Friday, January 14, 2011

പ്രണയിനി

ജനവരി 11  ചൊവ്വാഴ്ച  
രാവിലെ അബുദാബിയില്‍ മഴ പെയ്തു.
പെയ്യിച്ചതാണ് എന്ന കാര്യത്തില്‍ ഇരു വിഭാഗങ്ങള്‍ക്കും തര്‍ക്കമില്ല. വിശ്വാസികള്‍ പറയുന്നത് പ്രാര്‍ത്ഥന കൊണ്ട് മഴ പെയ്യിച്ചതാണ് എന്ന്. അവിശ്വാസികള്‍ പറയുന്നത് കൃത്രിമ മഴ പെയ്യിച്ചതാണ് എന്ന്. എന്തായാലും പെയ്യിച്ചു എന്നതില്‍ ഇരു വിഭാഗങ്ങളും മേല്സ്ഥായി ഷട്ജത്തില്‍ തന്നെ. പക്ഷെ എനിക്ക് തോന്നുന്നു എന്റെ മനസ്സാണ് ഈ മഴയെ വിളിച്ചു വരുത്തിയത് എന്ന്.
അതെന്തു തന്നെ ആയാലും മഴ ഒരു സുഖമുള്ള അനുഭൂതി തന്നെയാണ്. മഴ പെയ്തു തോര്‍ന്ന പ്രകൃതിയുടെ ലഹരി ആദ്യമായി ഞാന്‍ അനുഭവിച്ചത് കാര്യാട്ടുകര മുല്ലക്കല്‍ ഭഗവതിക്ക് രാമന്‍ തിരുമേനി പൂജ നടത്തുന്ന സമയത്തായിരുന്നു. ചിങ്ങ മാസത്തിലെ മനോഹരമായ ഒരു പ്രഭാതം. രാത്രി പെയ്തു തോര്‍ന്ന മഴയ്ക്ക് ശേഷം ഇലചാര്ത്തില്‍ നിന്നും ഊര്‍ന്നു വീഴുന്ന ജലകണങ്ങളിലൂടെ പ്രകാശ കിരണങ്ങള്‍ പ്രതിഫലിച്ചു  കൊണ്ട്   സൂര്യന്‍ ഉദിച്ചു വരുന്നു . വെള്ളം വാര്‍ന്നു നനഞ്ഞ ഭൂമിയുടെ സുഖമുള്ള പതുപതുപ്പില്‍ നിന്ന് കൊണ്ട് നോക്കുമ്പോള്‍ കഴുകി വൃത്തിയാക്കിയ മുല്ലത്തറയില്‍ മഞ്ഞളില്‍ മുങ്ങിയ ഭഗവതി. അതിനു ഭംഗി യേറ്റാനെന്ന പോലെ കഴുത്തില്‍ ചുവപ്പും പച്ചയും കലര്‍ന്ന തെച്ചി തുളസി മാല. ഇതിനിടയിലൂടെ സാവധാനം കടന്നു പോയ  തണുത്ത കാറ്റില്‍ പതിയെ കൊഴിഞ്ഞു വീഴുന്ന വെളുത്ത പിച്ചക പൂക്കള്‍ . ആനന്ദമോഹനമായ അന്തരീക്ഷത്തിലെ ഇളം തണുപ്പ് ഉള്ളിലേക്ക് ആവാഹിക്കുമ്പോള്‍ മനസ്സിനു ഉണര്‍വെകാന്‍ ഈ നിറ ചാര്‍ത്തുകള്‍ .. കൂടെ തിടപ്പള്ളിയില്‍ നിന്നും വരുന്ന നെയ്യില്‍ കുതിര്‍ന്ന ഒറ്റയപ്പത്തിന്റെ മണവും. അവാച്യമായ അനുഭൂതി.  കണ്ണുകളില്‍ അന്ന് വരെ കാണാതിരുന്ന കാഴ്ചയുടെ  വിസ്മയം ....  പലവുരി  വന്നിട്ടും മനസ്സ് അറിയാതെ പോയ കാഴ്ച ആദ്യമായി അനുഭവിച്ചതിന്റെ ആനന്ദം സിരകളില്‍ . ലഹരിക്ക്‌ ഇങ്ങനെയും ഒരു തലമുണ്ട്‌ എന്ന ആദ്യ തിരിച്ചറിവ് . അന്ന് മുതല്‍ , അന്ന് മുതല്‍ ഞാന്‍ മഴയെ സ്നേഹിച്ചു തുടങ്ങി. മഴ പെയ്തു തോര്‍ന്ന പ്രകൃതിയുടെ ലഹരി നുകരാന്‍ വേണ്ടി മാത്രം.
മഴ പെയ്തു നനഞ്ഞ പ്രതലങ്ങള്‍ എന്റെ കാമുകിമാരായി . ഇലകളെ , മരങ്ങളെ , മണ്ണിനെ , മതിലുകളെ , ഇടവഴികളെ ഞാന്‍ പ്രണയിച്ചു . എന്റെ പ്രണയം തിരിച്ചു നല്‍കാത്തപ്പോള്‍ ഞാന്‍ അവയുമായി കലഹിച്ചു. എന്റെ പ്രണയിനിക്കൊരു സ്ഥിര രൂപം നല്‍കാന്‍ വേണ്ടി  ഞാന്‍ അവള്‍ക്കു പുടവ ചാര്‍ത്തി  , നെറ്റിയില്‍  ചന്ദന കുറി തൊടുവിച്ചു  , മുടിയിഴയില്‍ തുളസികതിര്‍ ചൂടിച്ചു . അവളോടു ഒട്ടി നടക്കാനും ആ സ്നിഗ്ദ്ധത നുകരാനും ആവോളം ഞാന്‍ മോഹിച്ചു . കൂടല്‍മാ ണിക്യത്തിലെ പ്രദക്ഷിണ വഴിയിലെ  നനഞ്ഞ കരിങ്കല്‍ പാളികളില്‍ , തീര്‍ത്ഥ കുളത്തിന്റെ കരയില്‍ , കാര്യട്ടുകരയിലെ മുല്ലത്തറയില്‍ , പടിഞ്ഞാറെ തൊടിയില്‍ , കോന്തിപുലം പാടത്തെ വിളഞ്ഞ നെല്കതിരുകള്‍ക്കിടയില്‍ , എല്ലാം അവള്‍ എന്നോടൊപ്പം സഞ്ചരിച്ചു. മനസ്സില്‍ സങ്കല്‍പ്പങ്ങളും മോഹങ്ങളും ലഹരിയും കോരി നിറച്ചു കൊണ്ട്. പ്രണയ കൌമാരത്തില്‍ നിന്നും ജീവിത പ്രാരബ്ധങ്ങളിലെക്കുള്ള പ്രയാണത്തിനിടയില്‍ എപ്പോഴോ പ്രണയ രാഗങ്ങള്‍ക്ക് ശ്രുതി ഭംഗം നേരിട്ടുഎന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാത്രം ഞാന്‍ കണക്കാക്കി .
ഇപ്പോഴിതാ ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം സാഗരങ്ങളും  മണല്‍ ആരണ്യങ്ങളും താണ്ടി ഇന്നിതാ അവള്‍ എന്നെ തേടി എത്തിയിരിക്കുന്നു . എന്റെ പ്രണയിനി .... നനഞ്ഞൊട്ടിയ അവളുടെ ലഹരി എന്റെ സിരകളിലേക്ക് വീണ്ടും പാഞ്ഞു കയറുന്നു. ആനന്ദാതിരെകതാല്‍ ഞാന്‍ തളരുന്നു .....കണ്ണുകള്‍ അടയുന്നു ... എല്ലാം മറന്നലിയുന്നു... ഇത് ഞങ്ങളുടെ മാത്രം ലോകം. ഇവിടെ ഞങ്ങള്‍ അല്‍പ നേരം പ്രണയിചോട്ടെ......

3 comments:

  1. Perattin akkare akkare.... Nice one, I can feel this... Thanks....

    ReplyDelete
  2. pranayam oke ingane olipich vechirikka lle..

    ReplyDelete
  3. Well done !!!.. Nambeesante pranayiniyode enikkum pranayam thonnunnu...

    ReplyDelete