലം ഒരു നിഷ്കാമ കൂറന് മൂലം അഴിഞ്ഞു വീഴുന്നത് ആലോചിച്ചപ്പോള്‍ കേശുവിന്റെ ഉള്ളിലൂടെ ഒരു വിറയല്‍ കടന്നു പോയി . അടുത്ത ഒരു മണിക്കൂര്‍ നേരം തന്റെ മനശ്ശാന്തി നഷ്ടപ്പെടാതിരിക്കാനും അതിനു തക്കവണ്ണം തെറ്റ് താന്‍ ചെയ്തിട്ടില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നതിനാലും സമചിത്തത വീണ്ടെടുത്ത കേശു അപ്പോഴും ബിജുവിന് നേരെ തുറിച്ചു നോക്കി നില്ക്കുന്ന കൂറയെ നോക്കി ആക്രോശിച്ചു
" മോനൂ ...Go inside... നൂറു വട്ടം ഞാന്‍ പറഞ്ഞിട്ടുണ്ട് ഗസ്റ്റ് വരുമ്പോള്‍ അവരുടെ ഇടയില്‍ വന്നു ഓടി കളിക്കരുത് എന്ന് ...പോ ... അപ്പുറത്തങ്ങാനും പോയി കളിക്ക് ..."
തന്റെ രക്ഷിതാവിന്റെ ആജ്ഞ ശിരസ്സാ വഹിച്ച പോലെ കൂറ ബിജുവിന്റെ നോക്കി ഒരു ഇളിഭ്യന് ചിരി പാസ്സാക്കി വന്ന വേഗത്തില്‍ തിരിഞ്ഞോടി .
സുഹൃത്തിന്റെ സമയോചിതമായ ഇടപെടലിലും ആ വളര്‍ത്തു മൃഗത്തിന്റെ അനുസരണ ശീലത്തിലും ഇത്തവണ അന്തം വിട്ടു പോയത് സാക്ഷാല്‍ ബിജു തന്നെയാണ് . സുഹൃത്തില്‍ സംപ്രീതനായ ബിജു തന്റെ വരം ഒരു പുഞ്ചിരിയില്‍ ഒതുക്കി കൊണ്ട് കേശുവിനോട് മൊഴിഞ്ഞു
" ഉം ... ഡാ .. നീയ് ശാസ്ത്രീയായിട്ട് ന്ന്യാലേ ഈ ഫാം നടത്തണേ..."
( ചാനലുകളുടെ ചാര കണ്ണുകളിലൊന്നും തന്നെ ഈ സംഭവം പെടാതെ പോയത് കൊണ്ട് 72
മണിക്കൂര്‍ ആയുസ്സുള്ള ചൂട് പിടിച്ച ചര്‍ച്ചയും ലൈവ് സംപ്രേഷണവും മലയാളി ജനതയ്ക്ക് ഒരു തീരാ നഷ്ടമായി )
Wednesday, January 19, 2011
Subscribe to:
Post Comments (Atom)
എഫ് ഐ ആർ -ൽ രേഖപ്പെടുത്താത്തത്
ആത്മഹത്യ ചെയ്തയാളുടെ സംസ്കാരത്തിന് ജനം ഒഴുകിയെത്തി എന്തിനിയാൾ ഇതുചെയ്തെന്ന് മൂക്കിനു വിരൽവച്ച് ജനം ചോദിച്ചു വിരൽപകുത്ത നെടുവീർ...
-
" അതേയ് , ആ ബ്ലാങ്കെറ്റ് ഒന്ന് കഴുകിയിട്ടേക്കണേ " രാവിലത്തെ വീട്ടുതിരക്കുകൾക്കിടയിൽ നിന്നും സ്കൂളിലെ തിരക്കുകളിലേയ...
-
ചൂട്... അസാദ്ധ്യചൂട്... അല്‍ സലാം സ്ട്രീറ്റിലെ നെടുങ്കന്‍ കെട്ടിടങ്ങളുടെ ചുവടുപിടിച്ച് നടക്കുമ്പോള്‍ ബോധോദയമുണ്ടായി. “വേണ്ടീയിരുന്നില്ല ,...
-
എന്നും വിജയത്തിന്റെ പാചകകഥകൾ മാത്രം കേട്ടുശീലിച്ച നിങ്ങൾ ഇടയ്ക്കൊരു പരാജയകഥ കൂടി കേൾക്കുന്നത് നല്ലതാണ് . അഹങ്കാരത്തിനൊരു ...
Enikkishtapettu
ReplyDeleteIthra kaala manassil thaduthu nirthiyirunna sargathmathayaakunna koora-ye azhichu vidu chetta....