Friday, December 30, 2011

വര്‍ഷാന്ത്യ കണക്കെടുപ്പ്


ഇന്ന് ഡിസംബര്‍ 31
ലോകജനത ഏകീകൃത കണക്കെടുപ്പ് നടത്തുന്ന ദിവസം.
ജാതി മത ദേശ ഭാഷാ ഭേദമന്യേ സകലമാന ജനങ്ങളും തങ്ങളുടെ ജീവിതത്തിലെ ഒരു വര്‍ഷത്തെ ഗുണദോഷ ലാഭനഷ്ട കണക്കുകള്‍ വിശകലനം നടത്തുന്നതിന്നാണ്.
എന്തിനെന്ന് ചോദിച്ചാല്‍ അതങ്ങനെയാണ്. അത്ര തന്നെയേ അതിനു മറുപടിയുള്ളൂ.
ലാഭനഷ്ടങ്ങള്‍ വീതം വയ്ക്കാനോ ആരെയും ബോധിപ്പിക്കാനോ അല്ല, മറിച്ച് വീണ്ടും മോഹങ്ങളുടെ തേരിലേറി സ്വയം വിഡ്ഢിയാക്കപ്പെടാന്‍... ആണോ?
എന്തിനെന്നറിയാതെ ആളുകള്‍ പോയ വര്‍ഷത്തെ വിശകലനം ചെയ്യുകയും അടുത്ത വര്‍ഷം തീച്ചയായും നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ച് തീരുമാനിച്ചുറപ്പിച്ച് ഗൌരവമായി ചര്‍ച്ച ചെയ്യുകയും കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. പ്രത്യേകിച്ച് ബുദ്ധിമാന്മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളികള്‍. വെറും മലയാളി ഗ്ലോബല്‍ മലയാളിയായി മാറിയപ്പോള്‍ സംക്രാന്തി ഡിസംബര്‍ 31-നും മേടം ഒന്ന് ജനുവരി ഒന്നിനും സ്വാഭാവികമായും വഴിമാറി കൊടുത്തതുകൊണ്ടാണോ ഈ പരിണാമങ്ങള്‍?
ഇന്നത്തെ യുവത്വവും അവരുടെ മുന്‍ തലമുറയുടെ ഒരു ഭാഗവും ഇതില്‍ പെട്ട്  മുന്നോട്ടു പായുമ്പോള്‍ മുന്‍ തലമുറയുടെ മറു ഭാഗവും പിന്‍ തലമുറകളുടെ അവസാന കണ്ണികളും മാറി നിന്ന് ഇതെല്ലാം കാണുന്നു. വര്‍ഷാന്ത്യ വിശകലനങ്ങളും കണക്കെടുപ്പുകളുമില്ലാതെ പത്തെണ്‍പത് കൊല്ലം എങ്ങനെ ജീവിതം നയിച്ചു എന്നത്ഭുതപ്പെടാതെ തന്നെ.
ബാഹ്യ ശക്തികളുടെ കടന്നുകയറ്റവും നിയന്ത്രണങ്ങളും ഇല്ലാത്ത അവരുടെ ജീവിതത്തില്‍ ആവശ്യങ്ങളും ലക്ഷ്യങ്ങളും നിശ്ചിത വ്യാസത്തിന് പുറത്തേക്കു നയിക്കപ്പെട്ടിരുന്നില്ല. മനുഷ്യമനസ്സില്‍ മോഹങ്ങള്‍ കുത്തിവയ്ച്ചു ജീവിത നിലവാരം വലിച്ചുയര്‍ത്തി അവരെ ആഗ്രഹങ്ങള്‍ക്ക് പുറകെ പായാന്‍ പ്രേരിപ്പിക്കുന്നതില്‍ ഇടക്കാലത്ത് വാണിജ്യമേഖല നടത്തിയ കുതിച്ചു ചാട്ടം അമ്പരിപ്പിക്കുന്നതു തന്നെയായിരുന്നു. അതിന് ഉപോല്‍ബലകമായി, നിലനില്പിനും മാത്സര്യത്തിനും വേണ്ടി വാര്‍ത്തകളും ആഘോഷങ്ങളും സൃഷ്ടിക്കുന്ന ഒരു കൂട്ടം മാധ്യമങ്ങളും.
മുന്‍തലമുറയ്ക്ക് അവരുടെ ആഗ്രഹങ്ങളുടെ ലിസ്റ്റ് മനസ്സില്‍ കുറിച്ചിടാനുള്ളതേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇന്നത്‌ ഒരു എക്സല്‍ ഷീറ്റിലാക്കി വയ്ക്കാനുള്ളിടത്തോളം വലുതായിരിക്കുന്നു. പുത്തന്‍ യുവത്വത്തിന് ഒരു 16GB മെമ്മറി കാര്‍ഡിലാക്കാന്‍ പാകത്തില്‍ അത് വളര്‍ന്നിട്ടുണ്ടാകാം.
ഈ വക വിശകലനങ്ങളില്‍ ഒരു തെറ്റും ശരിയുമുണ്ടോ?
ശരി തെറ്റുകള്‍ക്കുപരി അവനവന്‍റെ ആത്മസംതൃപ്തിയാണോ അതിനു മാനദണ്ഡം?
എങ്കില്‍, ആത്മസംതൃപ്തിയുടെ മാനദണ്ഡം ആഗ്രഹവ്യാപ്തിക്കനുസൃതമായി മാറുമ്പോള്‍ മാനദണ്ഡങ്ങള്‍ക്ക് ഒരു മാനദണ്ഡം കല്പ്പിക്കേണ്ടി വരുമോ?

കണ്‍ഫ്യൂഷന്‍......
വീണ്ടും കണ്‍ഫ്യൂഷന്‍..... ഇന്നേ ദിവസം തന്നെ എന്തിനു ഞാനീ വിശകലങ്ങള്‍ക്ക് പുറകേ പോയി?
അടുത്ത വര്‍ഷം എന്തായാലും ഇങ്ങനെയൊന്നും പോരാ. എല്ലാം കുറിച്ചിടാന്‍ മനസ്സിനും വലുപ്പം പോരാ, എക്സല്‍ ഷീറ്റ് തന്നെ വേണം.