Saturday, December 7, 2013

ആട്ടപ്രകാരം


അപ്രകാരം മഹാമുനിയുടെ ആജ്ഞപോലെ രാജകുമാരന്‍ വടക്ക് പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. അവിടെ യമുനാ നദിക്കരയില്‍ സുന്ദരിയായ ഒരു യുവതി ഒറ്റയ്ക്ക് വിഷണ്ണയായി ഇരിയ്ക്കുന്നത് അദ്ദേഹം കണ്ടു. അതു എന്താണെന്നറിയാന്‍ അദ്ദേഹം അവിടേയ്ക്ക് ചെന്നു

ഹേ!! സൗന്ദര്യധാമമേ,

കടലിന്‍റെ അഗാധതയില്‍ തിളങ്ങുന്ന രണ്ടു മുത്തുകള്‍ പോലെ ഭവതിയുടെ ഈ നയനങ്ങള്‍

ഉദയരവി കിരണങ്ങളേറ്റു തുടുത്തപോല്‍ ഭവതിയുടെയീ കവിളിണകള്‍

ഒരു താമരനൂലിനു പോലും കടന്നുപോകാന്‍ ഇടം തരാതെ ഇടഞ്ഞു നില്‍ക്കുന്ന കൊങ്കത്തടങ്ങള്‍

ഇന്ദുമൌലി കയ്യിലേന്തുന്ന തുടി പോലെ നിന്റെയീ ജഘനങ്ങള്‍

നിന്‍ ദേഹകാന്തിയില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവണ്ണമുള്ള ഈ ജരികയാല്‍ മറയ്ക്കപ്പെട്ട ചന്ദനമാറിടങ്ങളില്‍ നിന്നാണോ മനം മയക്കുന്ന ഈ ദേഹസൌരഭ്യം

ഈ അധരപുടങ്ങളെ മാത്രം ഞാന്‍ വര്‍ണ്ണിക്കാതെ മാറ്റി നിര്‍ത്തട്ടെ, അവ എനിയ്ക്ക് പാനം ചെയ്യാനുള്ളവയെന്നു തന്നെ ഞാന്‍ ധരിക്കട്ടെ

സന്ധ്യാംബരത്തില്‍ ചിതറിനില്‍ക്കുന്ന കുങ്കുമജലദം പോലെ നിന്റെയീ അളകങ്ങള്‍. മന്ദമാരുതന്‍ അസൂയ കൊണ്ടോ എന്തോ അവയെ അലോസരപ്പെടുത്തുന്നുണ്ടോ. സാരമില്ല. നിന്‍റെ നയനങ്ങളെ പവിഴങ്ങളെന്നു ധരിച്ച് സാഗരം കൊണ്ടുപോകാതെ അത് മറയ്ക്കും

പാര്‍വതീദേവിയെക്കാള്‍ സൌന്ദര്യമുള്ളവളേ.. നീ ആരാണ്

നിന്‍റെ കുലമേത്

നീ എന്തിനാണ് ഈ ഏകാന്തതയെ തോഴിയാക്കി ഇവിടെ വന്ന് ഇരിയ്ക്കുന്നത്

കഠിനമായ വ്യഥകള്‍ നിമിത്തം നിന്‍റെ മനസ്സ് ആകുലമാണല്ലോ

ആകുലങ്ങളെങ്കിലും നിന്‍റെ മിഴികള്‍ ഇരുട്ടില്‍ വജ്രങ്ങള്‍ എന്നപോല്‍ തിളങ്ങുന്നവ തന്നെ

വാള്‍ തലപ്പില്‍ തട്ടി തെറിയ്ക്കുന്ന സൂര്യ രശ്മികള്‍ പോലെ അവ എന്‍റെ കാഴ്ചയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു.

ഭവതിയ്ക്ക് എന്തോ പറയാനുണ്ട്

ഭവതിയുടെ മുഖം അത് വ്യക്തമാക്കുന്നു.

എന്താണത്

എന്തുതന്നെയായാലും അത് തുറന്നു പറയു

ഞാന്‍ ഭവതിയെ സഹായിക്കാം

ഞാന്‍ ആരെന്ന് ഭവതിയ്ക്കറിയാമോ

ഈ ഭൂമിയിലെ കേമന്മാര്‍ എന്ന് ധരിയ്ക്കുന്ന പലരും എന്‍റെ സഹായം ലഭ്യമാക്കിയിട്ടുള്ളവരാണ്

എന്‍റെ കുതിരകളുടെ കുളമ്പടി ശബ്ദം കേട്ടാല്‍ പോലും അങ്ങകലെ ഘോരവനത്തിലെ ദുഷ്ടമൃഗങ്ങള്‍ തങ്ങളുടെ ഗുഹ തേടി ഒളിയ്ക്കും

എന്‍റെ വാളിന്റെ സീല്‍ക്കാരം കേട്ടാല്‍ രാക്ഷസന്മാര്‍ വരെ ഒരു നിമിഷം ശ്വാസമെടുക്കാന്‍ പോലും മറന്ന് നിന്നുപോകും

എന്‍റെ സാന്നിദ്ധ്യത്താല്‍ പ്രജകള്‍ ഭയമില്ലാത്തവരായി മാറുന്നു

എന്‍റെ സ്വരവാണിയില്‍ സ്ത്രീരത്നങ്ങള്‍ സ്നേഹലോലുപതയാല്‍ പുളകിതരാകുന്നു.

ഗോപികമാര്‍ ശ്രീകൃഷ്ണനെയെന്നപോലെ തരുണികള്‍ എന്നെ കാണുന്നു

സൂര്യഭാഗവാന്‍ രണ്ട് അക്ഷയപാത്രങ്ങള്‍ സൃഷ്ടിച്ചു. അതിലൊന്ന് അദ്ദേഹം ദ്രൗപദിയ്ക്കു കൊടുത്തു. ദ്രൗപദി അത് എല്ലാവര്‍ക്കും നിറയെ വിഭവസമൃദ്ധമായി ഊട്ടുന്നതിനു ഉപയോഗിച്ചു. മറ്റൊന്ന് ഭഗവാന്‍ എനിയ്ക്കു നല്‍കി. ഞാനത് എന്‍റെ ഹൃദയകമലത്തില്‍ ഉറവവറ്റാത്ത സ്നേഹം വിളമ്പുന്നതിനായി സൂക്ഷിച്ചു.

അത് ആവോളം പാനം ചെയ്യുന്നതിനായി കുലസ്ത്രീകള്‍ വ്രതങ്ങള്‍ വരെ നോല്‍ക്കുന്നു.

ഇനി പറയൂ, ഞാന്‍ എങ്ങനെയാണ് ഭവതിയെ സഹായിക്കേണ്ടത്

ഭവതിയുടെ മുഖാരവിന്ദങ്ങളില്‍, ഇന്ദുവിനു മേല്‍ കല എന്ന പോലെ തോന്നിപ്പിയ്ക്കുന്ന ഈ വ്യഥ എന്നെ ആലോചിച്ചുള്ളതാണോ. ഉഷയ്ക്ക് അനിരുദ്ധനോടെന്ന പോല്‍, ദമയന്തിയ്ക്കു നളനോടെന്ന പോല്‍ സുഭദ്രയ്ക്ക് അര്‍ജുനനോടെന്ന പോല്‍......

നാം തമ്മില്‍ കണ്ടുമുട്ടിയിട്ട് അര നാഴിക നേരം പോലും ആയില്ലെങ്കില്‍ പോലും മഹര്‍ഷി വര്യന്‍ പറഞ്ഞ ലക്ഷണങ്ങള്‍ വച്ച് മനസിലാക്കുന്നു ഞാന്‍ തേടി വന്നത് ഭവതിയെ തന്നെയാണ് എന്ന്

എന്ത്? കഴിഞ്ഞ ജന്മത്തില്‍ നാം ഒരുമിച്ചു ജീവിച്ചവര്‍ തന്നെയോ

അതെ. അത് ഭഗവാന്‍ കാണിച്ചു തന്നത് തന്നെ

ഈ ജന്മത്തിലും ഭവതിയ്ക്കു നായകന്‍ ഈ ഞാന്‍ തന്നെ. നിശ്ചയം.

വ്യഥകള്‍ മാറ്റിവയ്ക്ക. പുറപ്പെടാന്‍ തയ്യാറായിക്കൊള്‍ക

ഞാന്‍ എന്‍റെ രഥം തയ്യാര്‍ ചെയ്യട്ടെ.

ഇപ്രകാരം പറഞ്ഞുകൊണ്ട് രാജകുമാരന്‍ തന്‍റെ രഥത്തിനടുത്തേയ്ക്ക് നീങ്ങി.

 

സമര്‍പ്പണം: മാന്‍പേടയുടെ മുഖമുള്ള മൃഗശീര്‍ഷം നക്ഷത്രക്കാരിയ്ക്ക്

6 comments: